
യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ തായ്‌ലൻഡിലെത്തിയതിന് പിന്നാലെ, അമേരിക്കൻ നാവിക സേനാംഗങ്ങൾക്ക് പട്ടായയിലെ ചില മുതിർന്നവർക്കുള്ള വിനോദ മേഖലകളിൽ രാത്രികാല പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കപ്പലിലെ ഏകദേശം 5,000 നാവികരും മറീനുകളുമാണ് 286 ദിവസം നീണ്ട ദൗത്യത്തിന് ശേഷം വിശ്രമത്തിനായി തായ്‌ലൻഡിലെ പട്ടായയിൽ എത്തിയത്.
പട്ടായയിലെ Soi 6, Soi 6/1, Soi 7 എന്നിവ ഉൾപ്പെടെയുള്ള ചില നൈറ്റ് ലൈഫ് മേഖലകളിലാണ് യുഎസ് സൈനീകർക്ക് നിയന്ത്രണം ശക്തമാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുഎസ് നാവികസേനയുടെ സ്വന്തം ഉദ്യോഗസ്ഥരും തായ് പൊലീസ് സംഘവും പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. നാവികർ നിയന്ത്രിത മേഖലകളിലേക്ക് കടക്കുന്നത് തടയുകയും നാവികരുടെ അച്ചടക്കലംഘനങ്ങൾ ഒഴിവാക്കുകയുമാണ് ഈ ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നഗരത്തിൽ എത്തുന്നതിന് മുമ്പുതന്നെ പട്ടായ പൊലീസ് നഗരത്തിലെ ലൈംഗിക വ്യാപാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ കർശന പരിശോധനകളും റെയ്ഡുകളും നടത്തിയിരുന്നു. തായ്‌ലൻഡിൽ വേശ്യാവൃത്തി നിയമവിരുദ്ധമാണെങ്കിലും പട്ടായ പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇത് വ്യാപകമായി തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്. ഏകദേശം 40 മുതൽ 50 ഓളം പേരെ ഇത്തരം പരിശോധനകളിൽ തായ് പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, യുഎസ് നാവികരിൽ രണ്ട് പേർ പട്ടായയിലെ Walking Street -ന് സമീപം മദ്യപിച്ച് തർക്കത്തിലേർപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. തായ് പൊലീസ് സംഭവം ചെറിയ സംഘർഷമായി വിലയിരുത്തുകയും തായ് നിയമപ്രകാരം കേസെടുക്കാതിരിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, യുഎസ് നാവികസേന ഇരുസൈനീകരെയും വീണ്ടും യുഎസ്എസ് എബ്രഹാം ലിങ്കണിലേക്ക് തിരിച്ചയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാനെതിരെയുള്ള നീണ്ട സൈനിക ദൗത്യത്തിന് ശേഷമുള്ള വിശ്രമ സന്ദർശനമായതിനാൽ പട്ടായയിലെ വ്യാപാരികളും ഹോട്ടൽ - ടൂറിസം മേഖലയിലുള്ളവരും യുഎസ് സൈനികരുടെ വരവിനെ സാമ്പത്തിക ഉണർവിനുള്ള അവസരമായാണ് കാണുന്നത്. ഏകദേശം അഞ്ച് ദിവസത്തെ സന്ദർശനത്തിനിടെ നഗരത്തിലെ വിവിധ വ്യാപാര മേഖലകൾക്ക് വലിയ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.