
അസാധാരണമായ ഒരു സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ തന്‍റെ സ്കൂളിലേക്ക് എത്തിയത് വെട്ടുകത്തികളുമായി. സ്കൂളിൽ ഇരുകൈയിലും വെട്ടുകത്തിയുമായി പ്രധാനാധ്യാപികയെ കണ്ട മറ്റ് അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളും വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയ സമൂഹ മാധ്യമങ്ങളിൽ വൈലായതിന് പിന്നാലെ ജനങ്ങളുടെ മാനസീകാരോഗ്യം തകർക്കുന്ന സാഹചര്യങ്ങളെ കുറിച്ച് വലിയ ചർച്ച തന്നെ സമൂഹ മാധ്യമങ്ങളിൽ നടന്നു.
ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ ശിഖ സിംഗിന്‍റെ വീഡിയോയായിരുന്നു അത്. കഴിഞ്ഞ ദിവസം അവർ സ്കൂളിലേക്ക് എത്തിയത് ഇരുകൈകളിലും ഉയർത്തിപ്പിടിച്ച വെട്ടുകത്തിയുമായി. ആയുധവുമായി സ്കൂളിലെത്തിയ പ്രധാന അധ്യാപികയെ കണ്ട് വിദ്യാർത്ഥികളിലും അധ്യാപകരിലും ജീവനക്കാരും പരിഭ്രാന്തരായി. അധ്യാപകരാണ് പോലീസിൽ വിവരം അറിയിച്ചത്. സംഭവം അറിഞ്ഞ് ഇതിനിടെ ഗ്രാമവാസികളും ഓടിക്കൂടി. പോലീസുകാർ എത്തിയപ്പോൾ ഇവർ ഇരുകൈകളിലും കത്തികൾ ഉയർത്തിപ്പിടിച്ച് അവർ വീഡിയോ ചിത്രീകരിക്കാൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. ഇവർക്ക് സമീപത്തായി പുരുഷ - വനിതാ പോലീസുകാരെയും കാണാം.
എന്തിനാണ് കത്തികളുമായി സ്കൂളിലെത്തിയെന്ന പോലീസിന്‍റെ ചോദ്യത്തിന് , "എനിക്ക് പൂർണ്ണമായും സുരക്ഷിതത്വമില്ലെന്ന് തോന്നുന്നു. ഞാൻ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്. ഞാൻ ഇനി അത് ആവർത്തിക്കില്ല. എനിക്ക് സുരക്ഷിതത്വമില്ല, അതുകൊണ്ടാണ് ഞാൻ ഇത് കൊണ്ടുവന്നത്." ശിഖ സിംഗ് പോലീസിനോട് മറുപടി പറഞ്ഞു. പിന്നാലെ ക്ലാസ് മുറിയിലേക്ക് കയറിയ പ്രധാന അധ്യാപിക ഇരുകൈകളിലും കത്തിയുമായി ക്ലാസ് മുറിയിൽ ഇരുന്നു. ഒടുവിൽ പോലീസ് അധ്യാപികയോട് സംസാരിക്കുകയും കത്തികൾ തിരികെ വാങ്ങുകയുമായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. പോലീസ് അന്വേഷണത്തിൽ ശിഖാ സിംഗിന് മാനസിക പ്രശ്നമുണ്ടെന്ന് അവരുടെ വീട്ടുകാർ പറഞ്ഞതായി റിപ്പോർട്ടുകളിൽ പറയുന്നു. അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യുമെന്ന് ഉത്തർപ്രദേശ് ബേസിക്ക് എഡ്യൂകേഷൻ ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. വീഡിയോ വൈറലായതിന് പിന്നാലെ ആളുകളിൽ കൂടുവരുന്ന മാനസികാസ്വാസ്ഥ്യ പ്രശ്നങ്ങളെ കുറിച്ച് നിരവധി പേരാണ് എഴുതിയത്.