
രാജസ്ഥാനിലെ ജയ്പൂപൂരിൽ നടന്ന അതിക്രൂരമായൊരു കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത്. സർക്കാർ സർവ്വീസിലിക്കെ മരിച്ച അച്ഛന്‍റെ ജോലി ആശ്രിത നിയമനത്തിലൂടെ അമ്മയ്ക്ക് ലഭിച്ചപ്പോൾ മകൾ അമ്മയെ കൊലപ്പെടുത്തി. ജോലിക്കും സ്വത്തിനും വേണ്ടിയാണ് 23 -കാരിയായ മകൾ ബന്ധുക്കളുടെ സഹായത്തോടെ ഈ ക്രുരകൃത്യം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമ്മാവന്‍റെ പരാതിയാണ് കേസിൽ നിർണായകമായത്.
പ്രതാപ് നഗറിലെ രവീന്ദ്ര നഗര്‍ സ്വദേശിനിയായ 45 -കാരി നീരജ് ശര്‍മ്മ ജൂലൈ 3 -ാം തിയതിയാണ് കൊല്ലപ്പെടുന്നത്. അമിത വേഗത്തിലെത്തിയ ഒരു സ്‌കോര്‍പിയോ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാല്‍, നീരജ് ശര്‍മ്മയുടെ മരണത്തില്‍ സഹോദരനായ രാകേഷിന് സംശയമുണ്ടായിരുന്നു. ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണതെന്ന് രാകേഷ് ആരോപിച്ചു. അദ്ദേഹത്തിന്‍റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. നീരജ് ശര്‍മ്മയെ കൊല്ലാൻ കൊട്ടേഷൻ നൽകിയത് മകൾ ആയുഷിയാണെന്നായിരുന്നു പോലീസ് കണ്ടെത്തൽ. ഒപ്പം കൊലനടത്താൻ കൂട്ടു നിന്നത് ബന്ധുക്കളും. മകളെയും ആറ് ബന്ധുക്കളെയും പോലീസ് ഈ കേസിൽ ഇതിനകം അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജയ്പൂർ കോടതിയിലെ എല്‍ഡി ക്ലാര്‍ക്കായിരുന്നു നീരജ് ശർമ്മ. ഇവരുടെ ഭർത്താവ് വിജയ് കുമാര്‍ ശര്‍മ്മയുടെ മരണത്തിന് പിന്നാലെയാണ നീരജിന് ആശ്രിത നിയമനത്തിലൂടെ നിയനം ലഭിച്ചത്. എന്നാൽ, ഈ ജോലിക്ക് വേണ്ടി ആയുഷിയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് അമ്മയ്ക്ക് ആശ്രിത നിയമനം ലഭിച്ചത്. ഇതോടെ ജോലിക്കും സ്വത്തിനും വേണ്ടി ആയുഷി, മറ്റൊരു അമ്മാവനും കസിനെയും മറ്റ് നാല് ബന്ധുക്കളെയും കൂടെ കൂട്ടി കൊലപാതകം ആശ്രൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആയുഷിയും അമ്മാവനും കസിനും അടക്കം ആറ് പ്രതികളെ അറസ്റ്റ് ചെയ്തെന്നും ഒരു പ്രതി ഒളിവിലാണെന്നും പോലീസ് പറയുന്നു.