
യുകെയിലെ നോട്ടിംഗ്ഹാമിൽ നിന്നുള്ള ബിസിനസ് ഉടമയായ സോഫി ഡൗണിംഗ്, 63 ക്വാഡ്രില്യൺ പൗണ്ട് (63,000,000,000,000,000 പൗണ്ട്) ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയായി മാറി. പക്ഷേ. അതിലൊരു ചെറിയ പ്രശ്നമുണ്ട്. ഇത്രയും വലിയ തുക ഒരു പ്രത്യേക കോഫി ഷോപ്പിൽ മാത്രമേ അവർക്ക് ചെലവഴിക്കാൻ സാധിക്കുകയൊള്ളൂ.
സംഗതി എന്താണെന്ന് വച്ചാൽ, 29 -കാരിയായ സോഫി ഡൗണിംഗ്, ക്രിസ്മസ് സമ്മാനമായി '200 ഡിഗ്രി കോഫി' എന്ന് പേരിട്ടിരിക്കുന്ന ഒരു കോഫി ഷോപ്പിൽ നിന്ന് 10 പൗണ്ടിന്‍റെ (ഏകദേശം 1,226 ഇന്ത്യൻ രൂപ) സമ്മാന കൂപ്പൻ ലഭിച്ചു. അതേ കോഫി ഷോപ്പിൽ വച്ച് സോഫി മച്ച ലാറ്റെ വാങ്ങി. ബാക്കി തുകയുടെ സമ്മാന കൂപ്പൺ പ്രിന്‍റ് ചെയ്തപ്പോൾ അത് 63 ക്വാഡ്രില്യൺ പൗണ്ട് (63 ന് ശേഷം 15 പൂജ്യങ്ങൾ) ആയിരുന്നു. കോഫി ഷോപ്പിലെ മെഷ്യന് സംഭവിച്ച 'ചെറിയൊരു കൈയബദ്ധം'. ഈ തുകയാകട്ടെ എലോൺ മസ്കിന്‍റെ മൊത്തം സമ്പത്തിനേക്കാൾ 1,00,000 മടങ്ങ് അധികമാണ്. തീർന്നില്ല. ആഗോള സമ്പദ്‌വ്യവസ്ഥയുടെ 670 മടങ്ങും കൂടുതലാണ്. പക്ഷേ, പ്രശ്നമെന്താണെന്ന് വച്ചാൽ ഈ സമ്മാന കൂപ്പണ്‍ ആ കോഫി ഷോപ്പിൽ മാത്രമേ എടുക്കൂ. അതായത് ജീവിതകാലം മുഴുവൻ വേണമെങ്കിൽ അവിടെയിരുന്ന് കാപ്പി കുടിക്കാമെന്ന്.
"എനിക്ക് അത് ശരിക്കും തമാശയായി തോന്നി. ഇതുപോലൊന്ന് ഞാൻ മുമ്പ് കണ്ടിട്ടില്ല," സോഫി മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 12 -ന് ഫ്ലൈയിംഗ് ഹോഴ്‌സ് വാക്കിലെ കോഫി ഷോപ്പിൽ വെച്ച് ആദ്യമായി ഗിഫ്റ്റ് കാർഡ് ഉപയോഗിച്ചപ്പോൾ, 'കൗണ്ടറിൽ നിന്നയാൾ ശരിക്കും ആശയക്കുഴപ്പത്തിലായി. അവന്‍റെ മുഖം 'എന്തോ' പോലെയായിരുന്നു' സോഫി സംഭവം വിവരിച്ചു. അഡ്മിനിസ്ട്രേറ്റീവിലെ സാങ്കേതിക പിഴവ് മൂലമാണ് പണത്തിന് പകരം ഗിഫ്റ്റ് കാർഡ് നമ്പർ നൽകിയത്. പക്ഷേ അത് തെറ്റായ ബാലൻസിന് പ്രിന്‍റ് ചെയ്യാൻ കാരണമായെന്നും കോഫി ഷോപ്പ് പിന്നീട് വെളിപ്പെടുത്തി. 'ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീ എന്ന പദവി കടലാസിൽ ഉള്ളിടത്തോളം കാലം ഞാന്‍ അത് ആസ്വദിക്കുന്നു' സോഫി ബിബിസിയോട് പറഞ്ഞു. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും താൻ ഗിഫ്റ്റ് കാർഡ് ഉത്തരവാദിത്തത്തോടെയാണ് ഉപയോഗിക്കുന്നതെന്നും സാഹചര്യം മുതലെടുത്തിട്ടില്ലെന്നും അവർ ഉറപ്പുനൽകി.