
ദക്ഷിണേന്ത്യയിൽ തണുപ്പ് കടുപ്പിക്കുകയാണ്. തിരുവനന്തപുരത്തും ബെംഗളൂരുവും ഊട്ടിയിലും മൂന്നാറും തണുപ്പ് കൂടുന്നുവെന്നും മൂടൽ മഞ്ഞ് ശക്തമാകുന്നതായും റിപ്പോര്‍ട്ടുകളും പറയുന്നു. അതേസമയം ഹിമാലയത്തിന്‍റെ താഴ്വാരകളിൽ മഞ്ഞ് ഒഴിഞ്ഞ് നിൽക്കുകയാണ്. ഏറെ വിനോദ സഞ്ചാരികളെത്തുന്ന ഹിമാചൽ പ്രദേശിലെ മണാലിയിലടക്കം മഞ്ഞ് ഇല്ലെന്നതാണ് അവസ്ഥ. ഇതോടെ മഞ്ഞ് കാണാനായി ഹിമാലയത്തിലേക്ക് എത്തുന്ന സഞ്ചാരികൾക്കായി കൃത്രിമ മഞ്ഞൊരുക്കുകയാണ് പ്രാദേശിക ഗൈഡുമാർ. ഇത്തരമൊരു കൃത്രിമ മഞ്ഞിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അതുൽ ചൗഹാൻ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് 'തട്ടിപ്പ്' എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചത്. അദ്ദേഹത്തിന്‍റെ വീഡിയോയിൽ മഞ്ഞില്ലാത്ത, പാറയും കല്ലും നിറഞ്ഞ തരിശ് പ്രദേശത്ത് ഒരു ചെറിയ സ്ഥലത്ത് മാത്രം മഞ്ഞ് നിറച്ചിരിക്കുന്നത് കാണാം. ഈ താത്കാലിക മഞ്ഞിൽ സഞ്ചാരികൾ സ്കീ ചെയ്യാന്‍ ശ്രമിക്കുന്നു. മലയുടെ മുകളിൽ നിന്നും താഴ്വാരും വരെ മഞ്ഞ് നിറച്ചിട്ടുണ്ട്. ചെറിയ പിക്കപ്പിൽ മഞ്ഞ് കൊണ്ടുവന്ന് ആവശ്യമുള്ള ഭാഗത്ത് വിരിച്ചിടുന്നതും വീഡിയോയിൽ കാണാം. ഇതിനിടെയിൽ സ്കീ ചെയ്യാനുള്ള ഉപകരണങ്ങൾ ചിലർ ശ്രദ്ധാപൂർവ്വം ധരിക്കുന്നതും കാണാം.
വീഡിയോ സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. സഞ്ചാരികളെ പറ്റിക്കാനുള്ള ശ്രമങ്ങളാണെന്ന് ചിലരെഴുതി. അതേസമയം അവിടെ മഞ്ഞ് വീഴ്ചയുണ്ടോ ഇല്ലയോ തുടങ്ങിയ കാലാവസ്ഥാ വിവരങ്ങൾ അന്വേഷിക്കാതെ സഞ്ചാരികൾ അവിടെ എത്തുമോയെന്ന് മറ്റ് ചിലർ ചോദിച്ചു. ഇതിലും കൂടുതൽ മഞ്ഞ് എന്‍റെ ഫ്രിഡ്ജിലുണ്ടെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. അതേസമയം ഇത് തട്ടിപ്പല്ലെന്നും നിങ്ങൾക്ക് ആ മഞ്ഞ് ഉപയോഗിക്കണമെങ്കിൽ മാത്രം പണം കൊടുത്താൽ മതിയെന്നും ചിലർ ചൂണ്ടിക്കാട്ടി.