
ജോലിയിലെ അനിശ്ചിതത്വവും സുരക്ഷിതത്വമില്ലായ്മയും കാരണം 18 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള സോഫ്റ്റ്‌വെയർ ജോലി ഉപേക്ഷിച്ച 42 -കാരന്റെ കഥയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക് ബിരുദം നേടിയ ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം ജോലി ഉപേക്ഷിച്ചു തുടങ്ങിയ ഓര്‍ഗാനിക് ഡയറി ബിസിനസിലൂടെ ഇപ്പോൾ മികച്ച വരുമാനമാണത്രെ നേടുന്നത്. ഇദ്ദേഹത്തിന്റെ അയൽവാസിയായ വികാസ് അൽവീസ് എന്നയാളാണ് എക്സിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവെച്ചത്.
വർഷം 18 ലക്ഷം രൂപ ശമ്പളം ലഭിച്ചിരുന്നെങ്കിലും എപ്പോഴും ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിലായിരുന്നു ഇദ്ദേഹം. അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വന്നശേഷം വിപണിയിലുണ്ടായ മാറ്റങ്ങളും കമ്പനിക്ക് പ്രോജക്റ്റുകൾ കുറഞ്ഞതുമാണ് ഈ ആശങ്കയ്ക്ക് കാരണം. കമ്പനിയിലെ തൊഴിൽ സാഹചര്യം അനിശ്ചിതത്വത്തിലായതോടെ, മറ്റുള്ളവരുടെ കീഴിൽ ആശങ്കയോടെ ജോലി ചെയ്യുന്നതിനേക്കാൾ സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. യാതൊരുവിധ ബാങ്ക് വായ്പകളും ഇല്ലാതിരുന്നതും, തന്റെ കയ്യിലുണ്ടായിരുന്ന സമ്പാദ്യം കൃത്യമായി ഉപയോഗിക്കാൻ സാധിച്ചതും ഈ തീരുമാനമെടുക്കാൻ സഹായകരമായി എന്ന് വികാസ് പറയുന്നു.
കയ്യിലുണ്ടായിരുന്ന സേവിങ്സ് ഉപയോഗിച്ച് തനിയെ തുടങ്ങിയ ഓർഗാനിക് ഡെയറി ബിസിനസ് ഇന്ന് വൻ വിജയമാണ്. പശുവിൻ നെയ്യ്, തൈര്, പനീർ തുടങ്ങിയ ശുദ്ധമായ പാൽ ഉൽപ്പന്നങ്ങളാണ് ഇദ്ദേഹം വിപണിയിൽ എത്തിക്കുന്നത്. ഇന്ന് ഈ ബിസിനസ്സിലൂടെ പ്രതിമാസം 3.5 ലക്ഷം രൂപയാണ് വിറ്റുവരവ്. ഇതിൽ നിന്ന് 1.5 ലക്ഷം രൂപയോളം പ്രോഫിറ്റ് ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നും വികാസ് തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
There is a guy in my area who completed his https://t.co/Ws1j7hoGgc from Osmania University. He is around 42 years old and was earning about ₹18 LPA. Recently, he left his job and started an organic dairy business.
When I asked him why he left his job, he said that after Trump…— Vikas Alwys (@VikasAlwys) August 4, 2026
ഈ 42 -കാരന്റെ കഥ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. കടുത്ത സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ സ്വന്തമായി സംരംഭം തുടങ്ങുന്നതിലൂടെ കഴിയുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.