
സിഡ്‌നി: ഓസ്‌ട്രേലിയയിലെ പുതിയ കർശനമായ സോഷ്യൽ മീഡിയ നിയമങ്ങൾ പാലിക്കുന്നതിൽ ഒരു പ്രധാന ചുവടുവെപ്പ് നടത്തി മെറ്റ. ഇതിന്‍റെ ഭാഗമായി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്‍സ് എന്നിവയിൽ നിന്ന് അടുത്തകാലത്തായി മൊത്തം 550,000 അക്കൗണ്ടുകൾ നീക്കം ചെയ്‌തതായി മെറ്റ വെളിപ്പെടുത്തി. ഈ അക്കൗണ്ടുകളെല്ലാം 16 വയസിന് താഴെയുള്ള കുട്ടികളുടേതാണെന്ന് മെറ്റ കരുതുന്നു. ഈ നടപടിക്ക് പിന്നാലെ ഓസ്ട്രേലിയൻ സർക്കാരിന് മെറ്റ വലിയ മുന്നറിയിപ്പും നൽകി. ഇത്രയും വലിയ തോതിലുള്ള നടപടി സ്വീകരിച്ചെങ്കിലും രാജ്യത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നത് ദോഷകരമായി ബാധിക്കും എന്നാണ് മെറ്റയുടെ മുന്നറിയിപ്പ്.
സോഷ്യൽ മീഡിയ നിരോധിക്കുന്നത് കുട്ടികളെ ഇന്‍റർനെറ്റ് ഉപേക്ഷിക്കുന്നതിന് പകരം മറ്റ് മാർഗങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാക്കുമെന്ന് ഓസ്‌ട്രേലിയൻ നിയമനിർമ്മാതാക്കൾക്ക് മെറ്റ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. കുട്ടികൾ ഇപ്പോൾ ഈ നിയമത്തിന്‍റെ പരിധിയിൽ വരാത്ത ആപ്പുകളിലേക്ക് തിരിയുമെന്ന് കമ്പനി പറയുന്നു. സ്‌നാപ്‍ചാറ്റിന് പകരമായി കുട്ടികൾ യോപ്പ്, ലെമൺ-8, ഡിസ്‌കോർഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റ പറഞ്ഞു. ഇതിനുപുറമെ, വിപിഎൻ അല്ലെങ്കിൽ മാതാപിതാക്കളുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് നിരവധി കുട്ടികൾ ഈ നിരോധനം ലംഘിക്കുന്നുവെന്നും മെറ്റ പറയുന്നു.
മെറ്റ നിർദ്ദേശിച്ച പ്രായ പരിശോധന
ഓരോ ആപ്പിലും വ്യക്തിഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുപകരം, കുട്ടികൾ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നിടത്ത്, അതായത് ആപ്പ് സ്റ്റോറിൽ, അവരുടെ പ്രായം പരിശോധിക്കണമെന്ന് മെറ്റ വാദിക്കുന്നു. ഓപ്പൺ ഏജ് ഇനിഷ്യേറ്റീവുമായി സഹകരിച്ചാണ് ഏജ് കീസ് ടൂൾ വികസിപ്പിച്ചതെന്ന് കമ്പനി വിശദീകരിച്ചു. സർക്കാർ ഐഡി, സാമ്പത്തിക വിവരങ്ങൾ അല്ലെങ്കിൽ മുഖം തിരിച്ചറിയൽ എന്നിവ ഉപയോഗിച്ച് കൃത്യമായ പ്രായം പരിശോധിക്കാൻ ഈ ടൂൾ അനുവദിക്കുന്നു, അതോടൊപ്പം സ്വകാര്യതയും സംരക്ഷിക്കുന്നു.
കുട്ടികളുടെ ബാല്യത്തെ സോഷ്യൽ മീഡിയയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനും മാതാപിതാക്കളെ ശാക്തീകരിക്കാനും ഈ നിയമം ആവശ്യമാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് വിശ്വസിക്കുന്നു. കുട്ടികളെ വീണ്ടും കുട്ടികളാകാൻ ഇത് അനുവദിക്കുമെന്ന് അദ്ദേഹം പറയുന്നു. ഓസ്‌ട്രേലിയയുടെ ഇ-സേഫ്റ്റി കമ്മീഷണറും ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. അതേസമയം, എല്ലാ കമ്പനികളും മെറ്റയെപ്പോലെ നിയമങ്ങൾ അനുസരിക്കുന്നില്ല. ജനപ്രിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റ് ഈ നിരോധനത്തിനെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിരോധനം ഫലപ്രദമല്ലെന്ന് മാത്രമല്ല, രാഷ്ട്രീയ സംവാദത്തിനുള്ള യുവാക്കളുടെ അവകാശത്തെ അടിച്ചമർത്തുകയും ചെയ്യുന്നുവെന്ന് റെഡ്ഡിറ്റ് വാദിക്കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam