
സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ വീടിനുള്ളിൽ കയറി പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു. വിഷമില്ലാത്ത ചേരപാമ്പാണ് യുവാവിനെ അക്രമിച്ചത്. എന്നാൽ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നതിലൊന്ന് പാമ്പ് കടിയേറ്റാണ്. എന്നാൽ, പലരും കാര്യമായ സുരക്ഷാ മുൻ കരുതലില്ലാതെയാണ് പാമ്പുകളെ പിടികൂടാൻ ശ്രമിക്കുന്നതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.
സച്ചിൻ എന്നയാളാണ് പാമ്പിനെ പിടിക്കാൻ ശ്രമിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇടുങ്ങിയെ തെരുവിൽ നിന്ന് വീട്ടിനുള്ളിൽ കയറിയ പാമ്പിനെ ഇയാൾ വെറും കൈ ഉപയോഗിച്ച് വാലിൽ പിടിച്ച് വലിക്കുന്നത് കാണാം. വളരെ നീളമുള്ള പാമ്പ് ഏറെ ശ്രമത്തിന് ശേഷമാണ് പൂർണ്ണമായും പുറത്ത് വന്നത്. പിന്നാലെ പാമ്പ് സച്ചിനെ കടിക്കാനായി ശ്രമിക്കുമ്പോൾ ഇയാൾ പാമ്പിനെ പല വഴിച്ച് വലിച്ച് ഇഴയ്ക്കുന്നു. ഇതിനിടെ പാമ്പ് കാലിൽ കടിക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയം പാമ്പിനെ ഉപേക്ഷിച്ച് ഇയാൾ ഓടുന്നതും വീഡിയോയിൽ കാണാം. പിന്നാലെ പാമ്പ് രക്ഷപ്പെട്ടു.
ചേരകൾ പ്രധാനമായും എലികളെയാണ് ഭക്ഷണമാക്കുന്നത്. ഇതിനാൽ തന്നെ ഇവ വീടുകൾക്കുള്ളിൽ കയറുന്നതും സാധാരണമാണ്. വിഷമില്ലാത്തതിനാൽ ഇവയുടെ കടി അപകടകരമല്ല. സാമാധ്യം നീളം വയ്ക്കുന്നവയാണ് ചേര പാമ്പുകൾ. ഏതാണ്ട് 9 ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. ആളുകൾ തങ്ങൾ പാമ്പു പിടിത്തത്തിൽ വിദഗ്ദരാണെന്ന് കാണിക്കാനാനാണ് പാമ്പ് പിടിത്തത്തിന്‍റെ വീഡിയോകൾ പങ്കുവയ്ക്കുന്നത്. എന്നാൽ, അവ പലപ്പോഴും അപകചങ്ങൾക്ക് വഴി വയ്ക്കുന്നെന്നും ചിലർ ചൂണ്ടിക്കാട്ടി. കൃത്യമായ പരിശീലനം ലഭിച്ചവർ മാത്രമേ ഇത്തരം ജോലികൾ ചെയ്യാവൂവെന്നും മറ്റ് ചിലർ കുറിച്ചു. അതേസമയം ചേര പാമ്പുകൾക്ക് (Rat Snake) വിഷമില്ലെന്നും അതൊരു ചേരയാണെന്ന് അയാൾക്ക് കൃത്യമായി അറിയാമെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.