
വിവിധ ഇന്ത്യൻ നഗരങ്ങളിലെ ഇളനീർ വില താരതമ്യം ചെയ്തുകൊണ്ട് ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ പങ്കുവെച്ച എക്സ് പോസ്റ്റ്, ബെംഗളൂരുവിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള പുതിയ തർക്കങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നു. വടക്കൻ, പടിഞ്ഞാറൻ നഗരങ്ങളായ ദില്ലി - എൻ.സി.ആറിലും പുണെയിലും ഇളനീരിന് വളരെ കുറഞ്ഞ നിരക്കാണുള്ളതെന്ന് സംരംഭകനായ പരീതോഷ് ശർമ്മ തന്‍റെ കുറിപ്പിൽ ചൂണ്ടിക്കാട്ടി. അതേസമയം ഉൽപ്പാദന കേന്ദ്രങ്ങളോടും തീരദേശത്തോടും കൂടുതൽ അടുത്തുകിടക്കുന്ന ബെംഗളൂരുവിൽ ഇളനീരിന് അമിതവില ഈടാക്കുന്നതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.
വാടക, ഭക്ഷണം, ഗതാഗതം എന്നിവയിലെ ഉയർന്ന നിരക്കുകൾ സാധാരണമായി മാറിയതിനാൽ ബെംഗളൂരു നിവാസികൾ എല്ലാത്തിനും കൂടുതൽ പണം നൽകാൻ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ദില്ലിയിലും എൻ.സി.ആറിലും ഇളനീരിന് 60 രൂപയോളമാണ് വില. പുണെയിൽ പോയപ്പോൾ 50 മുതൽ 70 രൂപ വരെ നിരക്കിലാണ് ലഭിച്ചത്. എന്നാൽ, തെങ്ങ് കൃഷിയുള്ള പ്രദേശങ്ങളോടും തീരദേശത്തോടും കൂടുതൽ അടുത്ത് കിടക്കുന്ന ബെംഗളൂരുവിലെത്തിയപ്പോൾ അതേ ഇളനീരിന് 100 മുതൽ 120 രൂപ വരെ നൽകേണ്ടിവന്നു," പരീതോഷ് ശർമ്മ എക്സിൽ കുറിച്ചു.
In Delhi and NCR coconut water is priced around ₹60.
Went to Pune, got it for around ₹50-70.
Went to Bangalore, and the same coconut cost me around ₹100-120, despite Bangalore being closer to the coast and closer to the source of coconuts.
I feel people in Bangalore are…— Paritsh Sharrma (🗣️Paritosh) (@Paritolkks) August 16, 2026
ശർമ്മയുടെ പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്. പൊള്ളാച്ചിയിൽ നിന്ന് മികച്ച രീതിയിൽ ഇളനീർ ലഭിക്കുന്ന കോയമ്പത്തൂരിൽ പോലും 60 രൂപ നൽകേണ്ടിവരുന്നുണ്ടെന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ബെംഗളൂരുവിൽ നിന്ന് പോണ്ടിച്ചേരിയിലേക്ക് യാത്ര ചെയ്ത അനുഭവം പങ്കുവെച്ച മറ്റൊരു വ്യക്തി പറഞ്ഞത് ഇങ്ങനെയാണ്: "യാത്രയുടെ തുടക്കത്തിൽ ബെംഗളൂരുവിൽ ഇളനീരിന് 100-120 രൂപയായിരുന്നു. എന്നാൽ യാത്രയ്ക്കിടയിലെ വഴിയിൽ വെറും 10 രൂപയ്ക്കാണ് ലഭിച്ചത്, പോണ്ടിച്ചേരിയിലെത്തിയപ്പോൾ അത് 80 രൂപയുമായി." അതേസമയം, ഈ വാദങ്ങളോട് എല്ലാവരും യോജിച്ചില്ല. ദില്ലി - എൻ.സി.ആറിൽ അദ്ദേഹം പറഞ്ഞതിനേക്കാൾ ഉയർന്ന വിലയുണ്ടെന്നാണ് ചിലർ അവകാശപ്പെട്ടു. സൗത്ത് ദില്ലിയിൽ യഥാർത്ഥ വില 80 രൂപയാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു. വൻനഗരങ്ങളിലെ ജീവിതച്ചെലവും ഉൽപ്പന്നങ്ങളുടെ വിലക്കയറ്റവും വീണ്ടും സജീവ ചർച്ചയാക്കാൻ ഈ സോഷ്യൽ മീഡിയ പോസ്റ്റ് കാരണമായിരിക്കുകയാണ്.