വീട്ടിൽ 'പെറ്റ്' ആയി വളർത്തുന്നത് മുതലയെ, കെട്ടിപ്പിടിച്ചും ചുംബിച്ചും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചും ഉടമ

By Web TeamFirst Published Sep 22, 2021, 3:52 PM IST
Highlights

അവർ ജോലി ചെയ്തിരുന്ന മൃഗശാലയിൽ നിന്നാണ് മുട്ടയിൽ നിന്ന് വിരിഞ്ഞ പരുവത്തിൽ അവനെ കിട്ടിയത്. 'എനിക്ക് അവനോട് വല്ലാത്തൊരു ആകർഷണം തോന്നി. ഞാൻ അവനെ എടുത്തു. അവൻ വളരെ ശാന്തനായിരുന്നു, എന്റെ കയ്യിൽ സുഖമായി ഇരുന്നു,' കാഡെ പറഞ്ഞു. 

വളർത്തുമൃഗങ്ങളെ (Pet Animal) എല്ലാവർക്കും ഇഷ്ടമാണ്. പണ്ട് കാലങ്ങളിൽ പട്ടിയെയും, പൂച്ചയേയുമൊക്കെയാണ് വീടുകളിൽ വളർത്തിയിരുന്നതെങ്കിൽ, ഇന്ന് ചിലർ പാമ്പുകൾ, വിഷമുള്ള ചിലന്തികൾ തുടങ്ങിയ അപകടകാരികളെയാണ് വീടുകളിൽ വളർത്തുന്നത്. ഓസ്ട്രേലിയയിലുള്ള കേഡ് സ്കെൽട്ടൺ അത്തരത്തിലൊരു സ്ത്രീയാണ്. അവരുടെ വീട്ടിലും ഒരു വളർത്തുമൃഗമുണ്ട്, ഒരു മുതല(Crocodile).

സുവോളജി, പ്രിഡേറ്റർ ഇക്കോളജി എന്നിവയിൽ ബിരുദം നേടിയ വ്യക്തിയാണ് കാഡെ. മുതലകളെ ജീവനായ കാഡെ എന്നാൽ ഇപ്പോൾ അവയെ എങ്ങനെ വീട്ടിൽ വളർത്താമെന്നും, പരിശീലിപ്പിക്കാമെന്നുമുള്ള ക്ലാസ്സുകൾ എടുക്കുന്നു. കൂടാതെ ഇൻസ്റ്റഗ്രാമിൽ Crocodile Kade എന്ന പേരിൽ ഒരു പേജുമുണ്ട്. അതിൽ കാഡെയുടെയും വളർത്തുമൃഗമായ വെസിന്റെയും ചിത്രങ്ങളാണ് നിറയെ. 

വർഷങ്ങളായി കാഡെ മുതലകളെ പരിശീലിപ്പിക്കുന്നു. ഏകദേശം രണ്ട് വയസുള്ള വെസിനൊപ്പം നീന്തുകയും അതിനെ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന രസകരമായ ചിത്രങ്ങളാണ് ഇൻസ്റ്റയിൽ അവർ പങ്കുവയ്ക്കുന്നത്. ഒരു ചങ്ങലയിലാണ് അവനെ വീടിന് വെളിയിൽ അവർ നടത്തിക്കുന്നത്. വീടിനകത്തും മുതലയ്ക്ക് പ്രവേശനമുണ്ട്. എന്നാൽ ചിലപ്പോൾ അതുകൊണ്ട് ചില അപകടങ്ങളും  ഉണ്ടായിട്ടുണ്ടെന്ന് കാഡെ പറയുന്നു. രാത്രിയായാൽ മുതലയ്ക്ക് ഉറങ്ങാനായി ഒരു മെത്തയും അവർ ഒരുക്കിയിട്ടുണ്ട്. അതുപോലെ വെസിന് കഴിക്കാൻ അസംസ്കൃത ചിക്കൻ, എല്ലുകൾ, ചെമ്മീൻ, മത്സ്യം എന്നിവ അടങ്ങിയ സ്പെഷ്യൽ ആഹാരവും അവർ ഉണ്ടാക്കുന്നു.      

ചിലപ്പോൾ അവർ ഒരുമിച്ചിരുന്ന് അത്താഴവും കഴിക്കും. 'ഡേറ്റ് നൈറ്റ്' എന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട ഒരു ചിത്രത്തിൽ വെസ് തീൻ മേശയിൽ ഇരുന്ന് അവരുടെ കൂടെ ഭക്ഷണം കഴിക്കുന്നതായി കാണാം. വെസിനെ അഞ്ച് ദിവസം പ്രായമുള്ളപ്പോഴാണ് അവർക്ക് കിട്ടിയത്. പിന്നീട് അതിനെ നല്ലചട്ടം പരിശീലിപ്പിച്ച് മെരുക്കി എടുത്തു. എന്നാലും, മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുറത്ത് വിടുന്ന മുഴുവൻ സമയവും അവന്റെ താടിയെല്ലുകൾ കൂട്ടികെട്ടും.

അവർ ജോലി ചെയ്തിരുന്ന മൃഗശാലയിൽ നിന്നാണ് മുട്ടയിൽ നിന്ന് വിരിഞ്ഞ പരുവത്തിൽ അവനെ കിട്ടിയത്. 'എനിക്ക് അവനോട് വല്ലാത്തൊരു ആകർഷണം തോന്നി. ഞാൻ അവനെ എടുത്തു. അവൻ വളരെ ശാന്തനായിരുന്നു, എന്റെ കയ്യിൽ സുഖമായി ഇരുന്നു,' കാഡെ പറഞ്ഞു.  ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലകൾ എല്ലായ്പ്പോഴും വളരെ സ്നേഹമുള്ളവയാണ് എന്നവർ പറയുന്നു. ഇപ്പോൾ അദ്ദേഹം അത്തരം മുതലകളെ കൈകാര്യം ചെയ്യാനുള്ള പരിശീലനം ആളുകൾക്ക് നൽകുന്നു. മൂന്ന് മണിക്കൂർ ക്ലാസിന് 500 ഡോളർ വരെയും,  ഒരു ഷോർട്ട് ഡിസ്പ്ലേയ്ക്ക് 125 ഡോളർ വരെയുമാണ് ഈടാക്കുന്നത്. ഇത് കൂടാതെ, മുതല പടമുള്ള ടി-ഷർട്ടുകൾ, മുതല ഫെയ്സ് മാസ്കുകൾ, കീചെയിനുകൾ എന്നിവയുൾപ്പെടെ വിൽക്കുകയും ചെയ്യുന്നു.  


 

click me!