
മാളിൽ വച്ച് തന്‍റെ വീഡിയോ രഹസ്യമായി പകർത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഇന്‍ഫ്ലുവൻസർ ആയുഷി ശർമ്മ. യുവാവിനെ മർദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ ആയുഷി പങ്കുവച്ചതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് തട്ടിലായി. യുവാവ് അത്തരമൊരു കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അയാളെ ശിക്ഷിക്കനാണ് ഇവിടെ കോടതിയും പോലീസുമുള്ളതെന്നും അതല്ലാതെ ആർക്കും സ്വയമേവ നിയമം നടപ്പാക്കാൻ അധികാരമില്ലെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി.
ഒരു മാളിൽ ഷോപ്പിംഗ് നടത്തുമ്പോൾ ഒരു യുവാവ് തന്‍റെ സമ്മതമില്ലാതെ തന്‍റെ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധിയിൽപ്പെട്ടെന്നും ഷോപ്പിംഗ് കോംപ്ലക്സിനുള്ളിൽ കടകൾക്കിടയിലേക്ക് മാറിയപ്പോഴാണ് സംഭവമെന്നും ആയുഷി ശർമ്മ തന്‍റെ വീഡിയോയിൽ അവകാശപ്പെട്ടു. തന്‍റെ ഫോണ്‍ സംഭാഷണം യുവാവ് രഹസ്യമായി റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും പിന്നാലെ ഇയാളെ ചോദ്യം ചെയ്തെന്നും ആരുഷി സമ്മതിക്കുന്നു. അതേസമയം പുറത്ത് വന്ന വീഡിയോയിൽ ആരുഷി, ഒരു കൈകൊണ്ട് യുവാവിന്‍റെ മുടിയിൽ പിടിക്കുന്നതും മറ്റേ കൈ കൊണ്ട് അയാളുടെ മുഖത്തടിക്കുന്നതും കാണാം. നിരവധി തവണ ഇവർ യുവാവിനെ അടിക്കുന്നു. മാളിലുണ്ടായിരുന്നവർ ശബ്ദം കേട്ട് ഇതിനിടെ സംഭവ സ്ഥലത്ത് എത്തി. കണ്ടു നിന്ന പലും തങ്ങളുടെ വീഡിയോയിൽ സംഭവം ചിത്രീകരിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇന്ത്യയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടിയിലെ വിദ്യാർത്ഥിയാണെന്ന് യുവാവ് അവകാശപ്പെട്ടു. എന്നാൽ പെൺകുട്ടി നിർത്താതെ യുവാവിന്‍റെ മുടിയിൽ പിടിച്ച് കൊണ്ട് തുടർച്ചയായി മുഖത്തടിക്കുകയായിരുന്നുവെന്ന് ഒരു ദൃക്സാക്ഷി വീഡിയോയ്ക്ക് താഴെ കുറിച്ചു. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് പക്ഷമായി തിരിഞ്ഞു. ചിലർ യുവാവിന്‍റെ ഭാഗം ചേരുകയും അയാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് വേണ്ടതെന്നും നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും എഴുതി. അതേസമയം ഇത്തരം കേസുകൾ പോലീസ് സ്റ്റേഷനിലെത്തിയാൽ നിയമം നടപ്പാകുമോയെന്നും യുവതി ചെയ്തതിൽ തെറ്റില്ലെന്നും മറ്റ് ചിലരും കുറിച്ചു.