രണ്ടാം ലോകമഹായുദ്ധ കാലത്ത് റോമൻ ചക്രവർത്തി കലിഗുലയുടെ കപ്പല്‍ കത്തിച്ചത് നാസികളല്ല, യുഎസ് എന്ന് പഠനം
പാര്‍ട്ടികളോട് അമിതമായ ഭ്രമമുണ്ടായിരുന്നു പുരാതന റോമന്‍ ചക്രവര്‍ത്തി കലിഗുലയ്ക്ക്. അതിനായി അത്യാഢംബരപൂര്‍വ്വമായ രണ്ട് വലിയ കപ്പലുകള്‍ തന്നെ അദ്ദേഹം കൊണ്ട് നടന്നു. എന്നാല്‍, ഈ കപ്പലുകള്‍ നാസികള്‍ നശിപ്പിച്ചെന്ന് യുഎസ് ആരോപിച്ചു.
യുദ്ധം നടക്കുമ്പോള്‍, സഖ്യസേനയുടെ നേര്‍ക്ക് അബദ്ധത്തില്‍ ആളുമാറി സ്വന്തം സഖ്യത്തില്‍ നിന്നുതന്നെയുണ്ടാകുന്ന വെടിവെപ്പുകള്‍ കൂടുതല്‍ നയതന്ത്ര പ്രശ്നങ്ങള്‍ക്ക് വഴി വെക്കുന്നത് ഒഴിവാക്കാനായി ശത്രു രാജ്യമാണ് അക്രമിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് സാധാരണമാണ്. ഇത്തരത്തില്‍ ഒരു ആരോപണമായിരുന്നു റോമൻ ചക്രവർത്തി കലിഗുലയുടെ കൂറ്റൻ പാർട്ടി കപ്പലുകൾ രണ്ടാം ലോകമഹായുദ്ധ സമയത്ത് നാസികൾ കത്തിച്ചെന്ന യുഎസ് പീരങ്കി യൂണിറ്റിന്‍റെ ആരോപണം. ലോകം ഇത്രയും കാലം വിശ്വസിച്ചിരുന്നതും ആ പാര്‍ട്ടി കപ്പലുകളുടെ നാശത്തിന് കാരണം നാസികളാണെന്നായിരുന്നു. എന്നാല്‍, ഗവേഷകര്‍ ഇത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, നേരത്തെ നാസികള്‍ക്കെതിരെ ആരോപണം ഉന്നയിച്ച യുഎസ് പീരങ്കി യൂണിറ്റാണ് റോമന്‍ ചക്രവര്‍ത്തി കലിഗുലയുടെ കപ്പലുകള്‍ കത്തിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതോടെ കുപ്രസിദ്ധ റോമൻ ചക്രവർത്തി കലിഗുലയുടെ ഉടമസ്ഥതയിലുള്ള 'നെമി കപ്പലുകൾ' എന്നറിയപ്പെടുന്ന രണ്ട് കൂറ്റന്‍ ബോട്ടുകൾ നശിപ്പിക്കപ്പെട്ടതിന്‍റെ നിഗൂഢ ചരിത്രത്തിന്‍റെ ചുരുളഴിയുകയാണ്. റോമന്‍ ചക്രവര്‍ത്തി കലിഗുല, അക്കാലത്തെ ആഢംബരത്തിന്‍റെ അവസാന വാക്കായിരുന്നു. വിദേശ പാര്‍ട്ടികളോട് അദ്ദേഹത്തിന് വല്ലാത്തൊരു ഭ്രമം തന്നെയുണ്ടായിരുന്നു. അതിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ആഢംബരത്തിന് പേരുകേട്ട രണ്ട് നെമി കപ്പലുകള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ ആനന്ദക്കപ്പലുകളില്‍ മാര്‍ബിള്‍ പ്രതിമകളും മൊസൈക്ക് പണികളും ചെയ്തിരുന്നു. 230 മുതല്‍ 240 അടിവരെ നീളമുള്ള ഈ രണ്ട് ആഢംബര കപ്പലുകളും ഇറ്റലിയിലെ നെമി തടാകത്തിലാണ് ഉണ്ടായിരുന്നത്. ഈ കപ്പലുകളില്‍ വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള പ്ലംബിംഗ് സംവിധാനമൊരുക്കിയതിനാല്‍ ഇവയ്ക്ക് അക്കാലത്തെ മറ്റ് കപ്പലുകളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞു.
