മരക്കാർ വാട്ടർമാൻഷിപ് പരിശീലനകേന്ദ്രത്തിൽ വജ്രജയന്തി യാത്രാസംഘം

Aug 12, 2022, 5:19 PM IST

വജ്രജയന്തി യാത്രാസംഘം മരക്കാർ വാട്ടർമാൻഷിപ് പരിശീലനകേന്ദ്രത്തിൽ. കേഡറ്റുകളെ കാത്തിരുന്നതാകട്ടെ പായ്വഞ്ചി യാത്രയും കുതിരസവാരിയുമടക്കം അവിസ്മരണീയമായ അനുഭവങ്ങളും.

 

ഏഴുപത്തിയഞ്ചാം വാർഷിക നിറവില്‍ ഇന്ത്യൻ  സ്വാതന്ത്ര്യസമര ചരിത്രം യുവ തലമുറയിലേക്ക് എത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും എൻസിസിയും ചേർന്നൊരുക്കുന്നതാണ് വജ്ര ജയന്തി യാത്ര. രാജ്യത്തിന്‍റെ സ്വാതന്ത്രസമര സ്മാരകങ്ങളേയും സൈനിക കേന്ദ്രങ്ങളേയും കാർഷിക, സാംസ്കാരിക, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളെയും തൊട്ടറിഞ്ഞുള്ള യാത്രയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കമാണ് കുറിച്ചത്. 20 എൻസിസി കേഡറ്റുകൾ നടത്തുന്ന കേരള യാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്ലാഗ് ഓഫ് ചെയ്തു. അസുലഭ യാത്രയേകുന്ന അനുഭവങ്ങൾ നാടിന് പകർന്ന് നൽകാനാകട്ടെയെന്ന് ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍റ് എന്‍റര്‍ടെയിന്‍മെന്‍റ് എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറ പറഞ്ഞു. 

കേഡറ്റുകൾക്ക് ലഭിച്ച അവസരത്തിന് ഏഷ്യാനെറ്റ് ന്യൂസിനോട് എന്‍സിസി കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ അലോക് ബറി നന്ദി അറിയിച്ചു. യുവ കേഡറ്റുകൾക്ക് ജീവിതകാലം മുഴുവൻ കടപ്പാടേകുന്ന അനുഭവമാകും യാത്രയെന്നും അദ്ദേഹം പറഞ്ഞു. മാനേജ്മെന്‍റ് വിദഗ്ധന്‍ സഞ്ജയ് കൽത്തുമായുള്ള സംവാദമായിരുന്നു ആദ്യ പരിപാടി. രാജ്ഭവനിൽ നടന്ന പരിപാടിയിൽ ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ്, ഗ്രൂപ്പ് എഡിറ്റര്‍ മനോജ് കെ ദാസ്, എഡിറ്റോറിയൽ അഡ്വൈസർ എം ജി രാധാകൃഷ്ണൻ  തുടങ്ങിയവർ പങ്കെടുത്തു. രക്തദാന ദിനമായ ഇന്ന് യാത്രയ്ക്ക് മുന്നോടിയായി  രാവിലെ 75 എന്‍സിസി കേഡറ്റുകൾ രക്തം ദാന ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കേരളത്തിന്‍റെ ഏടുകൾ തേടിയൊരു യാത്രയാണ് വജ്ര ജയന്തി യാത്ര. ധീര ജവാന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന യുദ്ധസ്മാരകങ്ങൾ മുതൽ സൈനിക ആസ്ഥാനങ്ങൾ വരെ സന്ദര്‍ശിക്കും.10 ദിവസത്തെ വജ്ര ജയന്തി യാത്രയിൽ കേഡറ്റുകൾക്ക് പാങ്ങോട് സൈനിക ക്യാമ്പിൽ ഒരു ദിനം സൈനികർക്കൊപ്പവും ചിലവഴിക്കാൻ അവസരമുണ്ടായി. വിക്രം സാരാഭായി സ്പേസ് സെന്‍റിൽ ശാസ്ത്രജ്ഞന്മാർക്കൊപ്പം സംവാദവും ഉണ്ടായിരുന്നു. ആഴിമല നാവിക അക്കാദമി സന്ദർശനവും, അടക്കം അത്യപൂർവ്വ നിമിഷങ്ങളാണ് കേഡറ്റുകൾക്കായി ഒരുങ്ങിയത്.