
പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ ഇന്തോനേഷ്യൻ യുവതിയുടെ ദുപ്പട്ട എടുക്കാൻ റെയിൽവേ ട്രാക്കിലേക്ക് ചാടിയ ഒരു ഇന്ത്യൻ യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവായ ഇന്ദഹ എന്ന ഇന്തോനേഷ്യൻ യുവതി തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ദില്ലി റെൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ട്രെയിനിന്‍റെ പാതിൽക്കൽ നിൽക്കുന്ന യുവതിയുടെ ദുപ്പട്ട കാറ്റിൽ പാറി പ്ലാറ്റഫോമിനും ട്രെയിനിനും ഇടയിൽ വീഴുന്നു. സെൽഫി സ്റ്റിക്ക് കൈകാര്യം ചെയ്യുന്നതിനിടെ ദുപ്പട്ട പാറി പോയപ്പോൾ അവർക്ക് പിടിക്കാൻ കഴിഞ്ഞില്ല.
എന്തു ചെയ്യണമെന്നറിയാതെ ഇന്ദഹ നിന്നപ്പോൾ, ആ സമയം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഒരു യുവാവ്, ഒരക്ഷരം പോലും ചോദിക്കുകയോ പറയുകയോ ചെയ്യാതെ ഉടനെ ദുപ്പട്ട എടുക്കാനായി പ്ലാറ്റ്ഫോമിൽ കിടന്ന് താഴേക്ക് കൈയെത്തി നോക്കി. എന്നാൽ അയാൾക്ക് ദുപ്പട്ട എടുക്കാൻ കഴിഞ്ഞില്ല. ട്രെയിൻ പുറപ്പെടാൻ നോരമായോയെന്ന് പോലും നോക്കാത്തെ അദ്ദേഹം ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലൂടെ റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങി ദുപ്പട്ട എടുത്ത് യുവതിയ്ക്ക് കൈമാറുന്നത് വീഡിയോയിൽ കാണാം. ഈ സമയമത്രയും യുവതി സോറി സോറി എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. ദുപ്പട്ട തിരികെ ലഭിച്ചപ്പോൾ യുവതി, യുവാവിന് ട്രാക്കിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാനായി കൈ നീട്ടിയെങ്കിലും അയാൾ പരസഹായമില്ലാതെ പ്ലാറ്റ്ഫോമിലേക്ക് കയറി. ഒരു നന്ദി വാക്കിന് വേണ്ടി പോലും കാത്ത് നിൽക്കാതെ നടന്നകലുന്നതും വീഡിയോയിൽ കാണാം.
ഇന്ദഹയ്ക്ക് യുവാവിന്‍റെ പേര് അറിയില്ലെങ്കിലും വീഡിയോയ്ക്ക് 1998 -ൽ ഇറങ്ങിയ 'കുച്ച് കുച്ച് ഹോത്താ ഹേ' എന്ന സിനിമയിലെ ഷാരൂഖ് ഖാന്‍റെ കഥാപാത്രമായ രാഹുലിനെ ഓർമ്മിപ്പിച്ച് കൊണ്ട് യുവാവിനെ രാഹുൽ എന്നാണ് ഇന്ദിഹ വിശേഷിപ്പിച്ചത്. 'രാഹുൽ കൃത്യ സമയത്താണ് വന്നത്' വീഡിയോയ്ക്ക് യുവതി, കുറിപ്പെഴുതി. 'ആരും എന്നെ ബഹുമാനിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യില്ലെന്ന് ഞാൻ കരുതി, പക്ഷേ, അവൻ എന്നെ വളരെ പെട്ടെന്ന് സഹായിച്ചു. വളരെ നന്ദി!' യുവതി കൂട്ടിച്ചേർത്തു. വീഡിയോ വളരെ പെട്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. 'അവൾക്ക് വേണ്ടി അവർ ആ ദുപ്പട്ട എടുത്ത് നൽകി. എന്നിട്ട് ഒരു നന്ദി വാക്ക് കേൾക്കാൻ പോലും നിൽക്കാതെ നടന്ന് നീങ്ങി' ഒരു കാഴ്ചക്കാരൻ കുറിച്ചു. ഒരു ബോളിവുഡ് റിയൽ ലൈഫ് എന്നായിരുന്നു മറ്റൊരു കുറിപ്പ്. റിയൽ ലൈഫ് ഹീറോയെന്നായിരുന്നു മറ്റൊരു കുറിപ്പ്.