
വിവാഹ ബന്ധങ്ങൾ തകർത്ത് കുടുംബങ്ങളെ പിരിക്കുന്ന തരത്തിൽ പ്രണയ ബന്ധങ്ങൾ സ്വാധീനം ചെലുത്തുന്നു. ഇതിന്‍റെ ഫലമായി ഭർത്താക്കന്മാരെ കാമുകന്മാരുടെ സഹായത്തോടെ കൊല്ലുന്ന ഭാര്യമാരുടെയും ഭാര്യമാരെ കൊല്ലുന്ന ഭര്‍ത്താക്കന്മാരുടെയും വാർത്തകൾക്ക് ഇന്നൊരു പഞ്ഞവുമില്ല. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഒരു മാസം ഇന്ത്യയിൽ 800 അടുത്ത ഭാര്യമാരാണ് കൊല്ലപ്പെടുന്നത്. 2017 - 2021 കാലയളവിൽ 35,000- ത്തിൽ അധികം ഭാര്യമാർ കൊല്ലപ്പെട്ടു. അതേസമയം ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2020 നും 2025 നും ഇടയിൽ 785 ഭർത്താക്കന്മാരും ഭാര്യമാരാൽ കൊല്ലപ്പെട്ടു. ഇത്തരം കൊലപാതകങ്ങളിൽ സ്ത്രീധനം കഴിഞ്ഞാലുള്ള ഒരു പ്രധാന 'മോട്ടീവ്' ഭാര്യയുടെയോ ഭർത്താവിന്‍റെയോ പ്രണയബന്ധമാണെന്നും പറയുന്നു. ഇതിനിടെയാണ് വിവാഹത്തിന് വെറും രണ്ട് മണിക്കൂർ മുമ്പ് തന്‍റെ കാമുകനെ സന്ദർശിക്കുന്ന ഒരു വധുവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
വധുവുമായി ഒരു കാറിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്. കാറിന്‍റെ ഡ്രൈവറായ യുവാവ് തന്നെയാണ് വീഡിയോ പകർത്തുന്നത്. രാത്രിയിൽ കാമുകൻ കാത്ത് നിൽക്കുന്ന സ്ഥലത്തിന് സമീപത്ത് കാർ നിർത്തുന്നു. ഈ സമയം പെട്ടെന്ന് വരാമെന്ന് പറഞ്ഞ് യുവതി കാറിൽ നിന്നും പുറത്തിറങ്ങി കാമുകനടുത്തേക്ക് പോകുന്നതും ഇരുവരും അല്പ നേരം സംസാരിച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം. കാമുകൻ ഒരു ബാഗുമായാണ് എത്തിയത്. അല്പനേരം സംസാരിച്ച ശേഷം യുവതി തിരികെ കാറിൽ വന്ന് കയറുന്നു. ഇതിനിടെയിൽ കാർ ഡ്രൈവറാണ് രണ്ട് മണിക്കൂറിനുള്ളിൽ യുവതി വിവാഹം കഴിക്കാൻ പോവുകയാണെന്നും കാമുകനെ അവസാനമായി കാണാന്‍ എത്തിയതാണെന്നും വീഡിയോയിൽ പറയുന്നതും.
വധുവിന്‍റെ സുഹൃത്താണ് ഇതിനൊരു ഒരുക്കി കൊടുത്തത്. കാമുകനെ ഒന്ന് കാണണമെന്ന് വധു 4 ദിവസമായി സുഹൃത്തിനോട് ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു. 'ഇതാണ് യഥാർത്ഥ പ്രണയം' എന്നാണ് സുഹൃത്ത് അവകാശപ്പെടുന്നത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് വധു ഈ കല്യാണത്തിന് സമ്മതിച്ചതെന്നും സുഹൃത്ത് പറയുന്നു. കാമുകനെ കണ്ട് തിരിച്ച് പോരുമ്പോൾ ഇനിയും വൈകിയിട്ടില്ല, അവസരമുണ്ടെന്നും സുഹൃത്ത് പറയുന്നത് കേൾക്കാം. തിരിച്ച് പോരുമ്പോൾ അവസാനമായി അവനെ ഒന്ന് തിരിഞ്ഞ് നോക്കാൻ സുഹൃത്ത് ആവശ്യപ്പെടുമ്പോൾ ഇനി ഒരു തവണകൂടി അവനെ നോക്കിയാൽ ചിലപ്പോ ഈ കല്യാണം കഴിക്കാൻ തനിക്ക് പറ്റിയെന്ന് വരില്ലെന്നും വധു പറയുന്നു.
വീഡിയോ വളരെ പെട്ടെന്ന് തന്നെ നിരവധി സമൂഹ മാധ്യമ ഹന്‍റിലുകളിൽ പങ്കുവയ്ക്കപ്പെട്ടു. ഇതോടെ യുവതിയുടെ ഭർത്താവിനെ ഓർത്താണ് തങ്ങൾക്ക് ആശങ്കയെന്ന് നിരവധി പേരാണ് എഴുതിയത്. കുടുംബത്തിന്‍റെ സമ്മർദ്ദം എന്ന് പറഞ്ഞ് ഒരു നിരപരാധിയായ മനുഷ്യന്‍റെ ജീവിതം തകർക്കുന്നതെന്തിനെന്ന് ചിലർ ചോദിച്ചു. മറ്റ് ചിലര്‍ വീഡിയോ പകർത്തിയ ഡ്രൈവറെ കുറ്റപ്പെടുത്തി. ഇത്തരമൊരു വീഡിയോ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത ഡ്രൈവർ എന്തിനാണ് അവരുടെ കുടുംബം ജീവിതം തുടങ്ങും മുമ്പ് തന്നെ തീരാ പ്രശ്നങ്ങളിലേക്ക് തള്ളിവിട്ടതെന്ന് ചിലർ ചോദിച്ചു.