
35 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം പരീക്ഷ എഴുതാനായി കോളേജിലേക്ക് മടങ്ങിയെത്തിയ 50 -കാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. ഏത് പ്രായത്തിലും പഠനം വീണ്ടും തുടങ്ങാമെന്ന് തെളിയിച്ച ഇവരുടെ ദൃഢനിശ്ചയത്തെ പ്രശംസിക്കുകയാണ് നെറ്റിസൺസ്. പൂർണ്ണ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും ഇവർ കോളേജ് കാമ്പസിലേക്ക് നടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. ഏറെ പ്രചോദനം നൽകുന്നതാണ് ഈ ദൃശ്യങ്ങൾ.
മഞ്ജു നാരംഗ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പങ്കുവെക്കപ്പെട്ടത്. "പഠനത്തിന് പ്രായപരിധിയില്ല എന്നത് ഇവിടെ യാഥാർത്ഥ്യമായിരിക്കുന്നു. 50 -ാം വയസ്സിലെ വിദ്യാർത്ഥിനി, കോളേജ് പരീക്ഷാ ഹാൾ" എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. കോളേജിലേക്ക് കയറുന്നതിന് മുൻപായി പരീക്ഷയെഴുതാനായി താൻ കോളേജിലേക്ക് പ്രവേശിക്കുകയാണെന്നും, വർഷങ്ങൾക്ക് ശേഷമുള്ള ഈ മടങ്ങിവരവ് തനിക്ക് വലിയ ആവേശമാണ് നൽകുന്നതെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്.
കാമ്പസിലേക്ക് നടക്കുമ്പോൾ വളരെ ശാന്തയായും അതേസമയം ആവേശത്തിലുമാണ് ഇവർ കാണപ്പെടുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ ഇവരുടെ മകൻ "ഓൾ ദി ബെസ്റ്റ്" എന്ന് പറഞ്ഞ് അമ്മയ്ക്ക് ധൈര്യം പകരുന്നതും കേൾക്കാം. മൂന്ന് പതിറ്റാണ്ടിലേറെയായി മാറ്റിവെച്ച തന്‍റെ കോളേജ് പരീക്ഷ പൂർത്തിയാക്കാൻ മടങ്ങിയെത്തിയ ഈ അമ്മയുടെ ആത്മവിശ്വാസത്തെയും സ്ഥിരോത്സാഹത്തെയും അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. "ആന്‍റിക്ക് എല്ലാ ആശംസകളും, നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു," എന്നാണ് ഒരാൾ കമന്റ് ചെയ്തത്. മറ്റൊരു ഉപയോക്താവ് കുറിച്ചത് "അഭിമാന നിമിഷം, പ്രൗഡ് മോം" എന്നാണ്.