ലണ്ടൻ ഗാറ്റ്‌വിക് വിമാനത്താവളത്തിൽ ലാൻഡിംഗിന് തയ്യാറെടുക്കുകയായിരുന്ന എയർബസ് എ319 വിമാനത്തിന് സമീപം പറക്കും തളികയ്ക്ക് സമാനമായ അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ടു. വിമാനത്തിൽ നിന്ന് 100 അടി മാത്രം അകലെ കണ്ട ഈ വസ്തുവിനെക്കുറിച്ച് യുകെ എയർപ്രോക്സ് ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ണ്ടൻ ഗാറ്റ്‌വിക് വിമാനത്താവളത്തിൽ ഇറങ്ങാൻ തയ്യാറെടുക്കുകയായിരുന്ന പാസഞ്ചർ വിമാനത്തിന് തൊട്ടടുത്ത് ദുരൂഹ സാഹചര്യത്തിൽ പറക്കും തളികയ്ക്ക് സമാനമായ അജ്ഞാത വസ്തു പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. 'എയർബസ് എ319' വിമാനത്തിലെ പൈലറ്റാണ് വിമാനത്തിന് ഭീഷണിയാകും വിധം സമീപത്തെത്തിയ അജ്ഞാത വസ്തുവിനെ കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ യുകെയിലെ വ്യോമ സുരക്ഷാ പരിശോധനാ ഏജൻസിയായ 'യുകെ എയർപ്രോക്സ് ബോർഡ്') അന്വേഷണം ആരംഭിച്ചു.

ഒഴിവായത് വൻ അപകടം

വിമാനം താഴേക്ക് ഇറങ്ങുകയും റൺവേയിലേക്ക് പ്രവേശിക്കുന്നതിനായി ഇടത്തോട്ട് തിരിയുകയും ചെയ്യുന്നതിനിടയിലാണ് സംഭവം. വിമാനത്തിന്‍റെ വലത് ചിറകിന് തൊട്ടടുത്ത് കൂടെ എതിർദിശയിൽ അതേ ഉയരത്തിൽ അജ്ഞാത വസ്തു കടന്നുപോവുകയായിരുന്നു. വിമാനത്തിൽ നിന്നും വെറും 100 മുതൽ 300 അടി വരെ മാത്രം അകലത്തിലാണ് ഇത് പറന്നതെന്ന് പൈലറ്റ് വ്യക്തമാക്കി. വിമാനം മുൻകൂട്ടി പ്ലാൻ ചെയ്ത രീതിയിൽ തന്നെ തിരിയുന്ന ഘട്ടത്തിലായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Scroll to load tweet…

ഡ്രോണോ അതോ പറക്കും തളികയോ?

ഗാറ്റ്‌വിക് വിമാനത്താവളത്തിന് തെക്ക് ഏഴ് മൈൽ അകലെയുള്ള ഹാങ്‌ക്രോസ് എന്ന ഗ്രാമത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് പൈലറ്റ് ഇത് ശ്രദ്ധിച്ചത്. പുറംഭാഗത്ത് കറുത്ത അടയാളങ്ങളുള്ള ഒരു തളികയുടെ രൂപത്തിലുള്ള വസ്തുവാണിതെന്ന് പൈലറ്റ് വിവരിച്ചു. ഇതൊരു അത്യാധുനിക ഡ്രോൺ ആയിരിക്കാമെന്ന് ജീവനക്കാർ സംശയിക്കുന്നുണ്ടെങ്കിലും, ഇതിന്‍റെ യഥാർത്ഥ സ്വഭാവമോ എവിടെ നിന്നാണ് വന്നതെന്ന വിവരമോ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

അന്വേഷണവുമായി എയർപ്രോക്സ് ബോർഡ്

സംഭവ സമയത്ത് പ്രദേശത്ത് മറ്റ് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അജ്ഞാത വസ്തുവിനെ തിരിച്ചറിഞ്ഞത് പിന്നാലെ വ്യോമ ഗതാഗത നിയന്ത്രണ കേന്ദ്രം ഉടൻ തന്നെ ജാഗ്രതാ നിർദ്ദേശം നൽകി. ലഭിച്ച വിവരണത്തിന്‍റെ അടിസ്ഥാനത്തിൽ അജ്ഞാത വസ്തു എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് യുകെ എയർപ്രോക്സ് ബോർഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. സംഭവത്തിൽ സുരക്ഷാ അകലം കുറവായിരുന്നെങ്കിലും നേരിട്ടുള്ള കൂട്ടിയിടി സാധ്യത ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.