ശത്രുവിനെ കൊലപ്പെടുത്തി മാംസം ഭക്ഷിക്കും ഒപ്പം തലയോട്ടിയില്‍ ചിത്രം വരച്ച് ചായം തേച്ച് ആഭരണമായി കൊണ്ട് നടക്കും. ലോകത്തിലെ ഏറ്റവും അപകടകാരികളായ മനുഷ്യരായാണ് ഇവരെ പൊതു സമൂഹം കണക്കാക്കുന്നത്.
ഹൈടെക് ഗാഡ്‌ജെറ്റുകളാലും സെൽഫ് ഡ്രൈവിംഗ് കാറുകളാലും ചുറ്റപ്പെട്ട ഒരു ആധുനിക യുഗത്തിലേക്ക് നമ്മുടെ ലോകം മാറിക്കഴിഞ്ഞെങ്കിലും മനുഷ്യമാംസം ഭക്ഷിക്കുന്നത് പോലുള്ള ഭയാനകമായ സമ്പ്രദായങ്ങൾ പിന്തുടരുന്ന ഒരു വിഭാഗം ആളുകൾ ഇപ്പോഴും ലോകത്തിന്‍റെ പലഭാഗത്തും ഉണ്ട്. ലോകത്തിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ, അസ്മത്ത് ഗോത്ര വിഭാഗക്കാരാണ് എന്നാണ് പറയപ്പെടുന്നത്. ഇന്തോനേഷ്യയിലെ തെക്കൻ പപ്പുവ പ്രവിശ്യയിലാണ് ഇവർ താമസിക്കുന്നത്.
നരഭോജികളായ ഇവർ തങ്ങളുടെ പൂർവികരുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താനാണ് ഇത്തരത്തിൽ ഒരു ജീവിതരീതി പിന്തുടരുന്നത് എന്നാണ് പറയപ്പെടുന്നത്. എഡി 1623 -ൽ യൂറോപ്യന്മാരാണ് അസ്മത്ത് ഗോത്രങ്ങളെ ആദ്യമായി കണ്ടെത്തിയത്. മറ്റ് ഗോത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, നരഭോജനം നടത്തുകയും ശത്രുക്കളുടെ തലയോട്ടി സ്വയം അലങ്കാരവസ്തുക്കളായി ഇവർ ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ തലയോട്ടികൾ ഇവരുടെ പരമ്പരാഗത വസ്ത്രത്തിന്‍റെ ഭാഗമാണ്.
Read More:സ്വന്തം മരണം പ്രവചിച്ച് ചൈനീസ് ജ്യോതിഷി; പ്രവചനം സത്യമായി, പക്ഷേ കൊലപാതകം, മുന്‍ കാമുകി അറസ്റ്റില്‍
Read More: ഗണപതിക്ക് ചോക്ലേറ്റ് നല്‍കിയെന്ന് ഓസ്ട്രേലിയന്‍ 'സനാതന ധർമ്മി'; കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മനുഷ്യമാംസം കഴിക്കുന്നത് അസ്മത്ത് ഗോത്രത്തിന് ഭക്ഷണ സ്രോതസ്സെന്നതിലുപരി ഒരു മതപരമായ ചടങ്ങാണ് എന്നതാണ് ശ്രദ്ധേയം. വിശ്വാസമനുസരിച്ച്, പൂർവ്വികരുടെ ആത്മാക്കളെ തൃപ്തിപ്പെടുത്തുന്നതിന് മനുഷ്യമാംസം കഴിക്കുന്നത് പ്രധാനമാണ്. തലയോട്ടികൾ ആഭരണമായി ധരിക്കുന്നതിന് പുറമേ ഈ ഗോത്രവാസികൾ അവരുടെ ശത്രുക്കളുടെ പൊള്ളയായ തലയോട്ടി ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുമത്രേ.
വീടുകൾ അലങ്കരിക്കുന്നത് പോലുള്ള നിരവധി പ്രവർത്തനങ്ങൾക്കും ഇവർ ശത്രുക്കളുടെ അവശിഷ്ടങ്ങൾ ഉപയോഗിക്കുന്നു. മരിച്ചവരുടെ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്നത് ശക്തി നൽകുമെന്നാണ് ഇവരുടെ വിശ്വാസം. 1961-ൽ, അന്നത്തെ ന്യൂയോർക്ക് ഗവർണർ നെൽസൺ റോക്ക്ഫെല്ലറുടെ 23-കാരനായ മകൻ മൈക്കൽ റോക്ക്ഫെല്ലറെ കാണാതായി. പലവിധത്തിൽ തിരച്ചിൽ നടത്തിയിട്ടും യാതൊരുവിധ വിവരവും കിട്ടിയില്ല. അസ്മത് ഗോത്രവർഗക്കാരാണ് റോക്ക്ഫെല്ലറെ കൊന്നതെന്നാണ് ഇന്നും കരുതപ്പെടുന്നത്.
