ഇന്‍ഷുറന്‍സ് തുക കിട്ടാനായി മരിച്ചുവെന്ന് വരുത്തിത്തീര്‍ത്തു, വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

Published : May 09, 2019, 06:35 PM IST
ഇന്‍ഷുറന്‍സ് തുക കിട്ടാനായി മരിച്ചുവെന്ന് വരുത്തിത്തീര്‍ത്തു, വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

Synopsis

മാസങ്ങള്‍ക്ക് ശേഷം ഐറിനയോട് ഒരു മൃതശരീരം തിരിച്ചറിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ആ മൃതശരീരത്തോടൊപ്പം അവരുടെ മുന്‍ഭര്‍ത്താവ് ഇഗോറിന്‍റെ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടായിരുന്നു. 

മിനസോട്ടയിലെ താമസക്കാരനായിരുന്നു 54 വയസുള്ള ഇഗോര്‍ വൊറോട്ടിനോവ്. കബളിപ്പിക്കലിന് യു എസ് ജില്ലാക്കോടതി ജൂലൈ 29 -ന് ഇഗോറിനെ ശിക്ഷിച്ചിരുന്നു. 2010 -ലാണ് വൊറോട്ടിനോവ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. പ്രൈമറി ബെനഫിഷ്യറി അന്നത്തെ ഭാര്യ ഐറിന വൊറോട്ടിനോവായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹമോചിതരായി. ഇഗോര്‍ മിനസോട്ടയില്‍ നിന്നും മൊള്‍വാഡയിലേക്ക് താമസം മാറുകയും ചെയ്തു. 2011 -ലായിരുന്നു ഇത്. 

മാസങ്ങള്‍ക്ക് ശേഷം ഐറിനയോട് ഒരു മൃതശരീരം തിരിച്ചറിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ആ മൃതശരീരത്തോടൊപ്പം അവരുടെ മുന്‍ഭര്‍ത്താവ് ഇഗോറിന്‍റെ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടായിരുന്നു. ആ മൃതശരീരം തന്‍റെ മുന്‍ഭര്‍ത്താവിന്‍റേത് തന്നെയാണെന്ന് ഐറിന പറയുകയും ചെയ്തു. അങ്ങനെ ആ ശരീരം ദഹിപ്പിച്ചു. ഐറിന അതിനെത്തുടര്‍ന്ന് ചില മരണാനന്തര ചടങ്ങുകളും നടത്തി. അതിനുശേഷം ഐറിന ആവശ്യമായ പേപ്പറുകള്‍ സമര്‍പ്പിക്കുകയും 13 കോടിയോളം രൂപ ഇന്‍ഷുറന്‍സ് തുകയായി കിട്ടുകയും ചെയ്തു. 2012 -ലായിരുന്നു ഇത്. 

2012 -നും 2015 നും ഇടയില്‍ ആ തുക പല ചെറുതുകകളായി സ്വിറ്റ്സര്‍ലന്‍ഡ്, മൊള്‍ഡൊവ, യു എസ്സ് എന്നിവിടങ്ങളിലെയൊക്കെ ബാങ്ക് അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിരുന്നു. അവരുടെ മകന്‍ അല്‍ക്കോണ്‍ വൊറോട്ടിനോവിന്‍റെ പേരിലും ഇടപാട് നടന്നിരുന്നു. 2013 -ലാണ് ഒരാള്‍ വൊറോട്ടിനോവ് മൊള്‍ഡോവയിലെ ഒരു ചെറിയ പ്രദേശത്ത് ഒരു പെണ്‍സുഹൃത്തുമായി നിക്കോളി പടോക എന്ന പേരില്‍ താമസിക്കുന്നുണ്ടെന്ന് ഒറ്റിയത്. 

എന്നാല്‍, അതിനും മുമ്പ് 2012 -ലാണ് വൊറോട്ടിനോവിന്‍റെ മകന്‍ ആല്‍ക്കോണ്‍ തന്‍റെ അച്ഛനിപ്പോഴും ജീവനോടെയുണ്ട് എന്ന സത്യമറിയുന്നത്. അതും തികച്ചും യാദൃശ്ചികമായി. മൊള്‍ഡോവയിലേക്ക് ഒരു യാത്ര പോയതായിരുന്നു അന്ന് അല്‍ക്കോണ്‍. അപ്പോഴാണ് മരിച്ചുവെന്ന് കരുതിയിരുന്ന അച്ഛനെ അയാള്‍ ജീവനോടെ കാണുന്നത്. അയാളാകെ ഞെട്ടിത്തരിച്ചു പോയി. അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നുവെന്നും അയാള്‍ക്ക് മനസ്സിലായി.

ഏതായാലും സത്യമറിഞ്ഞതോടെ മകനും അമ്മയും ചേര്‍ന്ന് വൊറോട്ടിനോവിനെ കാണാന്‍ ചെല്ലുന്നത് പതിവായി. അങ്ങനെ, 2013 നവംബറില്‍ യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അല്‍ക്കോണിനെയും ഭാര്യയേയും ചോദ്യം ചെയ്യുകയും കയ്യിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പിടിച്ചുവയ്ക്കുകയുമായിരുന്നു. 

അന്ന് ദഹിപ്പിച്ചത് ആരുടെ ശരീരമമായിരുന്നു എന്നത് അപ്പോഴും കണ്ടെത്തിയിരുന്നില്ല. മാത്രവുമല്ല, ഇന്‍ഷുറന്‍സ് കമ്പനി മരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പൊലീസ് ഓഫീസര്‍മാര്‍ മുതല്‍ പോസ്റ്റുമോര്‍ട്ടം ചെയ്തവര്‍ വരെ വ്യത്യസ്തമായ രീതിയിലായിരുന്നു ഇടപെട്ടത്. ക്യാമറയുണ്ടായിരുന്നില്ല എന്ന കാരണം പറഞ്ഞ് ആ ശവശരീരത്തിന്‍റെ ചിത്രം പോലും പകര്‍ത്തിയിരുന്നില്ല എന്നതും അവിശ്വസനീയമായി. 

2015 -ല്‍ വൊറോട്ടിനോവ് ജീവനോടെയുണ്ട് എന്ന് കണ്ടെത്തിയെങ്കിലും 2018 -ല്‍ അറസ്റ്റിലാകും വരെ അയാള്‍ യു എസ്സിലേക്ക് തിരികെ വന്നിരുന്നില്ല. കബളിപ്പിച്ച കേസിന് 2016 -ല്‍ ഐറിന അറസ്റ്റിലായി. മൂന്നുവര്‍ഷം തടവായിരുന്നു ശിക്ഷ. മകനായ അല്‍ക്കോണ്‍ വൊറോട്ടിനോവിനേയും ശിക്ഷിച്ചു. സത്യമറിഞ്ഞിട്ടും മറച്ചുവെച്ചതിനായിരുന്നു ശിക്ഷ. അതിനിടെ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നൊരു കഥ കൂടി വൊറോട്ടിനോവ് പറഞ്ഞുവെങ്കിലും വിശ്വസിക്കപ്പെട്ടില്ല.
 

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്