
സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കിക്കൊണ്ട് ഒരു വീഡിയോ വൈറലായി. നോയിഡയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ പാഞ്ഞെത്തിയ ഒരു ഥാർ തെരുവിലൂടെ നടക്കുകയായിരുന്ന ഒരു യുവാവിനെ ഇടിച്ച് ഓടയിലേക്ക് ഇടുന്ന ദശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു. എന്നാല്‍ ആ കൊലയ്ക്ക് കാരണം ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയ ഒരു കമന്‍റാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നോയിഡയിലെ സെക്ടർ 53 -ലാണ് ദാരുണമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വീഡിയോയില്‍ കഴുത്തില്‍ നിന്നും ചോര ഒലിപ്പിച്ച് കൊണ്ട് കൈയിലൊരു വലിയ കരിങ്കല്ലുമായി പിന്നിലേക്ക് തിരിഞ്ഞ് നോക്കിക്കൊണ്ട് നടന്നു വരുന്ന ഒരു യുവാവിനെ കാണാം. വരുന്നയാളുടെ രൂപം കണ്ട് ഭയന്ന് ഫോണ്‍ ക്യാമറ ഉപയോഗിക്കുന്നയാൾ അല്പം ദൂരേയ്ക്ക് മാറുന്നു. ഇതിനിടെ നടന്ന് വന്ന യുവാവ് റോഡിന് സമീപത്തെ മരത്തിന് അടുത്തേക്ക് നടക്കുന്നതും കാണാം. പെട്ടെന്ന് പിന്നില്‍ നിന്നും ഒരു ഥാർ പാഞ്ഞ് വന്ന് യുവാവിനെ ഇടിക്കുകയും ഇയാൾ സമീപത്തെ ഓടയിലേക്ക് തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം.
ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയ ഒരു കമന്‍റിനെ ചൊല്ലി രണ്ട് പേർ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നോയിഡ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണർ സുമിത് കുമാർ ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലെ കമന്‍റിനെ ചൊല്ലി ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ തന്നെ ഇരുവരും വാഗ്വാദം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ തെരുവില്‍ ഏറ്റുമുട്ടി. ശാരീരകമായ ആക്രമണത്തില്‍ ഇരുവര്‍ക്കും സാരമായ പരിക്കേറ്റിരുന്നു. കരിങ്കല്ല് ഉപയോഗിച്ച് വരെ പരസ്പരം ആക്രമിച്ചെന്ന് ദൃക്സാക്ഷികൾ പറയുന്നു. ശാരീരക അക്രമണത്തിനിടെ അവശനായ ഒരാൾ കൈയിലെ കരിങ്കല്ലുമായി നടന്ന് നീങ്ങിയപ്പോൾ, മറ്റേയാൾ തന്‍റെ ഥാർ ഓടിച്ചെത്തി എതിരാളിയെ ഓടയിലേക്ക് ഇടിച്ച് ഇടുകയായിരുന്നു. ഇടിച്ചിട്ടതിന് പിന്നാലെ ഥാറുമായി ഡ്രൈവര്‍ കടന്ന് കളഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഒളിവില്‍ പോയ ഥാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.