
അസം കാഴ്ചകളില്‍ നമ്മെ അമ്പരപ്പിക്കും. വലുപ്പത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 17 -ാം സ്ഥാനത്താണ് അസം. അതേസമയം 17 വന്യജീവി സങ്കേതങ്ങളും ഒരു ദേശീയോദ്യാനവും ഒരു കടുവാ സംരക്ഷണ കേന്ദ്രവും അടങ്ങിയ അസമിലെ കാടുകൾ ഇന്ത്യൻ വനസമ്പത്തിന്‍റെ കാര്യത്തിൽ ഒരു പ്രമുഖ സ്ഥാനം വഹിക്കുന്നു. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങൾ മുതല്‍ മറ്റെവിടെയും കാണാത്ത അത്യപൂര്‍വ്വ ജീവജാലങ്ങളുള്ള അംചാങ് വന്യജീവി സങ്കേതവും അസമിന്‍റെ വനസമ്പത്തിന്‍റെ പ്രൗഢി വിളിച്ചോതുന്നു. ഗുവാഹത്തിയിൽ നിന്ന് അധികം അകലെയല്ലാതെ, എന്നാൽ വന്യതയുടെ അപാരമായ അനുഭവം സമ്മാനിക്കുന്ന പോബിത്തോറ വന്യജീവി സങ്കേതത്തിലൂടെ (Pobitora Wildlife Sanctuary) ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്‌കാസ്റ്റ് ജേണലിസ്റ്റ് മനു ആനന്ദ് നടത്തിയ യാത്രയുടെ വിവരണം.
ഗുവാഹത്തി നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് വെറും 50 കിലോമീറ്റർ മാറിയാൽ മറ്റൊരു ലോകമാണ്. ബ്രഹ്മപുത്രയുടെ തീരത്ത്, പച്ചപ്പിന്‍റെയും ചതുപ്പുനിലങ്ങളുടെയും ഇടയിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയം — പോബിത്തോറ വന്യജീവി സങ്കേതം. കാസിരംഗയെപ്പോലെ വലിപ്പമില്ലെങ്കിലും, വന്യതയുടെ കാര്യത്തിൽ പോബിത്തോറ ഒട്ടും പിന്നിലല്ല. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ (One-horned Rhinos) സാന്ദ്രതയുള്ള ഇടം എന്ന ഖ്യാതിയുള്ള ഈ മണ്ണിലേക്കാണ് ഞാന്‍ കാലുകുത്തിയത്.
യാത്ര തുടങ്ങിയപ്പോൾ തന്നെ മനസിൽ നിറയെ ആകാംക്ഷയായിരുന്നു. കിലോമീറ്ററുകൾക്കപ്പുറമുള്ള കടുവകളെത്തേടിയുള്ള കാത്തിരിപ്പല്ല ഇവിടെ, മറിച്ച് ഓരോ ചുവടിലും വന്യജീവികളെ മുഖാമുഖം കാണുന്ന അപൂർവ്വ അനുഭവമാണ് പോബിത്തോറ വാഗ്ദാനം ചെയ്യുന്നത്.
കവചം ധരിച്ച കാവൽക്കാർ ജീപ്പ് സഫാരിക്ക് വേണ്ടി കാട്ടിലേക്ക് കടന്നതും ആദ്യം കണ്ണിലുടക്കിയത് ആ കാഴ്ചയാണ്. പുൽമേടുകൾക്കിടയിൽ, ചാരനിറത്തിലുള്ള പാറക്കല്ലുകൾ പോലെ അനങ്ങാതെ നിൽക്കുന്ന ഭീമന്മാർ. അതെ, ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ!
ഒന്നോ രണ്ടോ അല്ല, കൂട്ടമായിത്തന്നെ അവ മേയുന്നു. 38 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ കാട്ടിൽ നൂറിലധികം കാണ്ടാമൃഗങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ സഫാരിക്ക് ഇറങ്ങുന്ന സഞ്ചാരിക്ക് കാണ്ടാമൃഗത്തെ കാണാൻ സാധിക്കുമോ എന്ന പേടി വേണ്ട, എത്രയെണ്ണത്തെ കാണുമെന്ന കാര്യത്തിൽ മാത്രം അത്ഭുതപ്പെട്ടാൽ മതി. ഞങ്ങളുടെ ജീപ്പിന് തൊട്ടടുത്ത്, ഏതാണ്ട് കൈയെത്തും ദൂരത്തുകൂടി ഒരു അമ്മയും കുഞ്ഞും കടന്നുപോയപ്പോൾ ശ്വാസമടക്കിപ്പിടിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. പ്രകൃതിയുടെ ആ 'ആർമർ ടാങ്കുകൾ' നമ്മളെ ഒന്നു നോക്കുക പോലും ചെയ്യാതെ ശാന്തമായി നടന്നുനീങ്ങുന്നത് വല്ലാത്തൊരു അനുഭവമാണ്.
