
കനത്ത മഴയും വെള്ളക്കെട്ടും കാരണം നഗരം നിശ്ചലമായ സമയത്ത് പ്രായമായ അമ്മയുമായി വലഞ്ഞ യാത്രക്കാരന് തുണയായി മാറിയ ക്യാബ് ഡ്രൈവർ സമൂഹ മാധ്യമ ഉപയോക്താക്കളുടെ കൈയടി നേടി. യാത്രയുടെ അവസാനം ഡ്രൈവറുടെ ക്ഷമയ്ക്കും സേവനത്തിനും നന്ദിസൂചകമായി 279 രൂപയുടെ യാത്രയ്ക്ക് 2,000 രൂപ ടിപ്പ് നൽകിയാണ് യാത്രിക്കാരൻ മാതൃകയായത്.
കനത്ത മഴ പെയ്യുന്നതിനിടയിലാണ് ഇദ്ദേഹം യൂബർ വഴി ക്യാബ് ബുക്ക് ചെയ്തത്. പ്രായമായ അമ്മ ഒപ്പമുണ്ടായിരുന്നതിനാൽ യാതൊരു കാരണവശാലും റൈഡ് ക്യാൻസൽ ചെയ്യരുതെന്ന് ഇയാൾ ഡ്രൈവറോട് അപേക്ഷിക്കുകയായിരുന്നു. മോശം കാലാവസ്ഥയും വെള്ളക്കെട്ടും കാരണം ഭൂരിഭാഗം ഡ്രൈവർമാരും യാത്രകൾ റദ്ദാക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ, സുരേഷ് എന്ന ഡ്രൈവർ പിക്ക്-അപ്പ് ലൊക്കേഷനിൽ എത്താൻ തയ്യാറായി. ശരിയായ സ്ഥലം കണ്ടെത്തുന്നതിനായി മാത്രം 20 മിനിറ്റോളമാണ് ഡ്രൈവർ ഫോൺ കോളിൽ ചിലവഴിച്ചത്. ഒടുവിൽ വാട്സ്ആപ്പ് വഴി ലൊക്കേഷൻ വാങ്ങി കൃത്യസ്ഥലത്തെത്തി.
The ride was for a mere Rs. 279. The driver came for us in heavy rains and didn't cancel. When location was not clear he asked for location on WA directly and finally came. Picked us all. Drove his Ertiga in water logged roads where the water was till the car bonet. Dropped me… https://t.co/xXW4XaFi5S pic.twitter.com/B0DYkgaA33
— Cycle Chain Shankar (@dakuwithchaku) July 31, 2026
തന്‍റെ എർട്ടിഗ കാറിന്‍റെ ബോണറ്റ് വരെ വെള്ളം കയറിയ രൂക്ഷമായ വെള്ളക്കെട്ടുകളിലൂടെ ഒരു പരാതിയും പറയാതെയാണ് ഡ്രൈവർ വണ്ടിയോടിച്ചതെന്ന് യാത്രികൻ എക്സ് പോസ്റ്റിൽ കുറിച്ചു. വെറും ആറ് കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂറോളം സമയമെടുത്തു. ഡ്രൈവറോടുള്ള നന്ദി സൂചകമായി യാത്രക്കാരൻ 279 രൂപ യാത്രാകൂലിക്ക് പകരം 2,000 രൂപ നൽകി. "മഴയ്ക്ക് മുമ്പുള്ള സാധാരണ നിരക്ക് മാത്രമായിരുന്നിട്ടും, അമ്മ കൂടെയുള്ളതുകൊണ്ട് ക്യാൻസൽ ചെയ്യരുതെന്ന് പറഞ്ഞപ്പോൾ കനത്ത മഴയിലും ഞങ്ങളെ തിരഞ്ഞുപിടിച്ചെത്തിയ ഡ്രൈവറെ ദൈവം അനുഗ്രഹിക്കട്ടെ. ഒരു മണിക്കൂർ എടുത്തെങ്കിലും ദേഷ്യപ്പെടാതെ ഞങ്ങളെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. നല്ലൊരു മനുഷ്യൻ," യാത്രക്കാരൻ തന്‍റെ എക്സ് ഹാന്‍റിലിൽ എഴുതി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് തരംഗമായതോടെ ഡ്രൈവറുടെയും യാത്രക്കാരന്‍റെയും പ്രവർത്തിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. തങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, കഠിനാധ്വാനം ചെയ്യുന്ന ഇത്തരം ഡ്രൈവർമാർക്ക് അർഹിച്ചതിലും കൂടുതൽ തുക നൽകാറുണ്ടെന്നും പല ഉപയോക്താക്കളും കുറിച്ചു.