
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനികളിലൊന്നായ മെറ്റ വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി പുതിയ പെയ്‌ഡ് സബ്‍സ്‍ക്രിപ്ഷൻ പദ്ധതികൾ അവതരിപ്പിച്ചു. പരസ്യ വരുമാനത്തെ മാത്രം ആശ്രയിക്കാതെ ഉപയോക്താക്കളിൽ നിന്ന് നേരിട്ട് വരുമാനം നേടാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക്ക് പ്ലസ് എന്നിവയ്ക്ക് പ്രതിമാസം 3.99 ഡോളറും വാട്‌സ്ആപ്പ് പ്ലസിന് 2.99 ഡോളറുമാണ് നിലവിലെ അന്താരാഷ്ട്ര നിരക്ക്. ഇന്ത്യയിലെ ഔദ്യോഗിക നിരക്കുകൾ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇൻസ്റ്റഗ്രാം പ്ലസ് ഉപയോക്താക്കൾക്ക് സാധാരണ അക്കൗണ്ടുകളിൽ ലഭിക്കാത്ത നിരവധി പ്രത്യേക സൗകര്യങ്ങൾ ലഭിക്കും. സ്റ്റോറി വീണ്ടും കണ്ടവരുടെ എണ്ണം അറിയുക, കൂടുതൽ ആളുകൾക്കായി സ്റ്റോറി പ്രദർശിപ്പിക്കുക തുടങ്ങിയ ഫീച്ചറുകൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. കൂടാതെ പ്രത്യേക ഫോണ്ടുകൾ, ആനിമേറ്റഡ് 'സൂപ്പർ ഹാർട്ട്' റിയാക്ഷനുകൾ, കസ്റ്റമൈസ്‍ഡ് ആപ്പ് ഐക്കണുകൾ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും.
ഫേസ്ബുക്ക് പ്ലസിലും സമാനമായ വ്യക്തിഗത ക്രമീകരണങ്ങളും പ്രൊഫൈൽ കസ്റ്റമൈസേഷൻ സംവിധാനങ്ങളും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, വാട്‌സ്ആപ്പ് പ്ലസ് പ്രധാനമായും മെസേജിംഗ് അനുഭവം കൂടുതൽ വ്യക്തിഗതമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ തീമുകൾ, പ്രത്യേക റിങ്ടോണുകൾ, പ്രീമിയം സ്റ്റിക്കറുകൾ, കൂടുതൽ പിൻ ചെയ്‌ത ചാറ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
'മെറ്റാ വൺ' എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്‌ഠിത സബ്‌സ്‌ക്രിപ്ഷൻ പദ്ധതികളും മെറ്റ അവതരിപ്പിച്ചു. ഇമേജ് നിർമ്മാണം, വീഡിയോ ക്രിയേഷൻ, ഉയർന്ന തലത്തിലുള്ള എ ഐ സേവനങ്ങൾ എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് പ്രത്യേക പ്ലാനുകൾ നൽകും. ഉയർന്ന ഉപയോഗ പരിധിയുള്ള പ്രീമിയം പതിപ്പുകൾക്കും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ, കണ്ടന്‍റ് ക്രിയേറ്റർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമായി പുതിയ പ്രൊഫഷണൽ പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ റീച്ച്, വിശകലന ടൂളുകൾ, മനുഷ്യ സഹായത്തോടെ കസ്റ്റമർ സപ്പോർട്ട് തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ മെറ്റയുടെ പുതിയ നീക്കങ്ങൾക്ക് സാധ്യതയുണ്ട് എന്നാണ് സാങ്കേതിക വിദഗ്‌ധരുടെ വിലയിരുത്തൽ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam