
പൊതുനിരത്തിൽ സ്ത്രീയോട് അശ്ലീലമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ ഓഫ് ഡ്യൂട്ടിയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ, പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ച സംഭവം പശ്ചിമ ബംഗാളിൽ ശ്രദ്ധേയമായി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വനിതാ ഉദ്യോഗസ്ഥയുടെ ധീരമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഹൗറ ജില്ലയിലെ തിരക്കേറിയ ബിടി റോഡിലാണ് സംഭവം. സാധാരണ വസ്ത്രം ധരിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ കോൺസ്റ്റബിളിന് നേരെയാണ് യുവാവ് അശ്ലീല പ്രദർശനം നടത്തിയതും മോശം പരാമർശങ്ങൾ നടത്തിയതുമെന്നാണ് പരാതി. അവർ പൊലീസ് ഉദ്യോഗസ്ഥയാണെന്ന കാര്യം അറിയാതെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യുവാവിന്‍റെ പെരുമാറ്റം അവഗണിച്ച് പോകുന്നതിനുപകരം പോലീസ് വനിതാ കോൺസ്റ്റബിൾ യുവാവിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചു. ഇതിനിടെ സംഭവം കൈയിൽ നിന്നും പോയെന്ന് മനസിലാക്കിയ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിത കോൺസ്റ്റബിൽ ഇതിനിടെ യുവാവിന്‍റെ ഷർട്ടിന്‍റെ കോളറിൽ പിടിത്തമിട്ടിരുന്നു. യുവാവിനെ കോളറിൽ പിടിച്ച് വലിച്ച് കൊണ്ടാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ കുറ്റാരോപിതനെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോയി. ഏകദേശം 400 മീറ്ററോളം പ്രതിയെ ഇത്തരത്തിൽ കൊണ്ടുപോയതായി റിപ്പോർട്ടുകളിൽ പറയുന്നു. ഈ അസാധാരണ രംഗം കണ്ട നിരവധി വഴിയാത്രക്കാർ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും ചിലർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
Urban company delivery agent harassed a woman in Khardah, West Bengal. He made obscene gestures and allegedly flashed himself.
The woman was an off-duty woman police constable.
She caught him red-handed, grabbed him by the collar and took him straight to the police station. pic.twitter.com/3TOpjvRm7a— Naam Mein Kya Hai (@MithilaWaaaaala) July 15, 2026
യുവാവ് തന്‍റെ സ്വകാര്യാവയവങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചെന്നും അശ്ലീല ചേഷ്ടകളും അധിക്ഷേപകരമായ പരാമർശങ്ങളും നടത്തിയെന്നും പരാതിയിൽ വ്യക്തമാക്കി. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാൾക്കെതിരെ ഔദ്യോഗികമായി പരാതി രജിസ്റ്റർ ചെയ്യുകയും നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. ആകാശ് ഘോഷ് എന്ന ഡെലിവറി ജീവനക്കാരനാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. പരാതി ലഭിച്ചതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് തുടർ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും സാക്ഷിമൊഴികളും ഉൾപ്പെടെ എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർ നിയമനടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
വീഡിയോ വൈറലായതോടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച് നിരവധി പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സ്ത്രീകൾക്കെതിരായ പൊതുസ്ഥലങ്ങളിലെ അതിക്രമങ്ങൾക്കെതിരെ ഉടൻ പ്രതികരിക്കേണ്ടതിന്‍റെ ആവശ്യകത ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നതാണെന്നാണ് പലരും അഭിപ്രായപ്പെട്ടു.