
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും ശവസംസ്കാര സ്ഥലങ്ങളിലെ മൃതദേഹങ്ങളിൽ നിന്ന് നീക്കം ചെയ്യുന്ന വസ്ത്രങ്ങൾ വൃത്തിയാക്കി, പുതിയതെന്ന അവകാശവാദത്തോടെ വിൽക്കുന്ന ഒരു റാക്കറ്റിനെ പിടികൂടി. മധ്യപ്രദേശിലെ ഇന്‍ഡോറിൽ നിന്നും ഗുജറാത്തിലെ അഹമ്മദാബാദ് വരെ വ്യാപിച്ച ഒരു വലിയ ശൃംഖലയിലെ കണ്ണികളാണ് ഇവരെന്നാണ് പുറത്ത് വരുന്ന വിവരം. മൃതദേഹങ്ങളിലെ വസ്ത്രങ്ങൾ മോഷ്ടിച്ച് വീണ്ടും വിൽക്കുന്ന ഈ സംഘത്തിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
ഹിന്ദു ആചാരങ്ങൾ അനുസരിച്ച്, കുടുംബാംഗങ്ങൾ മരിച്ചാൽ മരിച്ച അന്ത്യകർമങ്ങൾക്കിടെ അവർ ഉപയോഗിച്ച വസ്ത്രങ്ങളോ കോടി വസ്ത്രങ്ങളോ വയ്ക്കുന്നതിനൊപ്പം ചില ആഭരണങ്ങളും സമർപ്പിക്കുന്നു. എന്നാൽ പ്രീയപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾക്ക് സമർപ്പിച്ച വസ്ത്രങ്ങൾ ശ്മശാന ജീവനക്കാർ മോഷ്ടിച്ച് വിപണിയിലെത്തിക്കുന്നു. ഇതിനായുള്ള ഏജന്‍റുമാർ ശ്മശാന ജീവനക്കാരിൽ നിന്നും ഇത്തരം വസ്ത്രങ്ങൾ വാങ്ങി അലക്കിയ ശേഷം പുതിയവയെന്ന് പറഞ്ഞ് വീണ്ടും വിപണിയിലെത്തിക്കുന്നു. ഇൻഡോറിൽ നിന്നും അഹമ്മദാബാദ് വരെ വ്യാപിച്ച ഈ ശൃംഖലയെ കുറിച്ച് ദൈനിക് ഭാസ്‌കർ നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനാണ് വെളിപ്പെടുത്തിയത്. ഈ സംഘടിത ശൃംഖല എല്ലാ മാസവും ഇത്തരത്തിൽ വസ്ത്രങ്ങൾ വിറ്റ് വലിയ വരുമാനമുണ്ടാക്കുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇത്തരത്തിൽ മൃതദേഹങ്ങളിൽ സമർപ്പിക്കുന്ന വസ്ത്രങ്ങൾ വിപണിയിലെത്തിക്കാൻ ഏജന്‍റുമരും ഇടനിലക്കാരും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇങ്ങനെ മോഷ്ടിക്കുന്ന വസ്ത്രങ്ങൾക്ക് ഈടാക്കുന്ന വിലയുടെ വിവരങ്ങളും ദൈനിക് ഭാസ്‌കർ പുറത്ത് വിട്ടു. ഷാൾ (വലുപ്പത്തിന് അനുസരിച്ച്) 20, 25, 40 രൂപ , ഷർട്ട് - പാന്‍റിന് 50 രൂപ, കുർത്ത പൈജാമ - 45 രൂപ, ലെയ്‌സ് ഇല്ലാത്ത സാരി - 70 രൂപ, ലെയ്‌സുള്ള സാരി - 80 രൂപ എന്നിങ്ങനെയാണ് വില വിവരം. ഈ വസ്ത്രങ്ങൾ ശ്മശാനത്തിൽ തന്നെ ലേലം ചെയ്യുകയും പിന്നീട് അവ വൃത്തിയാക്കിയ ശേഷം ഇസ്തിരിയിട്ട് നാലിരട്ടി വിലയ്ക്ക് പുറത്ത് വിൽക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ദൈനിക് ഭാസ്‌കറിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സർക്കാറിനെതിരെയും പോലീസിനെതിരെയും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സർക്കാറിൽ നിന്നും ഇത്തരം സംഘങ്ങൾക്ക് സഹായം ലഭിക്കുന്നുണ്ടെന്നും മൃതദേഹങ്ങളിൽ നിന്നും വസ്ത്രങ്ങൾ മോഷ്ടിച്ച് വിറ്റ് ഇവർ എന്തിനാണ് പണമുണ്ടാക്കുന്നതെന്നും സമൂഹ മാധ്യമ ഉപയോക്താക്കളും ചോദിക്കുന്നു.