
തിരുവനന്തപുരം: ആപ്പിളിന്‍റെ ഐഒഎസ് ഉപയോക്താക്കള്‍ക്ക് ശക്തമായ സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി ഗവേഷകര്‍. 'Coruna' എന്ന പേരിലുള്ള ഒരു എക്സ്പ്ലോയിറ്റ് കിറ്റ് കണ്ടെത്തിയതിനെത്തുടർന്നാണ് ഐഫോണ്‍ യൂസര്‍മാര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഐഒഎസ് 13 മുതൽ ഐഒഎസ് 17.2.1 വരെയുള്ള വേര്‍ഷനുകളില്‍ പ്രവർത്തിക്കുന്ന ഐഫോണുകളെ ലക്ഷ്യമിട്ടുള്ള ഹാക്കിംഗ് ആക്രമണ ശ്രമമാണിതെന്ന് സൈബര്‍ സുരക്ഷാ മേഖലയിലെ ഗവേഷകര്‍ പറയുന്നു. ഐഒഎസിനെ ആക്രമിക്കാനായി മാത്രം തയ്യാറാക്കിയിരിക്കുന്ന സ്‌പൈവെയര്‍ ടൂളാണ് കൊറൂണ എന്നാണ് നിഗമനം എന്നും രാജ്യാന്തര മാധ്യമമായ ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഐഫോണുകള്‍ ഹാക്ക് ചെയ്യാന്‍ പഴുതുകള്‍ തുറന്നിടുന്ന നിരവധി ടൂളുകള്‍ ഉള്‍പ്പെടുന്ന ഒരു എക്സ്പ്ലോയിറ്റ് കിറ്റ് ആണ് 'കൊറൂണ' എന്ന് വിളിക്കപ്പെടുന്നത്. ഐഫോണുകളിലേക്ക് പ്രവേശിച്ച് ആപ്പിളിന്‍റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കുകയും ഐഫോണിന്‍റെ നിയന്ത്രണം സ്വന്തമാക്കുകയോ ഡാറ്റ കൈക്കലാക്കുകയോ ചെയ്യുന്ന സ്പൈവെയര്‍ ടൂളാണിതെന്ന് ഗൂഗിള്‍ ത്രട്ട് ഇന്‍റലിജന്‍സ് ഗ്രൂപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം എക്‌സ്‌പ്ലോയിറ്റ് ടൂളുകള്‍ സാധാരണയായി വലിയ കമ്പനികളെയും സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ടാര്‍ഗറ്റഡ് സൈബര്‍ ആക്രമണ ശ്രമങ്ങള്‍ക്കാണ് ഉപയോഗിക്കാറ്. ഹാക്കര്‍മാര്‍ സാധാരണ ഫോണ്‍ ഉപയോക്താക്കളെ ആക്രമിക്കാൻ പൊതുവില്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കാറില്ല. റഷ്യയും ചൈനയും ആസ്ഥാനമായുള്ള ഹാക്കിംഗ് സംഘങ്ങള്‍ കൊറൂണ എക്‌സ്‌പ്ലോയിറ്റ് കിറ്റ് ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഐഫോണുകളില്‍ ഐഒഎസ് 13 മുതൽ ഐഒഎസ് 17.2.1 വരെ ഉള്ള പഴയ വേര്‍ഷനുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നവര്‍ പ്രശ്‌നം നേരിടാം. ആപ്പിള്‍ പുതിയ ഐഒഎസ് അപ്‌ഡേറ്റുകള്‍ വഴി പല സുരക്ഷാ പിഴവുകളും പരിഹരിച്ചിട്ടുണ്ട്.
1. നിങ്ങളുടെ ഐഫോണ്‍ ഉടന്‍ ലഭ്യമായ പുതിയ ഐഒഎസ് വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.
2. അനാവശ്യവും സംശയാസ്‌പദവുമായ ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക.
3. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്ന് മാത്രം ഐഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
4. ഉയര്‍ന്ന സുരക്ഷ ആവശ്യമുള്ളവര്‍ ഫോണില്‍ ലോക്ക്‌ഡൗണ്‍ മോഡ് എനാബിള്‍ ചെയ്യുക.
5. ഐഫോണുകള്‍ ഇടയ്‌ക്ക് റീസ്റ്റാര്‍ട്ട് ചെയ്യുന്നതും നല്ലതാണ് എന്ന് സൈബര്‍ സുരക്ഷാ വിദഗ്‌ധര്‍ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam