
വിമാന യാത്രക്കാര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് അറുതിയില്ലാതായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഒളിച്ച് കടത്തിയ ലൈറ്റർ ഉപയോഗിച്ച് ഒരു മലയാളി യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ വച്ച് സിഗരറ്റ് വലിച്ചതിന് അറസ്റ്റിലായത്. അതിന് പിന്നാലെ മറ്റൊരു വാര്‍ത്ത കൂടി വൈറലായി. ഇത്തവണ യാത്രക്കാരന്‍ വിമാനത്തിന്‍റെ എമർജന്‍സി ഡോർ തുറക്കാന്‍ ശ്രമിച്ചതായിരുന്നു. അതും 35,000 അടി ഉയരത്തില്‍ വിമാനം അറ്റ്ലാന്‍റിക്ക് കടലിന് മുകളില്‍ കൂടി പറക്കുമ്പോൾ. ഫെബ്രുവരി 28 -ാം തിയതിയാണ് സംഭവം നടന്നത്.
സ്പെയിനിലെ മാഡ്രിഡ് ബരാജാസ് എയർപോർട്ടില്‍ നിന്നും വെനിസ്വലന്‍ തലസ്ഥാനമായ കാരാക്കസിലേക്ക് പോവുകയായിരുന്ന ട്രാന്‍സ്അറ്റ്ലാന്‍റിക്കിന്‍റെ പ്ലസ് അൾട്രാ ഫ്ലൈറ്റിലാണ് സംഭവം നടന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോര്‍ട്ട് ചെയ്തു. ദൃക്സാക്ഷികൾ പറഞ്ഞതനുസരിച്ച് വിമാനത്തില്‍ എമർജന്‍സി ഡോറിന് സമീപത്ത് ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവ് പെട്ടെന്ന് ചാടി എഴുന്നേറ്റ് എമർജന്‍സി ഡോർ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാൾ ഡോറിന്‍റെ ലിവർ വലിക്കാന്‍ ശ്രമിക്കുന്നത് കണ്ട് മറ്റ് യാത്രക്കാര്‍ ബഹളം വയ്ക്കുകയും തുടർന്ന് വിമാനത്തിലെ ക്രു അംഗങ്ങളെത്തി ഇയാളെ പിടികൂടുകയായിരുന്നു.
Read More: ഒടുക്കത്തെ വിശപ്പ്, നായ തിന്നത് 24 സോക്സുകൾ; ഒടുവിൽ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ
പരിഭ്രാന്തരായ യാത്രക്കാര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് വിമാനത്തിന്‍റെ ഡോറിലേക്ക് നോക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ആളുകൾ സീറ്റില്‍ നിന്നും എഴുന്നേറ്റ് നിലവിളിക്കുന്നത് കാണാം. ഇതിനിടെ മൂന്നാല് പേര്‍ ചേര്‍ന്ന് ഒരാളെ പിടികൂടി നിലത്തിട്ട് കൈയും കാലും കെട്ടാന്‍ ശ്രമിക്കുന്നതും കാണാം. മറ്റൊരു ചിത്രത്തില്‍ ഒരു യാത്രക്കാരനെ കൈയും കാലും കൂട്ടിക്കെട്ടിയ നിലയില്‍ കമഴ്ത്തി കിടത്തിയിരിക്കുന്നു. നേരത്തെ പ്രശ്നമുണ്ടാക്കിയ യാത്രക്കാരെ സ്ഥലം മാറ്റിയിരുത്തിയെങ്കിലും ഇയാൾ വീണ്ടും വന്ന് വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് വിമാന അധികൃതര്‍ അറിയിച്ചു. ഇയാളെ പിടികൂടുന്നതിനിടെ ഒരു കാബിന്‍ ക്രൂ അംഗത്തിന് കണങ്കാലില്‍ പരിക്കേറ്റെന്നും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചെന്നും അധികൃതർ കൂട്ടിച്ചേര്‍ത്തു.
Read More: 'മനുഷ്യ മാംസം ഭക്ഷിക്കും, തലയോട്ടി ആഭരണമാക്കും'; ലോകത്തിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ ഏഷ്യക്കാർ