പോബിത്തോറ കാണ്ടാമൃഗങ്ങളുടെ മാത്രം വീടല്ല. ശൈത്യകാലമായത് കൊണ്ട് തന്നെ ഇവിടം ഇപ്പോൾ ദേശാടനപ്പക്ഷികളുടെ (Migratory Birds) പറുദീസ കൂടിയാണ്. സൈബീരിയയിൽ നിന്നും തിബറ്റിൽ നിന്നും ഹിമാലയത്തിന് മുകളിലൂടെ പറന്നെത്തുന്ന ആയിരക്കണക്കിന് പക്ഷികൾ.
ചതുപ്പുനിലങ്ങളിൽ (Wetlands) അവ സൃഷ്ടിക്കുന്ന വർണ്ണവിസ്മയം പറഞ്ഞറിയിക്കാൻ കഴിയില്ല. ഗ്രേലാഗ് ഗൂസ് (Greylag Goose), വിസിൽ താറാവുകൾ, കൊറ്റികൾ എന്നിവയുടെ ശബ്ദം കാടിന് സംഗീതം നൽകുന്നു. ക്യാമറയുമായി കാത്തിരുന്നാൽ അപൂർവ്വമായ പല ഫ്രെയിമുകളും ഇവിടെ നിന്ന് ലഭിക്കും. വെള്ളത്തിന് മീതെ പറന്നുയരുന്ന പക്ഷിക്കൂട്ടങ്ങളും, അതിന് താഴെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന എരുമകളും (Wild Water Buffaloes) പോബിത്തോറയുടെ മാത്രം പ്രത്യേകതയാണ്.
ഈ ദൃശ്യങ്ങൾ വെറുമൊരു യാത്രയുടെ രേഖപ്പെടുത്തലല്ല. മനുഷ്യനും വന്യജീവിയും തമ്മിലുള്ള അതിരുകൾ നേർത്തതാകുന്ന ഒരിടത്തിന്‍റെ നേർസാക്ഷ്യമാണ്. കാസിരംഗയുടെ പ്രശസ്തിയിൽ പലപ്പോഴും മുങ്ങിപ്പോകാറുള്ള പോബിത്തോറ, സത്യത്തിൽ കാണ്ടാമൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് ഒരു സ്വർഗ്ഗമാണ്.
തിരികെ പോരുമ്പോൾ മനസ്സ് നിറയെ ആ വന്യമായ കാഴ്ച്ചകളായിരുന്നു. അസ്തമയ സൂര്യന്‍റെ പൊൻവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന ബ്രഹ്മപുത്രയും, അതിന്‍റെ കരയിൽ തലയുയർത്തി നിൽക്കുന്ന ഒറ്റക്കൊമ്പന്മാരും. വന്യതയെ അടുത്തറിയാൻ ആഗ്രഹിക്കുന്ന ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടം.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലൂടെ പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ, കേരളത്തിൽ നിന്നും തെരഞ്ഞടുത്ത മാധ്യമ പ്രവർത്തകർക്ക് വേണ്ടി നടത്തുന്ന പര്യടനത്തിന്‍റെ ഭാഗമാണിത്. ഇരു സംസ്ഥാനങ്ങളിലെയും സമ്പന്നമായ സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുന്നതിനൊപ്പം നടന്നുകൊണ്ടിരിക്കുന്ന വികസന സംരംഭങ്ങൾ പ്രദർശിപ്പിക്കുക എന്നതാണ് ആ യാത്രയുടെ പ്രാഥമിക ലക്ഷ്യം. പിഐബി ഡയറക്ടർ ധന്യ സനൽ ഐഐഎസിന്‍റെ നേതൃത്വത്തിലാണ് നവംബർ 24 മുതൽ 28 വരെ അസം, മിസോറാം എന്നിവിടങ്ങളിലൂടെയുളള മാധ്യമ സംഘത്തിന്‍റെ പര്യടനം.