
ഓടുന്ന ബൈക്കിൽ ചിത്രീകരിച്ച അപകടകരമായ റൊമാന്‍റിക് സ്റ്റണ്ടിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടർന്ന് കാൺപൂർ പോലീസ് ദമ്പതികൾക്കെതിരെ കേസെടുത്തു. രോഷവും ആശങ്കയും ഉളവാക്കുന്ന വീഡിയോ എല്ലാ ട്രാഫിക് നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
നവാൻഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ കാൺപൂരിലെ ഗംഗാ ബാരേജ് ഏരിയയ്ക്ക് സമീപമാണ് സംഭവമെന്ന് ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് ചെയ്യുന്നു. തന്‍റെ പങ്കാളിയെ പുറം തിരിച്ച് ബൈക്കിന്‍റെ ഇന്ധന ടാങ്കിന് മുകളിൽ ഇരുത്തി കൊണ്ടാണ് യുവാവ് ബൈക്ക് ഓടിക്കുന്നത്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ലെന്ന് മാത്രമല്ല യുവതി മുമ്പിൽ ഇരിക്കുന്നതിനാൽ ബൈക്ക് ഒടിക്കുന്നയാൾക്ക് റോഡ് കാണാൻ കഴിയുന്നില്ല എന്നതും വ്യക്തം. വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെയാണ് ഇരുവർക്കും എതിരെ പോലീസ് കേസെടുത്തത്. വീഡിയോയ്ക്ക് വേണ്ടി എന്ന് എപ്പോഴാണ് ഷൂട്ട് നടന്നത് എന്നത് സംബന്ധിച്ച് കൃത്യമായ തീയതിയും സമയവും അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ വൈറലായ വീഡിയോ വലിയ വിമർശനങ്ങൾക്കും ജനരോക്ഷത്തിനും വഴി വെച്ചു. കാൺപൂർ പോലീസിനെ ടാഗ് ചെയ്തുകൊണ്ട് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. പോസ്റ്റിനോട് പ്രതികരിച്ച പോലീസ് തങ്ങളുടെ ശ്രദ്ധയിൽ ഇക്കാര്യം പെട്ടിട്ടുണ്ടെന്നും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മറുപടി നൽകി. പ്രാഥമിക അന്വേഷണത്തിൽ കാൺപൂരിലെ ആവാസ് വികാസ് പ്രദേശത്താണ് വീഡിയോയിൽ ഉള്ള യുവാവ് താമസിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ഇയാൾക്ക് ട്രാഫിക് നിയമലംഘനങ്ങളുടെ ചരിത്രം ഉണ്ടെന്നും കുറഞ്ഞത് 10 പിഴകളെങ്കിലും ഇയാളുടെ പേരിൽ ഉണ്ടെന്നുമാണ് പോലീസ് പറയുന്നത്.