
ദില്ലി: ശതകോടീശ്വരനായ ഇലോൺ മസ്‌കിന്‍റെ എഐ കമ്പനിയായ എക്‌സ്‌എഐ ഇപ്പോൾ അവരുടെ ചാറ്റ്‌ബോട്ടായ ഗ്രോക്കിന് പൂർണ്ണമായും ഇന്ത്യൻ ടച്ച് നൽകാൻ തയ്യാറെടുക്കുകയാണ്. പ്രാദേശിക ഭാഷകളും ഭാഷാഭേദത്തിന്‍റെ സൂക്ഷ്‌മതകളും ഗ്രോക്കിനെ പഠിപ്പിക്കാൻ കഴിയുന്ന ഹിന്ദി, ബംഗാളി സംസാരിക്കുന്നവരെയാണ് കമ്പനി അന്വേഷിക്കുന്നത്. ഇന്ത്യയില്‍ ഈ ജോലി ലഭിക്കാൻ എഐ മേഖലയിൽ മുൻ പരിചയം ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം.
ഇത് സംബന്ധിച്ച് xAI-യിലെ ആയുഷ് ജയ്‌സ്വാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായഎക്‌സിൽ ഒരു പ്രധാന പ്രഖ്യാപനം നടത്തി. എക്‌സില്‍ അദേഹം ഈ ജോലിയുടെ റിക്രൂട്ട്‌മെന്‍റ് വിവരങ്ങൾ പങ്കിട്ടു. ഹിന്ദി, ബംഗാളി എന്നിവയ്ക്ക് പുറമെ റഷ്യൻ, അറബിക്, മന്ദാരിൻ, ഇന്തോനേഷ്യൻ തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരെയും കമ്പനി സമാന പരിശീലനത്തിനായി അന്വേഷിക്കുന്നുണ്ടെന്ന് അദേഹം വിശദീകരിച്ചു.
ഈ ജോലിയുടെ പ്രത്യേകത, എഐയിൽ പരിചയമോ മോഡൽ പരിശീലനമോ ആവശ്യമില്ല എന്നതാണ്. എഐ സിസ്റ്റങ്ങൾ എങ്ങനെ പരിശീലിപ്പിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കാനും ഉപയോക്താക്കളുമായി ആശയവിനിമയം നടത്താനും ഈ ജോലി ഉദ്യോഗാർഥികൾക്ക് അവസരം നൽകും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്കായി ഒരു അപേക്ഷാ ലിങ്കും പങ്കിട്ടിട്ടുണ്ട്.
ഇന്ത്യ എഐയുടെ ഏറ്റവും വലിയ മേഖലയായി മാറുന്നു
ആഗോള ടെക് ഭീമന്മാർ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ വിപണിയായി കണക്കാക്കുന്ന സമയത്താണ് ഇലോൺ മസ്‍കിന്‍റെ ഈ നീക്കം. ഗൂഗിൾ, ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികൾ ഇന്ത്യൻ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി പ്രാദേശിക ഭാഷകളിൽ പുതിയ സവിശേഷതകളും താങ്ങാനാവുന്ന പ്ലാനുകളും ഇതിനകം തന്നെ അവതരിപ്പിച്ചുവരികയാണ്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ അവരുടെ മാതൃഭാഷകളിൽ എഐ ഉപയോഗിക്കുന്നതിനാൽ ഇത് കമ്പനികൾക്ക് ആവശ്യമായി മാറിയിരിക്കുന്നു.
ഗ്രോക്കിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെയാണ് ഈ റിക്രൂട്ട്മെന്‍റ് വരുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീലവും ലൈംഗികവുമായ ചിത്രങ്ങൾ ചാറ്റ്ബോട്ട് സൃഷ‌്‌ടിച്ചതിനെത്തുടർന്ന് എക്സ്എഐ അടുത്തിടെ നിരവധി രാജ്യങ്ങളിൽ പരിശോധനയ്ക്ക് വിധേയമായി. ഇത് എഐയുടെ സുരക്ഷ, മോഡറേഷൻ, ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഗ്രോക്കിനെ കൂടുതൽ പ്രാദേശികമാക്കാൻ എക്‌സ്‌എഐ ശ്രമിക്കുമ്പോൾ, ചാറ്റ്ബോട്ട് സുരക്ഷിതവും ധാർമ്മികവും കൈകാര്യം ചെയ്യാവുന്നതുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള വെല്ലുവിളിയും മസ്‌കിന്‍റെ കമ്പനി നേരിടേണ്ടിവരും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam