കാലിഫോർണിയയിലെ ഹൈഡിലാവോ റെസ്റ്റോറന്റിൽ ഒരു സർവീസ് റോബോട്ട് സാങ്കേതിക തകരാർ മൂലം നിയന്ത്രണം വിട്ട് നൃത്തം ചെയ്തു. ജീവനക്കാർ ഇടപെട്ട് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെ റോബോട്ടിനെ നിർത്തിയെങ്കിലും, ഈ സംഭവം സർവീസ് റോബോട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് വഴിവെച്ചു.

സാങ്കേതിക വിദ്യയുടെ അതിപ്രസരം ചിലപ്പോഴൊക്കെ രസകരവും എന്നാൽ അപകടകരവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ കാലിഫോർണിയയിലെ പ്രശസ്തമായ ചൈനീസ് ഹോട്ട് പോട്ട് ശൃംഖലയായ ഹൈഡിലാവോയിലെ (Haidilao) ഒരു ഔട്ട്‌ലെറ്റിൽ അരങ്ങേറിയത്. റെസ്റ്റോറന്‍റിലെ ഒരു സർവീസ് റോബോട്ട് സാങ്കേതിക തകരാറിനെത്തുടർന്ന് നിയന്ത്രണം വിട്ട് നൃത്തം ചെയ്ത വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

നൃത്തം ചെയ്ത റോബോർട്ട്

സംഭവം ഇങ്ങനെ, അത്യാധുനിക സാങ്കേതികവിദ്യയ്ക്കും റോബോട്ട് അസിസ്റ്റഡ് സർവീസിനും പേരുകേട്ട റെസ്റ്റോറന്‍റാണ് ഹൈഡിലാവോ. ബേ ഏരിയയിലെ ശാഖയിലാണ് ഈ അസാധാരണ സംഭവം നടന്നത്. ഉപഭോക്താക്കളെ രസിപ്പിക്കാനും ജീവനക്കാരെ സഹായിക്കാനുമായി സജ്ജീകരിച്ചിരുന്ന റോബോട്ട്, പെട്ടെന്ന് നിർത്താതെ നൃത്തം ചെയ്യാൻ തുടങ്ങുകയുമായിരുന്നു. റോബോട്ടിന്‍റെ പ്രവർത്തനം നിർത്താൻ കഴിയാതെ തുടങ്ങിയതോടെ റെസ്റ്റോറന്‍റിലെ പ്ലേറ്റുകളും മറ്റ് വസ്തുക്കളും റോബോർട്ട് തകർക്കുന്ന അഴസ്ഥയിലേക്ക് എത്തി കാര്യങ്ങൾ. സാഹചര്യം അല്പം പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.

Scroll to load tweet…

സുരക്ഷാ ആശങ്ക

റോബോട്ടിന്‍റെ അപ്രതീക്ഷിത നൃത്തം അപകടകരമായതോടെ മൂന്ന് റെസ്റ്റോറന്‍റ് ജീവനക്കാർ ഉടൻ തന്നെ ഇടപെട്ടു. നിയന്ത്രണം വിട്ട് കറങ്ങിക്കൊണ്ടിരുന്ന റോബോട്ടിനെ അവർ ബലമായി പിടിച്ചുനിർത്താൻ ശ്രമിച്ചു. ആർക്കും പരിക്കേൽക്കാതെയും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെയും ജീവനക്കാർ സാഹചര്യം സമയോചിതമായി കൈകാര്യം ചെയ്തു. ഈ വീഡിയോ വൈറലായതോടെ തിരക്കുള്ള പൊതുസ്ഥലങ്ങളിൽ സർവീസ് റോബോട്ടുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഇത്തരം യന്ത്രങ്ങളിൽ എമർജൻസി സ്റ്റോപ്പ് ബട്ടണുകൾ എളുപ്പത്തിൽ ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പലരും അഭിപ്രായപ്പെട്ടു. "റോബോട്ടിന് വട്ട് പിടിച്ചു", "അമിതമായി മദ്യപിച്ച റോബോട്ട്" എന്നിങ്ങനെയുള്ള രസകരമായ കുറിപ്പുകളാണ് പലരും ഈ വീഡിയോയ്ക്ക് താഴെ പങ്കുവെക്കുന്നത്. ആധുനിക സാങ്കേതികവിദ്യകൾ പരാജയപ്പെടുമ്പോൾ ഉണ്ടാകുന്ന കൗതുകകരമായ കാഴ്ചയായി ഈ 'റോബോട്ട് ഡാൻസ്' മാറിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കമ്പനി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.