
രാജ്യതലസ്ഥാനമായ ദില്ലിയിൽ സ്ത്രീ സുരക്ഷ അങ്ങേയറ്റം പ്രശ്നകരമായ അവസ്ഥയിലാണെന്ന് കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദില്ലിയിലെ തെരുവുകളിലൂടെ നടക്കുന്ന മൂന്ന് വിദേശ സഞ്ചാരികളെ ഒരു മധ്യവയസ്കൻ പിന്നാലെ നടന്ന് ശല്യം ചെയ്തു. ഇയാളെ വിദേശ വനിതകൾ ഓടിച്ചിട്ട് അടിക്കുന്ന വീഡിയോയായിരുന്നു അത്. തിരക്കേറിയ റോഡിലാണ് ഈ സംഭവം നടന്നതെങ്കിലും പോലീസോ മറ്റ് വഴിയാത്രക്കാരോ ഒന്നും ഇടപെടാതെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.
കഴിഞ്ഞ ദിവസമാണ് മുംബൈയിൽ തന്‍റെ സഹോദരിയെ പുറകെ നടന്ന് ശല്യം ചെയ്ത യുവാക്കളെ മലയാളിയായ ജയൻ ശിവാനന്ദൻ നായർ വെടിവച്ച് വീഴ്ത്തിയത്. അതിന് പിന്നാലെയാണ് ദില്ലിയിൽ നിന്നുള്ള വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിദേശ സ്ത്രീകളായി സഞ്ചാരികൾക്ക് ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നിന്നും തികച്ചും മോശമായ അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് നിരവധി വിദേശ സ്ത്രീ സഞ്ചാരികൾ ഇതിന് മുമ്പും സമൂഹ മാധ്യമങ്ങളിൽ എഴുതിയിരുന്നു. എന്നാൽ ഇതാദ്യമായാണ് തങ്ങളെ ശല്യം ചെയ്ത ഒരാളെ വിദേശ സ്ത്രീ സഞ്ചാരികൾ പിന്തുടർന്ന് മർദ്ദിക്കുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
സ്ത്രീകളുടെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ പല തവണ ശ്രമിക്കുന്നുണ്ടെങ്കിൽ പിന്നാലെ ചെന്ന് സ്ത്രീകൾ ഇയാളെ മർദ്ദിക്കുന്നത് കാണാം. വീഡിയോ വൈറലായതിന് പിന്നാലെ അയാൾ കോണ്‍ഗ്രസുകാരനാണെന്നും അല്ല ബിജെപികാരനാണെന്നും ചിലർ തർക്കിച്ചു. അതേസമയം മറ്റ് ചിലർ തെറ്റായ വിവരമാണ് പങ്കുവയ്ക്കുന്നതെന്നും അവർ സ്ത്രീകളല്ല മറിച്ച് ട്രാൻസ്ജെന്‍റേഴ്സ് ആണെന്നും കുറിച്ചു. എന്നാൽ മറ്റൊരു കാഴ്ചക്കാരൻ രാജ്യതലസ്ഥാനത്തെ സ്ത്രീ സുരക്ഷയെ കുറിച്ച് എഴുതി. "അതിഥികളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. ദില്ലിയിൽ സംഭവിച്ചത് ലജ്ജാകരമാണ്. നിശബ്ദരായ കാഴ്ചക്കാരും പ്രശ്നത്തിന്‍റെ ഭാഗമാണ്. അനീതിക്കെതിരെ നിലകൊള്ളുക. എല്ലാത്തിനും മുമ്പായി മനുഷ്യത്വം വരുന്നു." പിന്നാലെ രാജ്യമെമ്പാടും സ്ത്രീ സുരക്ഷ ഏറെ പ്രശ്നകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും ഭരണകൂടമോ പോലീസോ ഇക്കാര്യത്തിൽ ക്രിയാത്മമായി പ്രവർത്തിക്കുന്നില്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.