പുരാതന കാലത്ത് കപ്പലുകള്‍ എന്തുകൊണ്ടാണ് മുങ്ങിയതെന്നതിന് കൃത്യമായ കാരണം അറിയില്ലെങ്കിലും പല കഥകളാണ് പ്രചരിക്കുന്നത്. എഡി 37 മുതല്‍ എഡി 47 ല്‍ കൊല്ലപ്പെടും വരെ റോമിന്‍റെ ഭരണാധികാരിയായിരുന്നു കലിഗുല. അദ്ദേഹം ഒരു മദിരോത്സവത്തിനിടെ ലഹരിയുടെ ഉന്മാദാവസ്ഥയില്‍ കപ്പല്‍ സ്വയം മുക്കിയതാണെന്നതാണ് ഒരു കഥ. പിന്നീട്, ഇറ്റലിയുടെ ചോദ്യം ചെയ്യാന്‍ ആകാത്ത ഏകാധിപതിയായി ബെനിറ്റോ മുസ്സോളിനി ഉയര്‍ന്ന് വന്നപ്പോള്‍ അദ്ദേഹം 1900 കളുടെ തുടക്കത്തില്‍ നെമി തടാകത്തില്‍ നിന്ന് കപ്പലുകള്‍ വീണ്ടെടുക്കുകയും ഒരു മ്യൂസിയത്തില്‍ സൂക്ഷിക്കുകയുമായിരുന്നു. എന്നാല്‍, രണ്ടാം ലോകമഹായുദ്ധ സമയത്ത് ഈ കപ്പലുകള്‍ പൂര്‍ണ്ണമായും തീ പിടിച്ച് നശിച്ചു. ചരിത്രവശിഷ്ടമായി സൂക്ഷിച്ചിരുന്ന കപ്പലുകളെ നാസി പട്ടാളം തീവച്ച് നശിപ്പിച്ചെന്നായിരുന്നു യുഎസ് ആരോപിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇറ്റലിയും ജര്‍മ്മനിയും പരാജയപ്പെട്ടതിന് പിന്നാലെ ഈ ആരോപണം വലിയ പ്രചാരം നേടി. സ്വാഭാവികമായും യുദ്ധം വിജയിച്ച യുഎസിന്‍റെ ആരോപണം എല്ലാവരും വിശ്വസിച്ചു. എന്നാല്‍, പുതിയ പഠനങ്ങള്‍ പറയുന്നത് നാസി പട്ടാളമല്ല. മറിച്ച് യുഎസ് പീരങ്കി പട്ടാളമാണ് കലിഗുലയുടെ കപ്പലുകള്‍ തീവച്ച് നശിപ്പിച്ചതെന്നാണ്.
അതിഭീമാകാരനായ മുതലയെ തൊട്ടുകൊണ്ട് നീന്തുന്ന യുവതി; ആശ്ചര്യപ്പെട്ട് നെറ്റിസണ്‍സ്
"അന്ന് ജർമ്മനിക്ക് നേരെ വിരൽ ചൂണ്ടുന്നത് എളുപ്പമായിരുന്നു. റിപ്പോർട്ട് അവരെ കുറ്റപ്പെടുത്താനുള്ള തിടുക്കത്തിലുള്ള ശ്രമമായിരുന്നു," ചരിത്രകാരനും പുറത്തിറങ്ങാനിരിക്കുന്ന "ദ ബേണിംഗ് ഓഫ് ദി നെമി ബോട്ട്സ്" എന്ന പുസ്തകത്തിന്‍റെ സഹ-രചയിതാവുമായ സ്റ്റെഫാനോ പൗലൂച്ചി പറഞ്ഞതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കൻ, ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ എഴുതിയ ഒരു റിപ്പോർട്ടില്‍ 1944-ൽ നാസി സൈന്യം ബോട്ടുകൾ കത്തിച്ചതായി രേഖപ്പെടുത്തിയിരുന്നു. അതില്‍ ജർമ്മൻകാർ "നാഗരികതക്കെതിരായ കുറ്റകൃത്യം" ചെയ്തുവെന്നായിരുന്നു ആരോപിച്ചിരുന്നത്. "നാസികൾ പുരാതന റോമാക്കാരുടെ കല്ലപ്പുകള്‍ കത്തിച്ചു." എന്നായിരുന്നു, 1944 ല്‍ ഇറങ്ങിയ ന്യൂയോര്‍ട്ട് ടൈംസിന്‍റെ തലക്കെട്ട് തന്നെ. എന്നാല്‍, അന്ന് തന്നെ ജര്‍മ്മന്‍കാര്‍ ഇത് നിഷേധിച്ചിരുന്നു. പുസ്തക രചയിതാക്കളായ ഫ്ലാവിയോ അൽതമുറയും സ്റ്റെഫാനോ പൗലൂച്ചിയും പറയുന്നത്, യുദ്ധസമയത്ത് യുഎസ് ഷെല്ലുകൾ മ്യൂസിയത്തിന്‍റെ മേൽക്കൂരയിൽ പതിച്ചിരുന്നെന്നാണ്. ഇത് ടാര്‍ ഉപയോഗിച്ച് സംരക്ഷിച്ചിരുന്ന തടി ബോട്ടുകളില്‍ എളുപ്പം തീ പിടിക്കാന്‍ കാരണമായി. എന്നാല്‍, ഈ സിദ്ധാന്തത്തെ സ്ഥിരീകരിക്കാന്‍, ഇതിനിടെ ജര്‍മ്മനി യുദ്ധത്തില്‍ പരാജയപ്പെട്ടതിനാല്‍ സാധിച്ചില്ലെന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തു. ഇത്രയും കാലത്തെ തങ്ങളുടെ ഗവേഷണ ഫലമായി, ഈ പുരാതന റോമന്‍ ബോട്ടുകള്‍ തങ്ങള്‍ക്ക് മടക്കി ലഭിക്കില്ലായിരിക്കാം എന്നാല്‍, വര്‍ഷങ്ങളോളം നിലനിന്നിരുന്ന ഒരു നിഗൂഢത മറനീക്കാന്‍ കഴിഞ്ഞതായി ഇരുവരും അഭിപ്രായപ്പെട്ടു.
കാട്ടാനയ്ക്ക് മുന്നില്‍ കൂപ്പുകൈയുമായി സധൈര്യം നിന്നയാളുടെ വീഡിയോ വൈറല്‍; പിന്നാലെ അറസ്റ്റ് !