
ചെന്നൈ: സ്വർണ വില ദിനംപ്രതി കുതിച്ചുയരുകയാണ്. അതുകൊണ്ടുതന്നെ പലരും ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള നിക്ഷപങ്ങളിലേക്ക് തിരിയുന്നു. പക്ഷേ ക്രിപ്‌റ്റോ ഭ്രാന്തോ ഏറ്റവും പുതിയ വിപണി പ്രവണതകളോ ഒന്നും തന്നെ സ്വാധീനിക്കുന്നില്ലെന്നും സ്വർണം തന്നെയാണ് മികച്ച നിക്ഷേപമെന്നും പറയുന്നു ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോയുടെ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു. സ്വർണ്ണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ശ്രീധർ വെമ്പു അതിനെ ദീർഘകാല സുരക്ഷിത നിക്ഷേപം എന്ന് വിശേഷിപ്പിച്ചു. സ്വർണ്ണം ഒരു നിക്ഷേപം മാത്രമല്ല, സാമ്പത്തിക അസ്ഥിരതയുടെ സമയത്ത് ഒരു സുരക്ഷയായി പ്രവർത്തിക്കുന്നുവെന്നും ശ്രീധർ വെമ്പു വാദിക്കുന്നു. കഴിഞ്ഞ 25 വർഷമായി, കറൻസി മൂല്യത്തകർച്ചയ്‌ക്കെതിരായ ഒരു സംരക്ഷണമായി സ്വർണ്ണത്തെ താൻ കണക്കാക്കുന്നു എന്നാണ് ശ്രീധര്‍ വെമ്പുവിന്‍റെ വാക്കുകള്‍. ക്രിപ്‌റ്റോ കറൻസികളിൽ തനിക്ക് താൽപ്പര്യമില്ലെന്നും വെമ്പു വ്യക്തമാക്കി. പെട്രോളിയം, സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ പോലുള്ള ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണം ദീർഘകാലത്തേക്ക് അതിന്‍റെ വാങ്ങൽ ശേഷി നിലനിർത്തിയിട്ടുണ്ടെന്നും അദേഹം പറയുന്നു.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് 100 ശതമാനം തീരുവയും യുഎസ് സോഫ്‌റ്റ്‌വെയര്‍ കയറ്റുമതിയിൽ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള വിപണികൾ ഇളകിമറിഞ്ഞു. നിക്ഷേപകർ ഓഹരികളും ബോണ്ടുകളും ഉപേക്ഷിച്ച് സ്വർണം, വെള്ളി തുടങ്ങിയ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞു. തൽഫലമായി സ്വർണ വില ഔൺസിന് 4,000 ഡോളർ കവിഞ്ഞു. ഇത് എക്കാലത്തെയും റെക്കോർഡിലെത്തി. നിക്ഷേപകർ വീണ്ടും സ്വർണ്ണത്തെ സാമ്പത്തിക സുരക്ഷയുടെ കവചമായി കണക്കാക്കുന്ന ഈ സമയത്താണ് ശ്രീധർ വെമ്പുവിന്‍റെ പരാമർശം.
ശ്രീധര്‍ വെമ്പു തന്‍റെ ആശയങ്ങളെ അമേരിക്കൻ മാക്രോ സ്‌ട്രാറ്റജിസ്റ്റ് ലിൻ ആൽഡന്‍റെ ഗവേഷണവുമായി ബന്ധിപ്പിച്ചു. ആൽഡന്‍റെ പഠനം അനുസരിച്ച് മിക്ക നിക്ഷേപങ്ങളും അതായത് ഗവൺമെന്‍റ് ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ സ്റ്റോക്കുകൾ തുടങ്ങിയവ പണപ്പെരുപ്പത്തിനും കറൻസി മൂല്യത്തകർച്ചയ്ക്കും ശേഷം സ്വർണ്ണത്തേക്കാൾ കുറഞ്ഞ വരുമാനം നൽകിയിട്ടുണ്ട്. ഓഹരി വിപണിയിലെ യഥാർഥ ലാഭം നാല് ശതമാനം കമ്പനികളിൽ നിന്നാണ് വരുന്നതെന്നും മറ്റ് മിക്ക സ്റ്റോക്കുകളും നാമമാത്ര ലാഭം വാഗ്‍ദാനം ചെയ്യുന്നുവെന്നും അദേഹം വിശദീകരിച്ചു. അതേസമയം, നികുതികൾക്കും അറ്റകുറ്റപ്പണികൾക്കും ശേഷം റിയൽ എസ്റ്റേറ്റ് വരുമാനം കുറയുന്നു. മിക്കവാറും എല്ലാ ഗവൺമെന്‍റ് ബോണ്ടുകളും ലിവറേജ് ചെയ്യാത്ത റിയൽ എസ്റ്റേറ്റും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ്ണത്തിന് പിന്നിലാണെന്ന് ആൽഡൻ വ്യക്തമാക്കുന്നു. താരിഫ്, പണപ്പെരുപ്പം, നയപരമായ അനിശ്ചിതത്വം എന്നിവ വർധിച്ചുവരുന്ന ഇന്നത്തെ ലോകത്ത്, സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ സ്ഥിരത നൽകാൻ കഴിയുന്ന ഒരേയൊരു ലോഹം സ്വർണ്ണമാണെന്ന് ശ്രീധർ വെമ്പു പറയുന്നു. സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ലാഭത്തിനല്ല, സുരക്ഷയ്ക്കായിരിക്കണം എന്നും അദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം