താൻ ജോലി ഉപേക്ഷിച്ചുപോയെന്നും, ഹാൻഡ്ഓവർ അപൂർണ്ണമാണെന്നും ആരോപിച്ചാണ് കമ്പനി ഇപ്പോൾ ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. കൂടാതെ, ആഗസ്ത് മാസത്തിലെ 15 ദിവസത്തെ ശമ്പളം പലതവണ ആവശ്യപ്പെട്ടിട്ടും കമ്പനി ഇതുവരെ നൽകിയിട്ടില്ല.

ജോലി ഉപേക്ഷിച്ചതിന് പിന്നാലെ മുൻ സ്ഥാപനം 1,67,549 രൂപ ആവശ്യപ്പെട്ട് ലീഗൽ നോട്ടീസ് അയച്ചതായി കാണിച്ച് ഒരു മഹാരാഷ്ട്ര സ്വദേശി റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഓഫർ ലെറ്ററിൽ ഇല്ലാത്ത തുകകളും ബിസിനസ്സിലെ നഷ്ടവും ചൂണ്ടിക്കാണിച്ചാണ് കമ്പനിയുടെ നടപടി. കഴിഞ്ഞ ആഗസ്റ്റിലാണ് ഈ വ്യക്തി ജോലി രാജിവെച്ചത്. എന്നാൽ, പിന്നീട് കമ്പനി വൻ തുക ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു.

കമ്പനി ആവശ്യപ്പെടുന്ന തുകയുടെ കണക്ക്:

30 ദിവസത്തെ നോട്ടീസ് പിരീഡ് തുക: 24,000 രൂപ

റിക്രൂട്ട്മെന്റ്/പകരം ആളെ കണ്ടെത്താനുള്ള ചെലവ്: 18,549 രൂപ

ആരോപിക്കപ്പെട്ട ബിസിനസ്സ് നഷ്ടം: 1,00,000 രൂപ

ലീഗൽ ഫീസ്: 25,000 രൂപ

തന്റെ ഓഫർ ലെറ്ററിലോ LOI-ലോ 30 ദിവസത്തെ നോട്ടീസ് കാലാവധിയെക്കുറിച്ച് പരാമർശിച്ചിട്ടില്ല എന്ന് ജീവനക്കാരൻ വ്യക്തമാക്കുന്നു. രാജിവെച്ച് നോട്ടീസ് കാലാവധി പൂർത്തിയാക്കിയ ശേഷം കമ്പനിയുടെ അസ്സറ്റുകൾ എം.ഡി നേരിട്ടാണ് കൈപ്പറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, താൻ ജോലി ഉപേക്ഷിച്ചുപോയെന്നും, ഹാൻഡ്ഓവർ അപൂർണ്ണമാണെന്നും ആരോപിച്ചാണ് കമ്പനി ഇപ്പോൾ ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. കൂടാതെ, ആഗസ്ത് മാസത്തിലെ 15 ദിവസത്തെ ശമ്പളം പലതവണ ആവശ്യപ്പെട്ടിട്ടും കമ്പനി ഇതുവരെ നൽകിയിട്ടില്ലെന്നും ജീവനക്കാരൻ ആരോപിക്കുന്നു.

ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'ഉടൻ തന്നെ ഒരു വക്കീലിനെ കണ്ട് മറുപടി അയക്കുക' എന്ന് അഭിപ്രായപ്പെട്ടപ്പോൾ, മറ്റുചിലർ 'ഇത് അവഗണിക്കുക' എന്നും പറഞ്ഞു. വിഷയത്തിൽ നിയമോപദേശവുമായി ഒരു അഭിഭാഷകനും രംഗത്തെത്തി. കമ്പനിയുടെ ആവശ്യം നിയമപരമായി ചോദ്യം ചെയ്യാൻ സാധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.