
ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപിലെ മൗണ്ട് ഡുകോണോയിൽ അഗ്നിപർവ്വതം അപ്രത്യക്ഷമായി പെട്ടെന്ന് പൊട്ടിത്തെറിച്ചപ്പോൾ രക്ഷപ്പെടാനായി ഓടുന്ന സഞ്ചാരികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അഗ്നിപർവ്വതത്തിൽ നിന്നുള്ള പുകയും ചാരവും ആകാശത്തേക്ക് ഉയരുമ്പോൾ പർവ്വതത്തിന് മുകളിൽ നിന്നും പരിഭ്രാന്തരായി താഴ്വാരത്തേക്ക് ഓടുന്ന നിരവധി പേരെ കാണാം. സജീവമായ അഗ്നിപർവ്വതത്തിന് ചുറ്റും മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നെന്നും പർവ്വതത്തിലേക്കുള്ള സഞ്ചാരികളുടെ യാത്ര നിരോധിച്ചിരുന്നെന്നും അധികൃതർ അറിയിച്ചു. അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് മൂന്ന് വിനോദ സഞ്ചാരികൾ മരിച്ചെന്ന് അധികൃതർ അറിയിച്ചു.
മൗണ്ട് ഡുകോണോ പൊട്ടിത്തെറിക്കുമ്പോൾ സമീപത്തായി നിരവധി സഞ്ചാരികളുണ്ടായിരുന്നു. ഇതിൽ മൂന്ന് പേരാണ് മരിച്ചത്. ഒരു ഇന്തോനേഷ്യൻ സ്ത്രീയുടെ മൃതദേഹം പർവ്വതത്തിന് 50 മീറ്റർ ദൂരെ നിന്നും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം മരിച്ച രണ്ട് സിംഗപ്പൂർ പൗരന്മാരുടെ മൃതദേഹങ്ങൾക്കായിയുള്ള തിരച്ചിൽ തുടരുകയാണ്. സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ച് 1,355 മീറ്റർ (4,445 അടി) ഉയരമുള്ള അഗ്നിപർവ്വതത്തിലേക്ക് കയറിയ 20 പേരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോൾ സ്ഥിരീകരിച്ചത്. മറ്റ് 17 പേരും സുരക്ഷിതരായിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അഗ്നിപർവ്വത സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നാലെ 10 കിലോമീറ്റർ ഉയരത്തിലേക്ക് തെറിച്ച കട്ടികൂടിയ ചാരത്തിൽ കുടുങ്ങിപ്പോയ സഞ്ചാരികളാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
അപ്രതീക്ഷിതമായി ചാരവും പുകയും ഉയരുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന സഞ്ചാരികളുടെ ദൃശ്യങ്ങൾ കാണാം. ചിലർ ഓടുന്നതിനിടെയിലും തിരിഞ്ഞ് നിന്ന് ചിത്രങ്ങളും വീഡിയോകളും എടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ ചിത്രീകരിക്കുന്നയാൾ, 'ഓ ദൈവമേ, അത് അവരെ കൊന്നു.' എന്ന് പറയുന്നത് കേൾക്കാം. അതേസമയം താഴ്വാരത്ത് വച്ച് അദ്ദേഹത്തോടൊപ്പം നിരവധി സഞ്ചാരികളെയും കാണാം. കൊല്ലപ്പെട്ടവർ പ്രാദേശിക സഞ്ചാരികളാണെന്നാണ് വീഡിയോയിൽ പറയുന്നത്. തുടർച്ചയായ സ്ഫോടനങ്ങളും ദുഷ്‌കരമായ പർവതപ്രദേശങ്ങളും കാരണം രക്ഷാപ്രവർത്തകർക്ക് തുടക്കത്തിൽ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞില്ല. അതേസമയം മറ്റ് രണ്ട് മൃതദേഹങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.