
എല്ലാം നേരത്തെ പറഞ്ഞ് ഉറപ്പിച്ചത് പോലെ തന്നെ നടന്നു. പക്ഷേ, വരന്‍ വിവാഹ വേദിയിലേക്ക് കയറുന്നതിന് മുമ്പ് വധുവിനെ കണ്ട ജീവനക്കാര്‍ക്ക് തോന്നിയ സംശയം 22 -കാരനായ ബ്രിട്ടീഷ് യുവാവിന്‍റെ അറസ്റ്റിലേക്ക് നയിച്ചു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ അത് സമൂഹ മാധ്യമത്തിന് വേണ്ടി ചെയ്ത ഒരു വ്യാജ വിവാഹമായിരുന്നെന്ന് യുവാവ് അഭിപ്രായപ്പെട്ടതായി ദി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 21 ശനിയാഴ്ച രാവിലെ പാരീസിലെ ഡിസ്നിലാൻഡ് പാർക്കിലെ ഐക്കണിക് സ്ലീപ്പിംഗ് ബ്യൂട്ടി കാസിലിന് മുന്നിൽ വെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ചടങ്ങിനായി വരന്‍റെ വേഷം ധരിച്ചെത്തിയ യുവാവ്, പിടിയിലായപ്പോൾ സോഷ്യൽ മീഡിയ ഉള്ളടക്കത്തിനായുള്ള പരിപാടിയാണെന്ന് അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം കാഴ്ചയില്‍ വധുവളരെ ചെറുപ്പമായിരുന്നതാണ് ഡിസ്നിലാൻഡ് പാരീസ് ജീവനക്കാരില്‍ സംശയം ജനിപ്പിച്ചത്.
അതേസമയം വിവാഹം മുന്‍കൂട്ടി ബുക്ക് ചെയ്തതാണെന്നും ജീവനക്കാര്‍ ചോദ്യം ചെയ്യും വരെ യഥാര്‍ത്ഥ വിവാഹത്തിന്‍റെ ചടങ്ങുകളെല്ലാം ഒരുക്കിയിരുന്നതായും ജീവനക്കാരും പറയുന്നു. അതേസമയം വിവാഹം ചോദ്യം ചെയ്ത് ജീവനക്കാര്‍ സംഘടിച്ചതോടെ വിഷയത്തില്‍ പോലീസും ഇടപെട്ടു. പോലീസ് അന്വേഷണത്തിൽ വിവാഹത്തിനായെത്തിയ അതിഥികളെയെല്ലാം പണം നല്‍കി വടകയ്ക്ക് എത്തിച്ചതാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം വിവാഹത്തിനായി എത്തിചേര്‍ന്ന അതിഥികൾക്ക് ആര്‍ക്കും എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്നതിനെ കുറിച്ച് ധാരണയൊന്നും ഇല്ലായിരുന്നെന്നും പോലീസ് പറഞ്ഞു.
യുവാവിന്‍റെ അറസ്റ്റിന് പിന്നാലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിക്ക് ശാരീരിക പരിക്കുകളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ വരനായി എത്തിയ 22 -കാരനായ ബ്രീട്ടീഷ് പൗരന്‍, 41 വയസുള്ള പെണ്‍കുട്ടിയുടെ യുക്രൈന്‍ വംശജയായ അമ്മ, 24 ഉം 55 ഉം വയസ്സുള്ള രണ്ട് ലാത്വിയൻ പൗരന്മാർ എന്നിങ്ങനെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.