Latest Videos

നാടുമുഴുവന്‍ മയക്കുമരുന്ന് സംഘത്തിന്‍റെ പിടിയില്‍, ആണ്‍കുട്ടികളെ തോക്കേന്താന്‍ പഠിപ്പിച്ച് സൈനികര്‍

By Web TeamFirst Published Mar 4, 2020, 5:46 PM IST
Highlights

ഒരു ദിവസം പോലും പരിശീലനം മുടക്കാതിരുന്ന ലൂയിസിനെ ഗ്രൂപ്പിന്റെ നേതാവായി തെരഞ്ഞെടുത്തു. ഗ്രാമത്തിൽ നിന്ന് 30 മിനിറ്റ് നടന്നാൽ ലൂയിസിന്റെ സ്കൂൾ എത്തും. പക്ഷേ, ആ സ്‌കൂൾ മയക്കുമരുന്ന് കാർട്ടലിന്റെ നിയന്ത്രണത്തിലാണ്. 

മെക്സിക്കോയിലെ സൈന്യം സംരക്ഷിച്ചുപോരുന്ന അവിടുത്തെ 16 തദ്ദേശീയ സമൂഹങ്ങളിൽ ഒന്നാണ് ആയഹുവൽടെംപ. ഒറ്റപ്പെട്ട കുഗ്രാമങ്ങളായ അവരുടെ ദേശത്തേക്ക്, 'മരണത്തിൻറെ ഇടനാഴി' എന്നറിയപ്പെടുന്ന ഒരു ഇരുചക്രവാഹന പാതയിലൂടെ മാത്രമേ പ്രവേശിക്കാൻ‌ കഴിയൂ. ഈ ഗ്രാമങ്ങൾ മെക്സിക്കോയുടെ ഹെറോയിൻ വ്യാപാരത്തിന്റെ ഹൃദയഭാഗമാണ്. അവിടെ മയക്കുമരുന്ന്‌ സംഘങ്ങളും സിവിലിയൻ‌ മിലി‌ഷ്യകളുമായി എപ്പോഴും പോരാട്ടം നടക്കുന്നു. അവിടെ ഓരോ വർഷവും മരണപ്പെട്ടവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഗ്രാമത്തിന് പുറത്ത് കടക്കുന്ന ആളുകളെ അവർ കൊലപ്പെടുത്തുന്നു. എന്നാൽ, മയക്കുമരുന്ന് സംഘങ്ങളുടെ ഈ അഴിഞ്ഞാട്ടത്തിനെതിരെ പ്രതികരിക്കാൻ അവിടത്തെ സർക്കാർ പോലും ഒരുക്കമല്ല. ആരുടേയും പിന്തുണയില്ലാതെ, ആരും സഹായത്തിനില്ലാതെ അവിടത്തെ ജനങ്ങൾ നിസ്സഹായരാണ്.  

 

പൂർണമായും അടച്ചുമൂടിയ അവസ്ഥയിലാണ് ആ ഗ്രാമം. കുട്ടികൾ സ്‍കൂളിൽ പോകുന്നത് നിർത്തി. സാധനങ്ങൾ വാങ്ങാനും, ബീൻസ്, സ്ക്വാഷ് എന്നിവ വിൽക്കാനും സ്ത്രീകൾ അടുത്തുള്ള നഗരത്തിലേക്ക് പോകുന്നത് നിന്നു. ഈ വളർന്നു വരുന്ന ഗുരുതരമായ പ്രശ്‍നത്തിന് പരിഹാരം കാണാൻ ഒടുവിൽ ഒരു ഡസനോളം സായുധരായ കൂട്ടാളികൾ സൈനികരെ സഹായിക്കാൻ മുന്നോട്ടുവന്നു. അത് മറ്റാരുമല്ല, ഭാവിയുടെ പ്രതീക്ഷയായ അവിടത്തെ കുരുന്നുകളാണ്. അവർ തോക്കേന്തി അനീതിയ്ക്ക് നേരെ പടപൊരുതാൻ പുറപ്പെട്ടു.

