
തെക്കൻ ചൈനയിൽ വൻ നാശം വിതച്ച് മെയ്‌സാക് ചുഴലിക്കാറ്റ് ആഞ്ഞുവീശി. കാറ്റും മഴയും ശമിച്ചെങ്കിലും നഗരവാസികളിൽ ഭയം വിതച്ച് പാമ്പുകൾ നഗരം കീഴടക്കി. ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ അതിതീവ്രമഴയിൽ വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ ഹെങ്‌ഷൗവിലെ ഒരു പാമ്പ് ഫാം ഒഴുകിപ്പോയിരുന്നു. ഫാമിലെ പാമ്പുകളെല്ലാം തന്നെ കൂടുകളിൽ നിന്നും രക്ഷപ്പെട്ട് നഗരത്തിലേക്ക് ഒഴുകിയെത്തി. ഒന്നും രണ്ടുമല്ല, ഏതാണ്ട് 900 -ത്തോളം പാമ്പുകളാണ് ഫാമിൽ നിന്നും രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ അതീവ വിഷമുള്ള രാജവെമ്പാലകളും മൂർഖൻ പാമ്പുകളും അണലികളുമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഹെങ്‌ഷൗവിലെ രക്ഷാപ്രവത്തകർ ഇപ്പോൾ നഗരത്തിലെമ്പാടും നൂറുകണക്കിന് പാമ്പുകളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ്. ഇവരോടൊപ്പം നഗരവാസികളും രക്ഷാപ്രവർത്തനത്തിൽ ചേർന്നു. ജൂലൈ 7 -ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ പ്രശ്നത്തിന്‍റെ ഗൗരവും വ്യക്തമാക്കുന്നു. വീഡിയോയിൽ നഗരത്തിന് സമീപത്തെ വയലിൽ നഗരവാസികൾ വലിയ വലകൾ ഉപയോഗിച്ച് പ്രളയ ജലത്തിൽ നിന്നും പാമ്പുകളെ പിടികൂടാൻ ശ്രമിക്കുന്നതും കാണാം. ചില ദൃശ്യങ്ങളിൽ റോഡിലെ പ്രളയ ജലത്തിൽ കൂട്ടത്തോടെ നീങ്ങുന്ന വിഷ പാമ്പുകളെ കാണാം.
തിങ്കളാഴ്ച (6.7.'26) രാവിലെ ഹെങ്‌ഷൗവിലെ ഫാമിൽ വെള്ളം കയറിയപ്പോൾ വിഷപ്പാമ്പുകൾ ഉൾപ്പെടെ ഏകദേശം 800 മുതൽ 900 വരെ പാമ്പുകൾ രക്ഷപ്പെട്ടിരികാകമെന്ന് പ്രാദേശിക അധികാരികൾ അറിയിച്ചു. ഇതിനകം ഒരാൾക്ക് പാമ്പുകടിയേറ്റെന്നും ഇയാൾ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ലിയുലാൻ, യുൻബിയാവോ ജലസംഭരണികളിൽ വെള്ളപ്പൊക്കം ഉണ്ടായതായും പിന്നാലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായും പ്രദേശത്തെ നിരവധി ചെറുകിട പാമ്പ് ഫാമുകൾ ഒഴുകിപ്പോയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷപ്പെട്ട പാമ്പുകളെ പിടികൂടാൻ അധികൃതർ അടിയന്തര ദൗത്യ സംഘങ്ങളെ വിന്യസിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുമ്പോൾ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞ് പോകണമെന്നും അധികാരികൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. മെയ്‌സാക് ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെത്തുടർന്ന് തെക്കൻ ചൈനയുടെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.