
യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടെ, ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരിസിലെ പ്രശസ്തമായ ഐകിയ (IKEA) ഫർണിച്ചർ ഷോറൂമിനുള്ളിൽ ആളുകൾ അഭയം തേടുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. പുറത്തെ കഠിനമായ ചൂടിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾ എത്രത്തോളം ബുദ്ധിമുട്ടുന്നു എന്നതിന്‍റെ നേർക്കാഴ്ചയാണ് ഈ വീഡിയോ.
"ഉഷ്ണതരംഗത്തിൽ നിന്ന് രക്ഷനേടാൻ എസി തണുപ്പ് തേടി പാരീസിലെ ഐകിയയിൽ എത്തിയ ആളുകൾ" എന്ന അടിക്കുറിപ്പോടെയാണ് 'X' പ്ലാറ്റ്‌ഫോമിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. "പാരീസിലെ ഉഷ്ണതരംഗം ഐകിയ ഷോറൂമിനെ ഒരു വിശ്രമകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു" എന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. ഷോറൂമിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആളുകൾ താൽക്കാലികമായി പ്രദർശിപ്പിച്ചിരിക്കുന്ന ഫർണിച്ചറുകളിൽ വിശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. പുറത്തെ കടുത്ത ചൂടിൽ നിന്ന് രക്ഷപ്പെട്ട് എസി തണുപ്പിൽ ചിലർ കട്ടിലുകളിൽ കിടക്കുമ്പോൾ, മറ്റു ചിലർ സോഫകളിലിരുന്ന് ഫോൺ നോക്കുന്നതും സുഹൃത്തുക്കളോട് സംസാരിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ചിലർ കൈവിശറികൾ ഉപയോഗിച്ച് വീശുന്നുമുണ്ട്. മറ്റ് ഉപഭോക്താക്കൾ സാധാരണ രീതിയിൽ സാധനങ്ങൾ വാങ്ങാൻ എത്തുമ്പോഴാണ് ഈ കാഴ്ച.
People in Paris at IKEA to get some AC relief from the heat wave. pic.twitter.com/MtVI0ju8Qh
— Misy7 (@MisyDP) June 29, 2026
ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ഉഷ്ണതരംഗങ്ങളിലൂടെയാണ് യൂറോപ്പ് ഇപ്പോൾ കടന്നുപോകുന്നത്. ജൂൺ 20 -ന് ആരംഭിച്ച ഈ ഉഷ്ണതരംഗം യൂറോപ്യൻ ഭൂഖണ്ഡത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ ഒന്നാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. നീണ്ടുനിൽക്കുന്ന കടുത്ത ചൂട് ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുകയും, വൈദ്യുതി വിതരണത്തെ തടസ്സപ്പെടുത്തുകയും, അടിസ്ഥാന സൗകര്യങ്ങൾക്കും കൃഷിക്കും വൻ നാശനഷ്ടം വരുത്തിവെക്കുകയും ചെയ്തിട്ടുണ്ട്. വാർത്താ ഏജൻസിയായ AFP -യുടെ റിപ്പോർട്ട് പ്രകാരം, ഉഷ്ണതരംഗം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഫ്രാൻസ്. മേയ് മാസത്തിൽ ആറ് ദിവസവും, ജൂണിൽ റെക്കോർഡ് സൃഷ്ടിച്ച തുടർച്ചയായ 11 ദിവസവും ഇവിടെ അസാധാരണമായ ഉയർന്ന താപനില രേഖപ്പെടുത്തി. കടുത്ത ചൂട് കാരണം രാജ്യത്ത് ഇതുവരെ ആയിരത്തോളം പേർ മരണപ്പെട്ടതായി ഫ്രാൻസിലെ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പ്രായമായവരാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
യൂറോപ്പിലുടനീളം ഏകദേശം 15 കോടി ആളുകളാണ് നിലവിൽ കടുത്ത ഉഷ്ണതരംഗത്തിന്‍റെ ദുരിതം അനുഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. "നിലവിൽ 15 കോടിയോളം ആളുകളാണ് കടുത്ത ചൂടിൽ കഴിയുന്നത്. നൂറുകണക്കിന് ആളുകൾ മരണപ്പെട്ടു, സ്‌കൂളുകൾ അടച്ചുപൂട്ടി, പവർ ഗ്രിഡുകൾ തകരാറിലായിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം, പണ്ട് 'ഒരു തലമുറയിൽ ഒരിക്കൽ മാത്രം' സംഭവിച്ചിരുന്ന ഇത്തരം ഉഷ്ണതരംഗങ്ങൾ ഇപ്പോൾ എല്ലാ വർഷവും ആവർത്തിക്കുകയാണ്. നമുക്ക് നേരത്തെ തന്നെ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നതാണ്." അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്പിലെ വീടുകളും വിദ്യാലയങ്ങളും തൊഴിലിടങ്ങളും ഇത്തരം കടുത്ത ചൂടിനെ പ്രതിരോധിക്കാൻ തക്കവണ്ണം സജ്ജമല്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.