 

ഏപ്രിലിൽ, സിവിലിയൻ മിലിഷ്യയിലെ അംഗങ്ങൾ എട്ട് ദിവസത്തെ പരിശീലത്തിനായി ഒരു ഡസനോളം ആൺകുട്ടികളെ മലകളിലേക്ക് കൊണ്ടുപോയി. അതിൽ ലൂയിസ് എന്ന കുട്ടിയും ഉണ്ടായിരുന്നു. “കവചിത വാഹനങ്ങളെ ആക്രമിക്കുക, പതിയിരുന്ന് ശത്രുക്കളെ ആക്രമിക്കുക, കൂട്ടാളികളെ രക്ഷിക്കുക തുടങ്ങിയവയാണ് ഞങ്ങളുടെ ചുമതലകൾ" ലൂയിസ് പറഞ്ഞു. 12 വയസും അതിൽ കൂടുതലുമുള്ള ആൺകുട്ടികൾക്ക് തോക്കുകളും 22 കാലിബർ റൈഫിളുകളും 20 ഗേജ് ഷോട്ട്ഗണുകളും നൽകി. ചെറിയ ആൺകുട്ടികൾക്ക് കളിത്തോക്കുകളും നൽകി.

 

ഒരു ദിവസം പോലും പരിശീലനം മുടക്കാതിരുന്ന ലൂയിസിനെ ഗ്രൂപ്പിന്റെ നേതാവായി തെരഞ്ഞെടുത്തു. ഗ്രാമത്തിൽ നിന്ന് 30 മിനിറ്റ് നടന്നാൽ ലൂയിസിന്റെ സ്കൂൾ എത്തും. പക്ഷേ, ആ സ്‌കൂൾ മയക്കുമരുന്ന് കാർട്ടലിന്റെ നിയന്ത്രണത്തിലാണ്. കൂടിവരുന്ന അക്രമങ്ങളെത്തുടർന്ന് വേനൽക്കാലത്ത് ലൂയിസും സഹോദരനും സഹോദരിയും സ്‍കൂളിൽ പോകുന്നത് നിർത്തി. അവർ മാത്രമല്ല, മിക്ക മുതിർന്ന കുട്ടികളും സ്‍കൂളിൽ പോകുന്നില്ല അവിടെ. എന്നാൽ, സ്‍കൂളിൽ ഒരുപാട് ദിവസമൊക്കെ വരാതിരുന്നാൽ പുറത്താക്കുമെന്ന് ടീച്ചർ അവനെ ഭീഷണിപ്പെടുത്തി. അവന് സ്‍കൂൾ ഇഷ്ടമായിരുന്നു, പ്രത്യേകിച്ച് കണക്ക് ക്ലാസ്. പക്ഷേ, അവൻ പോകുമ്പോഴെല്ലാം അവന്റെ അമ്മയുടെ നെഞ്ചിൽ തീയായിരുന്നു.

 

"അവനെ പഠിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്. കാര്യങ്ങൾ സമാധാനപരമാണെങ്കിൽ, അവന് സ്വയം പഠിക്കാനും എന്തെങ്കിലും ഉണ്ടാക്കാനും കഴിയും” ലൂയിസിന്റെ അമ്മ ഡൊമിംഗ പറഞ്ഞു. “അവൻ തോക്കുകളുമായി ചുറ്റിനടക്കുന്നത് കാണുമ്പൊൾ എനിക്ക് ഭയമാണ്. പക്ഷേ, അതവനെ സ്വയം പ്രതിരോധിക്കാൻ സഹായിക്കുമെന്നോർക്കുമ്പോൾ ഒരു സമാധാനം" ആ അമ്മ പറയുന്നു. പോപ്പി ഉൽപാദനവും ഹെറോയിൻ വിതരണവുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, കൊള്ളയടിക്കൽ എന്നിവ നടത്തി മയക്കുമരുന്ന് സംഘം ആ പ്രദേശത്തിന്‍റെമേൽ നിയന്ത്രണം ചെലുത്താൻ ശ്രമിക്കുന്നു. തദ്ദേശവാസികളെ അവിടെനിന്ന് പുറത്താക്കാൻ സാധ്യമായതെല്ലാം അവർ ചെയ്യുന്നു. അവരെ ആ പ്രദേശത്തിൽനിന്ന് ഒഴിപ്പിക്കാനായാൽ മയക്കുമരുന്ന് കടത്താൻ ഒരു സൗജന്യ ഇടനാഴി അവർക്ക് സ്ഥാപിക്കുവാനുമാകും.

