
ഹൈന്ദവ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥയാത്രകളിലൊന്നാണ് 144 വര്‍ഷത്തിന് ശേഷം നടക്കുന്ന പ്രയാഗ് രാജ് കുംഭമേള. ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും കോടാനുകോടി മനുഷ്യരാണ് പ്രയാഗ് രാജ് സന്ദർശിക്കുകയും ത്രിവേണി സംഗമത്തില്‍ പുണ്യ സ്നാനം നടത്തുകയും ചെയ്യുന്നത്. ആബാലവൃദ്ധം ജനങ്ങളാണ് ഓരോ ദിവസവും പ്രയാഗ് രാജിലേക്ക് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനകം കോടിക്കണത്തിന് ആളുകൾ പുണ്യസ്നാനം നടത്തിയെന്നും കണക്കുകൾ പറയുന്നു. എന്നാല്‍, ഏറെ ആഗ്രഹിച്ചിരുന്നിട്ടും പ്രയാഗ് രാജിലേക്ക് പോകാന്‍ കഴിയാതെ പോയ ഒരു 57 -കാരി തന്‍റെ വീട്ട് മുറ്റത്ത് വെള്ളം എത്തിച്ച വാര്‍ത്തായെ കുറിച്ചാണ്.
ഉത്തര കന്നഡ ജില്ലയിലെ സിർസി സ്വദേശിനയാണ് 57 -കാരിയായ ഗൌരി. മഹാകുംഭമേളയ്ക്ക് പോയി പുണ്യ സ്നാനം ചെയ്യാന്‍ ഗൌരി ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, സിർസിയില്‍ നിന്നും പ്രയാഗ് രാജ് വരെ പോകാനുള്ള പണം അവരുടെ കൈയില്‍ ഇല്ലായിരുന്നു. ഇതോടെ പുണ്യതീര്‍ത്ഥമായ ഗംഗയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ തന്നെ അവര്‍ തീരുമാനിച്ചു. പിന്നാലെ സ്വന്തം വീട്ട് മുറ്റത്ത് അവര്‍ ഒരു കിണര്‍ കുഴിക്കാന്‍ ആരംഭിച്ചു. ഒരു ദിവസം ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഗൌരി കിണര്‍ കുഴിക്കാനായി ചെലവിടും. ഓരോ ദിവസം കഴിയുന്തോറും കിണറിന്‍റെ ആഴം കൂടി വന്നു, വിവരമറിഞ്ഞ് നാട്ടുകാരും കൂടി. ഒടുവില്‍ വെറും രണ്ട് മാസം കൊണ്ട്, ഫെബ്രുവരി 15- ാം തിയതിയോടെ ഗൌരിയുടെ 40 അടി താഴ്ചയുള്ള കിണറില്‍ വെള്ളം കണ്ടു. ഇത് സംബന്ധിച്ച വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോൾ ഇതില്‍പ്പരം മറ്റെന്ത് പുണ്യമാണ് ഉള്ളതെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്.
Read More: മഹാ കുംഭമേളയിൽ ഡിജിറ്റൽ സ്നാനവും; 1,100 രൂപ നൽകിയാൽ 'ഫോട്ടോ കുളിപ്പിച്ചു നൽകും'
ഇത് ആദ്യമായല്ല, ഗൌരി വാര്‍ത്തകളില്‍ നിറയുന്നത്. നേരത്തെയും ഒറ്റയ്ക്ക് കിണര്‍ കുഴിച്ചതിനെ തുടർന്നാണ് ഗൌരി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഗൌരി ആദ്യം കിണര്‍ കുഴിക്കുന്നത് സ്വന്തം കൃഷിയ്ക്ക് വെള്ളം എത്തിക്കുന്നതിനായിരുന്നു. ആ ശ്രമം വിജയിച്ചതിന് പിന്നാലെ അവര്‍, സിർസിയിലെ ഗണേഷ് നഗരിലെ അങ്കണ്‍വാടിയിലേക്കും പ്രദേശത്തെ സാധാരണക്കാര്‍ക്കും വെള്ളമെത്തിക്കാനായി ഒരു കിണര്‍ കൂടി കുത്തി. ഗൌരിയുടെ ശ്രമം നാട്ടില്‍ പാട്ടായി. ഇതോടെ കിണര്‍ പണി നിര്‍ത്തിവയ്ക്കാന്‍ ജില്ാ അധികാരികൾ ഗൌരിയോട് ആവശ്യപ്പെട്ടു. നാട്ടുകാര്‍ക്കും കുട്ടികൾക്കും ഉപകാരപ്പെടുന്ന പദ്ധതി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ഗൌരിക്ക് ആലോചിക്കാന്‍ പോലും കഴിഞ്ഞില്ല. സംഭവം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതിന് പിന്നാലെ ഉത്തരകന്നഡ എംപി ആയിരുന്ന അനന്ത് കുമാര്‍ ഹെഗ്ഡേ ഗൌരിക്ക് എല്ലാ വിധ പിന്തുണയുമായി രംഗത്തെത്തുകയും കിണറിന്‍റെ പണി തീര്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇന്ന് പ്രദേശത്തെ നാട്ടുകാര്‍ വെള്ളത്തിനായി ഏറെ ആശ്രയിക്കുന്നതും ഈ കിണറിനെ ആണ്.