പാറമുത്തൻ മുളവാലൻ ! പൊന്മുടിയില്‍ നിന്നും പുതിയ തുമ്പി ഇനത്തെ കണ്ടെത്തി മലയാളി ഗവേഷകര്‍

Published : Feb 15, 2024, 02:53 PM ISTUpdated : Feb 15, 2024, 03:08 PM IST
പാറമുത്തൻ മുളവാലൻ ! പൊന്മുടിയില്‍ നിന്നും പുതിയ തുമ്പി ഇനത്തെ കണ്ടെത്തി മലയാളി ഗവേഷകര്‍

Synopsis

 പഠനത്തിന്‍റെ ഫലങ്ങൾ 'ഇന്‍റർനാഷണൽ ജേർണൽ ഓഫ് ഓഡോണേറ്റോളജി' എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു. 


160 വര്‍ഷത്തെ ഗവേഷകരുടെ വിശ്വാസത്തിന് ഇളക്കം തട്ടിയിരിക്കുന്നു. ചതുപ്പ് മുളവാലന്‍  (Phylloneura westermanni) തുമ്പിയുടെ ജനുസ്സിൽ വേറെ തുമ്പികളില്ലെന്ന ആ വിശ്വാസം തകരുകയും ചതുപ്പ് മുളവാലന്‍റെ ബന്ധുവിനെ കണ്ടെത്തിയിരിക്കുകയുമാണ് കേരളത്തിലെ തുമ്പി ഗവേഷകര്‍. അവന്‍റെ പേരാണ് 'പാറമുത്തൻ മുളവാലൻ' ! (Phylloneura rupestris). എ. വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. ജോസ് (ഇരുവരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര ഗവേഷകർ), റെജി ചന്ദ്രൻ (സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ്), സുരാജ് പാലോട് (ഷോല നേച്ചർ സൊസൈറ്റി), ഡോ. പങ്കജ് കൊപാർഡെ (എം. ഐ. ടി. വേൾഡ് പീസ് യൂണിവേഴ്സിറ്റി, പൂനെ) എന്നിവർ ചേർന്നാണ് പുതിയ തുമ്പി ഇനത്തെ കണ്ടെത്തിയത്. 

(ചിത്രങ്ങള്‍: വിവേക് ചന്ദ്രന്‍ )

ഇണ ചേർന്നാലും പിടിവിടില്ല; ഇണ ചേർന്നതിന് പിന്നാലെ മുട്ടകൾ നിക്ഷേപിക്കും; ഇത് പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍ !

പശ്ചിമഘട്ടത്തിന്‍റെ തെക്കേ അറ്റത്തുള്ള ജൈവവൈവിധ്യ സമ്പുഷ്ടമായ പൊന്മുടിയിൽ നിന്നാണ് പാറമുത്തൻ മുളവാലന്‍ എന്ന പുതിയൊരു തുമ്പിയിനത്തെ കണ്ടെത്തിയത്. മഴക്കാലത്ത് പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന ചെറു അരുവികളില്‍ മുട്ടയിടുന്നതിനാലാണ് പാറമുത്തൻ മുളവാലൻ എന്ന് പേര് വരാന്‍ കാരണം. ഇതേ അർത്ഥം വരുന്ന ഫൈലോന്യൂറ റൂപെസ്റ്റ്റിസ് എന്നാണ് ശാസ്ത്രനാമവും. ഈ തുമ്പിയെ കണ്ടെത്തുന്നതുവരെ 'ചതുപ്പ് മുളവാലൻ' എന്നയിനം തുമ്പി മാത്രമേ ഈ ജനുസ്സിൽ ഉള്ളതായി ശാസ്ത്രലോകത്തിന് അറിവുണ്ടായിരുന്നൊള്ളൂ. അഗസ്ത്യമല വനമേഖലയിലെ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന അരുവികളിൽ പലയിടങ്ങളിലും പാറമുത്തൻ മുളവാലൻ ഉണ്ടാകാൻ സാധ്യതയുള്ളതായാണ് ഗവേഷകരുടെ നിഗമനം. അതേസമയം അഗസ്ത്യമലയിലല്ലാതെ മറ്റെവിടെയും പാറമുത്തൻ മുളവാലനെ കാണാനുള്ള സാധ്യതയുമില്ലെന്നും ഗവേഷകര്‍ കരുതുന്നു. 

(ചിത്രങ്ങള്‍: വിവേക് ചന്ദ്രന്‍ )

കേരളത്തിലെ കാടുകള്‍ ആരോഗ്യമുള്ളവ; തുമ്പി സര്‍വ്വേയില്‍ കണ്ടെത്തിയത് 72 ഇനം തുമ്പികളെ

പാറമുത്തൻ മുളവാലന്‍റെ പ്രജനനരീതിയാണ് ഏറെ കൗതുകകരം. അരുവികളിൽ ആഴം കുറഞ്ഞിടത്ത് വളരുന്ന പായലിലാണ് ഈ തുമ്പികള്‍ മുട്ടയിടുന്നത്. കാഴ്ചയില്‍ പാറയില്‍ മുത്തമിടുന്നത് പോലെ തോന്നും. വഴുക്കലുള്ള കുത്തനെയുള്ള പാറകളിലെ അരുവികളില്‍ നിന്നും തുമ്പിയെ കണ്ടെത്തുക ഏറെ സാഹസികമായിരുന്നെന്നും ഗവേഷണ സംഘത്തിലെ അംഗമായ വിവേക് ചന്ദ്രന്‍ പറയുന്നു. ആദ്യകാഴ്ചയിൽ തന്നെ ഇത് പുതിയൊരിനം തുമ്പിയാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു. മറ്റൊരു മുളവാലൻ തുമ്പിക്കുമില്ലാത്ത പോലെ നീണ്ട മനോഹരമായ ഒരു 'നീല കുറി' പാറമുത്തൻ മുളവാലന്‍റെ വാലിലുണ്ട്. അതോടൊപ്പം നീണ്ട 93 വർഷങ്ങൾക്ക് ശേഷമാണ് പശ്ചിമഘട്ടത്തിൽ നിന്നും ഒരു മുളവാലൻ തുമ്പിയെ ഗവേഷകര്‍ കണ്ടെത്തുന്നത്. പഠനത്തിന്‍റെ ഫലങ്ങൾ 'ഇന്‍റർനാഷണൽ ജേർണൽ ഓഫ് ഓഡോണേറ്റോളജി' എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു. പൊന്മുടിയിൽ നിന്നും പരിസ്ഥിതി ശാസ്ത്രത്തിന് ലഭിക്കുന്ന മൂന്നാമത്തെ തുമ്പിയിനമാണ് പാറമുത്തന്‍ മുളവാലനെന്നും ഇവിടുത്തെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്ന ടൂറിസ്റ്റുകൾക്ക് ഈ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കി കൊടുക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.

അസമില്‍ പക്ഷി നിരീക്ഷണത്തിന് പോയി, അത്യപൂര്‍വ്വ തുമ്പിയെ കണ്ടെത്തി മലയാളി നിരീക്ഷക സംഘം !

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിലേം–30: സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വമ്പൻ രാഷ്ട്രങ്ങൾ, മുങ്ങുമെന്ന ഭയത്തിൽ കു‌‌‌ഞ്ഞൻ രാജ്യങ്ങളും
ലഹരി പിടിമുറുക്കിയ മിസോറാമിലെ തെരുവുകൾ, ആശങ്കയോടെ ടൂറിസം