2019 ജനുവരിയിൽ മയക്കുമരുന്ന് സംഘങ്ങളിൽ ഒന്ന് മിലിഷിയ സംരക്ഷിക്കുന്ന 16 ഗ്രാമങ്ങളിലൊന്നിൽ പ്രവേശിക്കാൻ ശ്രമിച്ചു. എന്നാൽ അവിടെ നടന്ന വെടിവയ്‌പ്പിൽ, കുറഞ്ഞത് 10 അംഗങ്ങളെയെങ്കിലും കൊല്ലാൻ ഗ്രാമവാസികൾക്ക് കഴിഞ്ഞു. താമസിയാതെ, ഗ്രാമത്തിലെ തദ്ദേശീയരായ സ്ത്രീകളും തോക്കുപയോഗിച്ച് പരിശീലനം ആരംഭിച്ചു. വീണ്ടും ആക്രമിക്കപ്പെട്ടാൽ യുദ്ധം ചെയ്യാൻ തോക്കേന്തി അവർ ഒരുങ്ങി.  ഇതിന് പ്രതികാരമായി ജനുവരിയിൽ, ഒരു സംഗീതപരിപാടിയിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുന്ന 10 സംഗീതജ്ഞരെ സംഘം പതിയിരുന്ന് ആക്രമിച്ചു. 15 -നും 42 -നും ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മൃതദേഹങ്ങൾ രണ്ട് വാനുകളിലായി കണ്ടെത്തി, അവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിച്ചു കളഞ്ഞിരുന്നു.  

 

കൊലപാതകത്തെ തുടർന്ന് ആൺകുട്ടികളോട് തോക്കുപയോഗിച്ച് പ്രാദേശിക വാർത്താ ഏജൻസികൾക്ക് മുന്നിൽ പരേഡ് നടത്താൻ സൈനികർ ആവശ്യപ്പെട്ടു. കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ വീഡിയോകൾ സൈനികർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. കുട്ടികളെ കൊണ്ട് തോക്കെടുപ്പിക്കുന്നതിൽ പല സ്ഥലത്തുനിന്നും പ്രതിഷേധം ഉയർന്നു. എന്നാൽ സൈനികർക്ക് അവരുടേതായ ന്യായീകരണം ഉണ്ടായിരുന്നു. "ഞങ്ങൾ കുട്ടികളെ പ്രാപ്‍തരാക്കുകയാണ്. കാരണം അവർക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടാൽ ആരാണ് അവരെ സംരക്ഷിക്കുക? സർക്കാർ ഒന്നും ചെയ്യാൻ പോകുന്നില്ല. ഞങ്ങളെ വിമർശിക്കുന്ന മനുഷ്യാവകാശവാദികളും അവരെ സഹായിക്കും എന്ന് തോന്നുന്നില്ല"  സൈനികർ പറഞ്ഞു.

എന്നാൽ, ലോകം ശ്രദ്ധിക്കാൻ തുടങ്ങിയതോടെ സർക്കാർ മുന്നോട്ട് വരികയും, പ്രശ്‍നം പരിഹരിക്കാൻ ഗ്രാമത്തിലെ ആളുകളുമായി ചർച്ച നടത്താൻ തീരുമാനിക്കുകയും ചെയ്‍തു. കളിച്ചു നടക്കേണ്ട പ്രായത്തിൽ തോക്കുപയോഗിച്ച് ഒരു നാടിനെ സംരക്ഷിക്കാൻ ഇറങ്ങിത്തിരിക്കേണ്ടി വരുന്ന ആ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. സ്വന്തം ഗ്രാമം ആക്രമിക്കപ്പെടാതിരിക്കാൻ, സ്വന്തം അമ്മയെയും സഹോദരിയെയും അക്രമിക്കുന്നവരെ പ്രതിരോധിക്കാൻ അവർക്ക് വീട്ടിൽ തന്നെ തുടരേണ്ടി വരുന്നു. സ്‍കൂളിൽ പോകുന്നതും, ബാസ്‍കറ്റ് ബോൾ കളിക്കുന്നതും എല്ലാം വെറും സ്വപ്‍നങ്ങളാണ് ആ കുരുന്നുകൾക്ക്.  അവരുടെ സ്വപ്‍നങ്ങൾ ഇല്ലാതായി, ബാല്യം ഇല്ലാതായി. എപ്പോൾ വേണമെങ്കിലും തട്ടിക്കൊണ്ടുപോകാം, കൊലപ്പെടാം എന്ന ഭയം മാത്രമേ ഇപ്പോൾ അവർക്ക് സ്വന്തമായി ഉള്ളൂ. 

click me!