
ലോകത്തില്‍ മതത്തിന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ക്കാലം അസ്വസ്ഥതകള്‍ നിലനിന്നിരുന്ന ഒരു പ്രദേശമാണ് മദ്ധ്യേഷ്യയിലെ ജറുസലേം. ആദ്യകാലത്ത് ജൂതന്മാരും പിന്നാലെ മുസ്ലിം വിശ്വാസികളുമാണ് ജറുസലേമിന്‍റെ ഭാഗധേയം തീരുമാനിച്ചിരുന്നത്. പിന്നീട് ലോകമെമ്പാടും ചിതറിക്കിടന്ന ജൂതന്മാര്‍ വാഗ്ദത്ത ഭൂമിയിലേക്ക് തിരിച്ചെത്തിയതോടെ ജറുസലേം ലോക രാഷ്ട്രീയ ഭൂപടത്തില്‍ ഏറെക്കാലം പ്രശ്നസങ്കീര്‍ണ്ണമായ ഒരു പ്രദേശമായി നിലനിന്നു. ഇന്നും ഇസ്രയേല്‍ - പാലസ്തീന്‍ സംഘര്‍ഷങ്ങളുടെ പ്രധാന കേന്ദ്രവും ജറുസലേമാണ്. ഇതിനിടെയാണ് ക്രിസ്തുവിനും മുമ്പ് എഴുതപ്പെട്ടതാണെന്ന് കരുതുന്ന കല്ലില്‍ കൊത്തിയ സന്ദേശം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. 2000 വര്‍ഷം പഴക്കമുള്ള ശിലാലിഖിതത്തിന്‍റെ ചിത്രങ്ങള്‍ ഇസ്രായേൽ ആന്‍റിക്വിറ്റീസ് അതോറിറ്റി ഫേസ്ബുക്കിൽ പങ്കുവച്ചു.
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകർ കുഴിച്ചെടുത്ത ഒരു തുരങ്കത്തിൽ നിന്നാണ് ഈ ശിലാലിഖിതം കണ്ടെത്തിയത്. ശിലയില്‍ ഹീബ്രുവിലാണ് അക്ഷരങ്ങളും അക്കങ്ങളും കൊത്തിവെച്ചിരുന്നത്. പേരുകള്‍ പലതും അപൂര്‍ണ്ണമായിരുന്നു. ആദ്യകാല റോമൻ അല്ലെങ്കിൽ അവസാന രണ്ടാം ക്ഷേത്ര കാലഘട്ടത്തിൽ (യഹൂദ ചരിത്രത്തിലെ പ്രവാസാനന്തര കാലഘട്ടം) എഴുതപ്പെട്ടതാകാം ഈ ശിലാലിഖിതമെന്ന് പുരാവസ്തു ഗവേഷകര്‍ കണക്ക് കൂട്ടുന്നു. 2000 വര്‍ഷം മുമ്പ് ജൂതന്മാര്‍ എങ്ങനെയാണ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നത് എന്നതിന്‍റെ തെളിവാണ് ഇതെന്ന് പൈതൃക മന്ത്രി റബ്ബി അമിചായി എലിയാഹു അഭിപ്രായപ്പെട്ടു. ശിലാലിഖിതം കണ്ടെത്തിയ ജറുസലേം വാൾസ് ദേശീയോദ്യാനത്തിലേക്കുള്ള പ്രധാന പാതവഴിക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതുന്നു.
വെറും 270 രൂപയ്ക്ക് ഇറ്റലിയില്‍ മൂന്ന് വീട് സ്വന്തമാക്കി യുവതി; കണ്ണ് തള്ളി നെറ്റിസണ്‍സ്
19-ആം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകരായ ബ്ലിസും ഡിക്കിയും ചേർന്ന് കണ്ടെത്തിയ ഒരു ശ്മശാനക്കുഴിക്ക് സമീപത്ത് നിന്നാണ് ഈ ശിലാലിഖിതം കണ്ടെത്തിയതെന്ന് ആന്‍റിക്വിറ്റീസ് അതോറിറ്റി പറയുന്നു. ഇവിടെ ഉത്ഖനനം നടക്കുമ്പോൾ നിരവധി പുരാതന അവശിഷ്ടങ്ങൾ നേരത്തെയും കണ്ടെത്തിയിരുന്നു. റോമാക്കാർ ഈ പ്രദേശം ഭരിച്ചിരുന്ന കാലഘട്ടം മുതലുള്ള അവശിഷ്ടങ്ങളാണ് ലഭിച്ചവയില്‍ കൂടുതലും. ഈ ലിഖിതം മിക്കവാറും വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരാൾ കൊത്തിയെടുത്ത രസീത് അല്ലെങ്കിൽ പണമടയ്ക്കാനുള്ള നിർദ്ദേശമായിരിക്കാമെന്ന് പുരാവസ്തു ഗവേഷകർ കരുതുന്നു. പുരാവസ്തു കണ്ടെത്തലുകളിൽ ‘ഷിമോൺ’ എന്ന വാക്കിനൊപ്പം ‘മേം’ എന്ന ഹീബ്രു പദവും എഴുതിയിട്ടുണ്ട്. ഇടപാടിൽ ഉൾപ്പെട്ട ആളുകളുടെ പേരായിരിക്കാമിതെന്നും പുരാവസ്തു ഗവേഷകര്‍ അവകാശപ്പെട്ടു.
കാറ്റും മഴയും ഇടിയും; ഏറ്റവും ഒടുവിലായി മത്സരം പൂര്‍ത്തിയാക്കിയ ഓട്ടക്കാരിക്കായി കൈയടിച്ച് ഗ്യാലറി