
വർഷങ്ങൾക്ക് മുമ്പ് തന്നെ വാടക ഗർഭധാരണം ലോകത്തെമ്പാടും പ്രചാരം നേരിയിരുന്നു. എന്നാൽ, വാടക ഗർഭധാരണ സേവനങ്ങൾ പ്രയോജനപ്പെടുത്തി ഒരാൾ തന്നെ ഡസൻ കണക്കിന് കുട്ടികളുടെ അച്ഛനായാലോ? അതുവഴി ഒരു വലിയ കൂടുംബം തന്നെ സൃഷിച്ചാൽ? അതെ, യുഎസിലെ വാടക ഗർഭധാരണ നിയമത്തെ പിന്‍പറ്റി ഒരു ചൈനീസ് കോടീശ്വരൻ വാടക ഗർഭധാരണത്തിലൂടെ 100 അധികം കുട്ടികളെ അച്ഛനായി. അതേസമയം ഒരാൾ മാത്രമല്ലെന്നും നിരവധി ചൈനീസ് പൗരന്മാർ യുഎസിൽ ഇത്തരത്തിൽ നിരവധി കുട്ടികളുടെ അച്ഛന്മാരായിട്ടുണ്ടെന്നും വാർത്തകൾ പുറത്ത് വരുന്നു. ഇതോടെ വാടക ഗർഭധാരണത്തെ കുറിച്ച് നിയമപരമായും ധാർമികമായും പല ചോദ്യങ്ങളും ഉയർന്നുവന്നു.
'സറോഗസി' അഥവാ വാടക ഗർഭധാരണം എന്നത് മറ്റുള്ളവർക്കായി ഒരു സ്ത്രീ ഗർഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കുന്ന രീതിയാണ്. രണ്ട് രീതിയിലാണ് വാടക ഗർഭധാരണം നടക്കുന്നത്. വാടകമാതാവിന്‍റെ അണ്ഡം പിതാവിന്‍റെ ബീജവുമായി ചേർത്ത് ബീജസങ്കലനം നടത്തുന്നതാണ് ആദ്യ രീതി. രണ്ടാമത്തെ രീതി അനുസരിച്ച് അണ്ഡവും ബീജവും ദാതാക്കളിൽ നിന്ന് സ്വീകരിക്കുന്നു. ഇതിൽ രണ്ടാമത്തെ മാർഗത്തിലൂടെ നടത്തുന്ന ഗർഭധാരണത്തിൽ താൻ ഗർഭപാത്രത്തിൽ ചുമക്കുന്ന കുഞ്ഞുമായി വാടക മാതാവിന് ജൈവികമായ ബന്ധമുണ്ടാകില്ല. ഈ രീതിയിൽ ഗർഭധാരണം പണം നൽകി വാങ്ങുന്ന ഒരു സേവനമായി മാത്രം കണക്കാക്കുന്നു.
ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ചൈനീസ് വീഡിയോ ഗെയിം സംരംഭകനും ദുയോയി നെറ്റ്‌വർക്ക് സ്ഥാപകനുമായ ക്സു ബോയുടെ വെളിപ്പെടുത്തലാണ്. അമേരിക്കയിൽ വാടക ഗർഭധാരണത്തിലൂടെ തനിക്ക് നൂറിലധികം കുട്ടികളുണ്ടെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു. തന്‍റെ ബിസിനസ്സ് സാമ്രാജ്യം ഏറ്റെടുക്കാൻ വലിയൊരു കുടുംബ പരമ്പരയെത്തന്നെ കെട്ടിപ്പടുത്തിട്ടുണ്ടെന്നും ക്സു ബോ അവകാശപ്പെടുന്നു. അതേസമയം വിവിധ രാജ്യങ്ങളിലായി വാടക ഗർഭധാരണത്തിലൂടെ ക്സു ബോയ്ക്ക് 300 അധികം കുട്ടികളുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ മുന്‍ കാമുകി ആരോപിച്ചത്. എന്നാൽ അത് ഊരിപ്പെരുപ്പിച്ച കണക്കാണെന്നും യുഎസിൽ ഏതാണ്ട് 100 കൂടുതൽ കുട്ടികൾ മാത്രമാണ് ഉള്ളതെന്നും ദുയോയി നെറ്റ്‌വർക്ക് പ്രതികരിച്ചു.
ചൈനയിൽ വാടകഗർഭധാരണം നിയമവിരുദ്ധമാണ്. ഇതാണ് ചൈനയിലെ സമ്പന്നരായ ദമ്പതികളെയും വ്യക്തികളെയും അമേരിക്കയിലെ ക്ലിനിക്കുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായും യു.എസ്. പൗരത്വം ലഭിക്കുമെന്നതും ഈ പ്രവണതയുടെ ആകർഷണം വർദ്ധിപ്പിക്കുന്നു.
ഒരു കുട്ടിക്ക് ലക്ഷക്കണക്കിന് ഡോളർ ചിലവ് വരുന്ന ഈ പ്രക്രിയയിൽ, കൃത്യമായ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും അഭാവം പലപ്പോഴും വെല്ലുവിളിയാകുന്നു. കുട്ടികളെ വെറും ചരക്കുകളായി കാണുന്നുവെന്നും വാടക മാതാക്കളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്നും വിമർശകർ വാദിക്കുന്നു. എന്തായാലും വാടക ഗർഭധാരണത്തെ നിയന്ത്രിക്കാൻ നിയമനിർമാണത്തിനുള്ള ആലോചനയിലാണ് അമേരിക്ക.