യൂറോപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഉഷ്ണതരംഗത്തെ നേരിടുകയാണ്. കൊടുംചൂടിൽ ടാറിട്ട റോഡുകൾ വരെ ഉരുകിയൊലിക്കുകയും ട്രെയിൻ ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നു. ചൂട് സഹിക്കാനാവാതെ ജലാശയങ്ങളിൽ ഇറങ്ങുന്നവരുടെ മുങ്ങിമരണങ്ങളും വർധിക്കുന്നതിനൊപ്പം പവർ കട്ടുകളും ജനജീവിതം ദുസ്സഹമാക്കുന്നു.
യൂറോപ്പിന്‍റെ പ്രതാപം അവസാനിച്ചത് രണ്ടാം ലോകമഹായുദ്ധത്തോടെയായിരുന്നു. അത് വരെ ഭൂമിയിലെ കരയും കടലും പങ്കിട്ടെടുത്തിരുന്നത് യൂറോപ്പിൽ നിന്നുള്ള രാജാക്കന്മാരും കച്ചവട സംഘങ്ങളുമായിരുന്നു. ഇന്ന് ആ പ്രതാപത്തിന്‍റ അവശേഷിപ്പുകൾ മാത്രമാണ് യൂറോപ്പിലുള്ളത്. ട്രംപിന്‍റെ നയങ്ങളിലുള്ള വ്യതിയാനങ്ങൾ യുഎസിന്‍റെ പിന്തുണയെ കുറിച്ചുള്ള സംശയങ്ങളിലേക്ക് യൂറോപ്പിനെ തള്ളിയിട്ടിട്ട് അധികകാലമായില്ല. എന്നാൽ, കഴിഞ്ഞ ആഴ്ചകളിൽ യൂറോപ്പ് മറ്റൊരു ദുരന്തത്തെയാണ് നേരിടുന്നത് കൊടും ചൂട്! അതെ, യൂറോപ്പ് അടുത്ത ഉഷ്ണതരംഗത്തെ അതിജീവിക്കാൻ പെടാപ്പാട് പെടുകയാണ്.
ഉരുകിയൊലിച്ച് ട്രാഫിക് ലൈറ്റുകളും റോഡും
യൂറോപ്പ് പ്രകൃതിദത്തമായി തണുപ്പ് കൂടുതലുള്ള പ്രദേശമാണ്. എന്നാൽ ഇന്ന് 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് യൂറോപ്പിലെ ചൂട്. അതിശക്തമായ ഉഷ്ണതരംഗമാണ് യൂറോപ്പിൽ പ്രത്യേകിച്ചും വടക്കൻ യൂറോപ്പിനെ കൊല്ലാക്കൊല ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എയർ കണ്ടീഷൻ വാങ്ങാൻ ഇന്ന് കടകൾക്ക് മുന്നിൽ ക്യൂവാണ്.
ഇതുവരെ എയർകണ്ടീഷനുകളോട് മുഖം തിരിച്ച യൂറോപ്പാണെന്ന് ഓർക്കണം. എന്നാൽ, ഇന്ന് അതിശക്തമായ ചൂടിൽ ടാറിട്ട റോഡു പോലും ഉരുകിത്തുടങ്ങി. ജർമ്മനിയിലെ ബെർലിനിൽ പോലീസുകാരാണ് വീടുകളിലേക്ക് വെള്ള ക്യാനുകളുമായി എത്തുന്നത്. റോഡുകളിലൂടെ സുഖമമായ യാത്ര നടക്കില്ലെന്നത് തന്നെ കാരണം. പല റോഡുകളും ഉരുകിയത് കാരണം അടച്ചിട്ടിരിക്കുകയാണ്. ബെർലിനിൽ നിന്നും പടിഞ്ഞാറൻ ജർമ്മനിയിലേക്കുള്ള എ2 മോട്ടോർവേ ഉരുകി.
യൂറോപ്പിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കൂടിയ ചൂടാണ് ഇപ്പോഴെന്നും റിപ്പോർട്ടുകൾ പറയുന്നു. ജർമ്മനിയിൽ 42 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ ചൂട്. ട്രെയിനുകൾ പലതും വൈകിയോടുന്നു. ജലക്ഷാമം രൂക്ഷം. കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും ദുഷ്ക്കരമായ കാലത്തിലൂടെയാണ് യൂറോപ്പ് കടന്ന് പോകുന്നത്.
മുങ്ങി മരണങ്ങൾ കുടുന്നു, പവർ കട്ടുകളും
അതിശക്തമായ ഉഷ്ണതരംഗത്തെ തുടർന്ന് യൂറോപ്പിലാകമാനം ജൂൺ 21 വരെ ഇതിനകം 1.300 ഓളം പേരാണ് മരിച്ചത്. ഏറ്റവും കൂടുതൽ മരണം ഫ്രാൻസിൽ 74 പേർ. മിക്കതും മുങ്ങി മരണങ്ങളാണ്. ചൂട് കൂടിയതോടെ ആളുകൾ നദികളിലും വലിയ ജലാശയങ്ങളിലും ഇറങ്ങിയുള്ള കുളിയാണ് മുങ്ങിമരണങ്ങൾക്ക് കാരണമാകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബോസ്നിയയിൽ 40 ഡിഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. ചൂട് കൂടുന്നതോടെ കാട്ടുതീ ആശങ്കകളും ഏറെയാണ്. അതോടൊപ്പമാണ് പവർ കട്ടുകളും. ചൂട് കൂടുന്നതോടെ ഇലക്ട്രിസിറ്റി ഉപയോഗം കൂടിയതാണ് ആശങ്കയായത്. തങ്ങൾക്ക് ആവശ്യത്തിന് പവർഗ്രിഡുകൾ ഉണ്ടെന്ന് ഡെൻമാർക്ക് അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര സുഗമമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. റഷ്യയുമായുള്ള യുദ്ധത്തിനിടെ യുക്രൈനും ശക്തമായ ഉഷ്ണതരംഗത്തിന്‍റെ പിടിയിലാണ്.


