
സന്യാസിമാരുടെയും വിശ്വാസികളുടെയും എണ്ണത്തിൽ തുടർച്ചയായ കുറവ് നേരിടുന്ന ജപ്പാനിലെ ബുദ്ധക്ഷേത്രങ്ങൾക്ക് ആശ്വാസമായി ഗവേഷകർ നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ട് സന്യാസിയെ അവതരിപ്പിച്ചു. ടോക്കിയോ വീക്കെൻഡർ റിപ്പോർട്ട് ചെയ്ത ഈ വാർത്ത, ക്യോട്ടോ സർവകലാശാലയും ടെക്നോളജി സ്ഥാപനങ്ങളായ ടെറാവേഴ്സ്, എക്സ്നോവ എന്നിവരും ചേർന്നുള്ള ഒരു സംയുക്ത സംരംഭമാണ്. ക്യോട്ടോയിലെ ചരിത്രപ്രസിദ്ധമായ ഷോറെൻ - ഇൻ ക്ഷേത്രത്തിനാണ് ഈ റോബോട്ടിനെ സമ്മാനിച്ചത്.
"ബുദ്ധറോയിഡ്" എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട്, മനുഷ്യരായ സന്യാസിമാരെപ്പോലെ ആത്മീയ മാർഗ്ഗനിർദ്ദേശം നൽകാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാറ്റ് ജിപിടിയിൽ വികസിപ്പിച്ചെടുത്തതും ബുദ്ധമത ഗ്രന്ഥങ്ങളിൽ വിപുലമായ പരിശീലനം നൽകിയതുമായ "BuddhaBot - Plus" എന്ന ജനറേറ്റീവ് എഐ മോഡലിലാണ് ഇത് പ്രവർത്തിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിപരമായ പ്രശ്നങ്ങൾക്കും സാമൂഹികമായ ആശങ്കകൾക്കും തത്സമയം മറുപടി നൽകാൻ ഇതിന് സാധിക്കും. യൂണിട്രി റോബോട്ടിക്സ് വികസിപ്പിച്ച ഹാർഡ്‌വെയറാണ് ഇതിന്‍റെ ചലനങ്ങളെ നിയന്ത്രിക്കുന്നത്. സന്യാസിയുടെ ശാന്തമായ നടപ്പ്, വന്ദനം, കൈകൾ കൂപ്പിയുള്ള പരമ്പരാഗത 'ഗസ്സോ ആംഗ്യം' എന്നിവ കൃത്യമായി അനുകരിക്കാൻ ഈ എഐ ബുദ്ധറോയിഡിന് കഴിയും.
ജപ്പാനിൽ വിശ്വാസത്തെയും റോബോട്ടിക്സിനെയും ഒന്നിപ്പിക്കുകയെന്ന ആശയം പുതിയതല്ല. 2019 -ൽ കോഡൈ - ജി ക്ഷേത്രം 'മിന്ദാർ' എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ചിരുന്നു. എന്നാൽ, പ്രധാനമായും മുൻകൂട്ടി റെക്കോർഡ് ചെയ്ത പ്രഭാഷണങ്ങൾ നൽകിയിരുന്ന മിന്ദാറിൽ നിന്ന് വ്യത്യസ്തമായി, സ്വതന്ത്രമായി സംഭാഷണങ്ങളിൽ ഏർപ്പെടാൻ ശേഷിയുള്ള റോബോട്ടാണ് ബുദ്ധറോയിഡ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് നൽകാൻ കഴിയാത്ത സാമീപ്യബോധവും ആശ്വാസവും നൽകിക്കൊണ്ട്, മതപരമായ പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ ഈ റോബോട്ട് സഹായിക്കുമെന്നാണ് ഡെവലപ്പർമാർ അവകാശപ്പെടുന്നത്.
ജപ്പാനിലെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിനുള്ള പ്രായോഗികമായ മറുപടിയായാണ് ഗവേഷകർ ഈ പദ്ധതിയെ കാണുന്നത്. ജനസംഖ്യയിലെ അതിവേഗത്തിലുള്ള കുറവും പ്രായമായവരുടെ വർദ്ധനവും കാരണം യുവാക്കൾ മതപരമായ കാര്യങ്ങളിൽ നിന്ന് അകലുകയാണ്. 2040 -ഓടെ ജപ്പാനിലെ ഏകദേശം 30 ശതമാനം ബുദ്ധക്ഷേത്രങ്ങൾ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.