
അസാധാരണമായ ശൈത്യമാണ് ദുബായ് ഉൾപ്പെടെ യുഎഇയുടെ പല ഭാഗത്തും അനുഭവപ്പെടുന്നത്. യുഎഇയുടെ നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ചുവപ്പും മഞ്ഞയും അലേർട്ടുകൾ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ദുബായിൽ നിന്ന് സമൂഹ മാധ്യമങ്ങളില്‍ വീഡിയോകൾ പങ്കുവച്ച ഇന്ത്യക്കാരടക്കമുള്ളവര്‍ കാലാവസ്ഥയിലെ അസാധാരണ മാറ്റത്തിന്‍റെ നിരവധി ദൃശ്യങ്ങൾ പങ്കുവെച്ചു. പിന്നാലെ 'ബുർജ് ഖലീഫ കാണുന്നില്ലെന്ന്' കുറിപ്പുകളുടെ പ്രളയമായിരുന്നു.
"ചില പ്രദേശങ്ങളിൽ ഇപ്പോൾ ദൃശ്യപരത ഏതാണ്ട് പൂജ്യമാണ്. പക്ഷേ, രാവിലെ തണുപ്പും സുഖവും തോന്നുന്നു," ദുബായിൽ ഒരു ട്രാവൽ ബ്ലോഗ് നടത്തുന്ന ദമ്പതികളുടെ ഇൻസ്റ്റാഗ്രാം പേജിലെ ഒരു കുറിപ്പ് ഇങ്ങനെയാണ്. മറ്റൊരു വീഡിയോയിൽ, ദുബായിൽ താമസിക്കുന്ന ഒരു സ്ത്രീ തമാശയായി പറഞ്ഞത്, "ബുർജ് ഖലീഫ കാണുന്നില്ല" എന്നായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുർജ് ഖലീഫ. ഇതിനെ പോലും മൂടന്ന തരത്തില്‍ അതിശക്തമായ മൂടൽ മഞ്ഞായിരുന്നു അനുഭവപ്പെട്ടത്. മറ്റൊരാൾ "ബുർജ് ഖലീഫ പോലും ഉറങ്ങുകയാണ്." എന്ന് മാറ്റിയെഴുതി.
മൂടൽമഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിരവധി പേരാണ് പിന്നാലെ എത്തിയത്. "ഗതാഗതം മന്ദഗതിയിലാണ്, പക്ഷേ, കാഴ്ച വളരെ മികച്ചതാണ്" എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. മറ്റ് ചിലര്‍ മൂടൽ മഞ്ഞില്‍ അമിത വേഗം പാടില്ലെന്നും വാഹനങ്ങൾ ഓടിക്കുമ്പോൾ ദൃശ്യപരത കുറയുന്നത് വലിയ അപകടങ്ങൾക്ക് വഴി വയ്ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഷാർജയിലെ അൽ ഖരയീൻ, അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായിലെ അൽ ലിസൈലി, അൽ ഖുദ്ര, അബുദാബിയിലെ സെയ്ഹ് ഷുഐബ്, അൽ അജ്ബാൻ തുടങ്ങിയ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് മൂടിയതായി എൻസിഎം പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ദുബായ് പോലീസും അബുദാബി പോലീസും മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞ് ശക്തമായതിനാല്‍ വാഹനമോടിക്കുന്നവർ സുരക്ഷിതമായും ജാഗ്രതയോടെയും വാഹനമോടിക്കണമെന്ന് ദുബായ് പോലീസ് ട്വീറ്റ് ചെയ്തു.