അതിശക്തമായ കാറ്റ്; ദില്ലി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഗ്രൗണ്ട് ഉപകരണങ്ങൾ ഇടിച്ച് 3 എയർ ഇന്ത്യാ വിമാനങ്ങൾക്ക് കേടുപാട്

Published : Jun 08, 2026, 12:53 PM IST
delhi airport

Synopsis

ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശക്തമായ കാറ്റിലും മഴയിലും ഗ്രൗണ്ട് ഉപകരണങ്ങൾ ഇടിച്ച് മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വിശദമായ പരിശോധനയ്ക്കായി വിമാനങ്ങൾ സർവീസിൽ നിന്ന് പിൻവലിച്ചു. എയർ ട്രാഫിക് കൺട്രോളിൽ നിന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

 

ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ആഞ്ഞുവീശിയ അതിശക്തമായ കാറ്റിലും മഴയിലും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റി. ടെർമിനൽ 2 ന് സമീപമുള്ള വിമാന പാർക്കിംഗ് ബേകളിൽ വൈകുന്നേരം 4.40 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപ്രതീക്ഷിതമായുണ്ടായ പ്രതികൂല കാലാവസ്ഥയിലാണ് അപകടം.

അപ്രതീക്ഷിതമായ കാലാവസ്ഥ

വിമാനത്താവള അധികൃതരുടെ അഭിപ്രായത്തിൽ, ശക്തമായ കാറ്റും മഴയും മൂലം എയർ ഇന്ത്യ, ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, എഞ്ചിനീയറിംഗ് ടീമുകളുടെ ഒരു പടി ഗോവണിയും നിരവധി ട്രെസ്റ്റലുകളും തകർന്നു. ശക്തമായ കാറ്റിൽ നീങ്ങിനിരങ്ങിയ ഗ്രൗണ്ട് ഉപകരണങ്ങൾ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിക്കുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളിലും ഫോട്ടോഗ്രാഫുകളിലും സംഭവത്തിന് ശേഷം കേടായ ഗ്രൗണ്ട് ഉപകരണങ്ങളും വിമാനവും പരിശോധനയ്ക്ക് വിധേയമാകുന്നത് കാണാം. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ കൊടുങ്കാറ്റിൽ സ്റ്റെപ്പ്ലാഡർ വിമാനത്തിന് നേരെ ഉരുണ്ട് നീങ്ങുന്നതും അതിനെ നിയന്ത്രിക്കാനായി മഴയത്ത് ഓടുന്ന ഉദ്യോഗസ്ഥരെയും കാണാം.

 

 

വിമാനങ്ങൾ വൈകും

വിശദമായ പരിശോധനയ്ക്കായി മൂന്ന് എയർ ഇന്ത്യ എയർബസ് എ320 വിമാനങ്ങളെയും ഉടൻ തന്നെ സർവീസിൽ നിന്ന് പിൻവലിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചു. രണ്ട് വിമാനങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനക്ഷമമാകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അതേസമയം ഒരു വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിന് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ കൂടുതൽ സമയം വേണ്ടിവന്നേയ്ക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

മുന്നറിയിപ്പ് ഉണ്ടായില്ലെന്ന്

എയർ ട്രാഫിക് കൺട്രോൾ, വിമാനത്താവള ഓപ്പറേറ്റർക്കോ വിമാനക്കമ്പനികൾക്കോ ​​മുൻകൂട്ടി കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ഡിഐഎഎൽ ഒരു പ്രസ്താവനയിൽ പറയുന്നു. ഇത്തരം കാലാവസ്ഥാ മുന്നറിയിപ്പുകൾ സാധാരണയായി വിമാനക്കമ്പനികളെയും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികളെയും ഉപകരണങ്ങൾ സുരക്ഷിതമാക്കാനും കഠിനമായ കാലാവസ്ഥ വരുന്നതിനുമുമ്പ് മുൻകരുതൽ സ്വീകരിക്കാനും സഹായിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'ലബനണെ കരുവാക്കരുത്, പുറത്ത് നിന്നുള്ള കളിക്കാർ ലബനണിൽ ഇടപെടേണ്ട': ഇറാനോട് ലെബനൺ
പരാജയങ്ങളിൽ ഒപ്പം നിന്നു, ഇന്ന് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ അമ്മയ്ക്ക് സ്നേഹസമ്മാനം കാഴ്ചവച്ച് മകൻ, വീഡിയോ