
35 വർഷത്തെ സേവനത്തിനു ശേഷം, എയർ ഇന്ത്യ എയർഹോസ്റ്റസ് നൂപൂർ പാർത്ഥ് ചിക്കാഗോ - ദില്ലി വിമാനത്തിൽ തന്‍റെ അവസാന വിമാന യാത്രാ അനൗൺസ്മെന്‍റ് നടത്തി. നൂപൂർ പാർത്ഥിന്‍റെ വിടവാങ്ങൽ ചടങ്ങ് കൂടിയായി ആ യാത്ര. നൂപൂർ പാർത്ഥിന്‍റെ മകൾ പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. എയർ ഇന്ത്യയുടെ ഐക്കണിക് നീല സാരി ധരിച്ച്, സഹപ്രവർത്തകരെയും യാത്രക്കാരെയും അഭിസംഭോധന ചെയ്തുകൊണ്ട് നൂപൂർ തന്‍റെ വിടവാങ്ങൽ യാത്ര അവിസ്മരണീയമാക്കി.
മൂന്ന് പതിറ്റാണ്ടിലേറെയായി ആകാശ യാത്രയ്ക്കായി സമർപ്പിച്ച ഒരു എയർ ഇന്ത്യ എയർഹോസ്റ്റസ്, തന്‍റെ അവസാനത്തെ അനൗൺസ്മെന്‍റോടെ തന്‍റെ ശ്രദ്ധേയമായ കരിയറിന് വൈകാരികമായ അന്ത്യം കുറിച്ചു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നുപൂറിന്‍റെ മകൾ സഞ്ജന പാർത്ഥ്, തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ, ഷിക്കാഗോയിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നൂപൂർ പാർത്ഥ് തന്‍റെ അവസാന ക്യാബിൻ അനൗൺസ്‌മെന്‍റ് ചെയ്യുന്നത് കാണാം. എയർ ഇന്ത്യയുടെ സിഗ്നേച്ചർ നീല സാരി ധരിച്ച നൂപൂർ ശാന്തമായും സംയമനത്തോടെയും തന്‍റെ അവസാനത്തെ അനൗണ്‍സ്മെന്‍റ് നടത്തുന്നു. വ്യോമയാന മേഖലയിലെ 35 വർഷത്തെ കരിയറിലെ അവസാന യാത്ര.
വർഷങ്ങളോളം നീണ്ട യാത്രകളിലൂടെ ഒരു കുടുംബമായി മാറിയ സഹപ്രവർത്തകയോട് വിടപറയുമ്പോൾ, വിമാനത്തിലുണ്ടായിരുന്ന മറ്റ് സഹപ്രവർത്തകർ വികാരഭരിതരായി. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടുകയും വൈറലാവുകയും ചെയ്തു. തങ്ങളുടെ വിമാനയാത്രകൾ സുഖകരവും സുരക്ഷിതവുമാക്കിയതിന് പലരും അവരോട് നന്ദി പറഞ്ഞു, മറ്റുള്ളവർ അത്തരമൊരു അർത്ഥവത്തായ ഓർമ്മ നിലനിർത്തിയതിന് സഞ്ജനയെ അഭിനന്ദിച്ചു.