
സ്കൂള്‍ - കോളേജ് കാലത്ത് മിക്ക വിദ്യാര്‍ത്ഥികള്‍ക്കും വീട്ടുകാരില്‍ നിന്നും മറച്ച് വയ്ക്കാന്‍ പല കാര്യങ്ങളും കാണും. അതില്‍ ഒന്നാണ് മാര്‍ക്ക് ലിസ്റ്റ്. ഇത്തരത്തില്‍ ഇന്‍ഡോറില്‍ തന്‍റെ ബിരുദ ക്ലാസിലെ മാര്‍ക്ക് ലിസ്റ്റ് വീട്ടുകാരെ കാണിച്ചാല്‍ വഴക്ക് പറയുമെന്ന് ഭയന്ന ഒരു 17 കാരി, തന്‍റെ പരീക്ഷാ തോല്‍വി മറച്ച് വയ്ക്കാനായി ഒരു തട്ടിക്കൊണ്ട് പോകല്‍ നാടകം ആസൂത്രണം ചെയ്തു. ഒന്നാം വർഷ ബാച്ചിലർ ഓഫ് ആർട്‌സ് (ബിഎ) വിദ്യാർത്ഥിനിയാണ് ആദ്യ വര്‍ഷ ബിരുദ പരീക്ഷയില്‍ തോറ്റത്. വീട്ടുകാര്‍ തോല്‍വിയെ കുറിച്ച് അറിഞ്ഞാല്‍ വഴക്ക് പറയുമെന്ന് ഭയന്ന കുട്ടി ഉജ്ജയിനിയിലേക്ക് നാടുവിട്ടുകയായിരുന്നു. പിന്നാലെ പിതാവ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്‍റെ നിജസ്ഥിതി മനസിലായത്.
പരീക്ഷാഫലം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇൻഡോറിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് മകളെ തട്ടിക്കൊണ്ട് പോയയെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പോലീസില്‍ പരാതി നൽകിയതെന്ന് പോലീസ് ഇൻസ്‌പെക്ടർ രാജേന്ദ്ര സോണി പിടിഐയോട് പറഞ്ഞു. അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച മകൾ, തന്നെ ഇൻഡോറിൽ നിന്ന് തട്ടിക്കൊണ്ടുപോയ വിവരം അറിയിച്ചതായി പിതാവ് പോലീസിനോട് പറഞ്ഞു. ഒരു അധ്യാപകന്‍ കുട്ടിയെ ക്ഷേത്രത്തിന് സമീപത്ത് ഇറക്കി വിട്ടതിന് പിന്നാലെയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടി പറഞ്ഞിരുന്നത്. ക്ഷേത്രത്തില്‍ നിന്നും താനൊരു ഇ-റിക്ഷയില്‍ കയറിയെന്നും എന്നാല്‍ വീട്ടില്‍ ഇറക്കി വിടേണ്ടതിന് പകരം ഓട്ടോ ഡ്രൈവര്‍ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് വന്ന് തന്‍റെ വായില്‍ തുണി തിരുകുകയായിരുന്നു. ഇതിനിടെ തന്‍റെ ബോധം പോയെന്നുമായിരുന്നു കുട്ടി വീട്ടില്‍ വിളിച്ച് പറഞ്ഞത്.
റിയാന ഗെരാഗ്റ്റി, വയസ് 18; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ 'പബ്' ഉടമ
കുട്ടി പറഞ്ഞ അടയാളങ്ങള്‍ നോക്കിയ പോലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ ക്ഷേത്ര പരിസരത്ത് നിന്നും അത്തരത്തിലൊരു ഇ-റിക്ഷ പുറപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതായി. ഇതിനിടെ ഉജ്ജയിനിയിലെ ഒരു റസ്റ്റോറന്‍റില്‍ ഒറ്റയ്ക്കിരിക്കുന്ന ഒരു പെണ്‍കുട്ടിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. വിവരം വിളിച്ച് അറിയിച്ചയാള്‍ നല്‍കിയ ഫോട്ടോ കാണാതായ പെണ്‍കുട്ടിയുടെതായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഇന്‍ഡോറില്‍ നിന്ന് ഉജ്ജയിനിലേക്കുള്ള ബസ് ടിക്കറ്റും റസ്റ്റോറന്‍റിന്‍റെ ബില്ലും പോലീസിന് ലഭിച്ചു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വീട്ടുകാരുടെ ദേഷ്യം ഒഴിവാക്കാന്‍ വേണ്ടിയുണ്ടാക്കിയ നുണ മാത്രമായിരുന്നു തട്ടിക്കൊണ്ട് പോകലെന്നും തനിക്ക് വീട്ടുകാരെ അഭിമുഖീകരിക്കാന്‍ ഭയമുണ്ടെന്നും പെണ്‍കുട്ടി പോലീസുകാരോട് സമ്മതിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് റോമൻ ചക്രവർത്തി കലിഗുലയുടെ കപ്പല്‍ കത്തിച്ചത് നാസികളല്ല, യുഎസ് എന്ന് പഠനം