
മകളുമായി എയർപോര്‍ട്ടിലെത്തിയ ദമ്പതികൾ ചെക്കിന്‍ ചെയ്യാന്‍ വൈകി എന്നതിന്‍റെ പേരില്‍ 13,200 രൂപ ( 126 യൂറോ ) അധികം കൊടുക്കേണ്ടിവന്നെന്ന് പരാതി. ലണ്ടനിലെ ഗ്വാറ്റിക്കില്‍ നിന്നും ഫ്രാന്‍സിലെ ലയോണിലേക്ക് പോകാനെത്തിയ ദമ്പതികൾക്കാണ് ഈ ദുരനുഭവം. ഓക്സ്ഫോര്‍ഡ് സ്വദേശിയായ ട്രിസ്റ്റന്‍ ഡുഡൌട്ട് (35), ഭാര്യ മോണ (30) എന്നീ ദമ്പതികളാണ് തങ്ങളുടെ ഇളയ മകളുമായി എയർപോര്‍ട്ടിലെത്തിയത്. എന്നാല്‍ വൈകി എന്ന കാരണത്താല്‍ വിസ്സ് എയർ തങ്ങളില്‍ നിന്നും അമിത വില ഈടാക്കിയെന്ന് ദമ്പതികൾ ആരോപിച്ചു.
യാത്രയ്ക്ക് പുറപ്പെടുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പ് മുതല്‍ ഇവര്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പല തവണ ശ്രമിച്ചിരുന്നു. എന്നാല്‍ എയർലൈനിന്‍റെ സൈറ്റിലെ സാങ്കേതിക തകരാര്‍ മൂലം ഇവര്‍ക്ക് ടിക്കറ്റെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ എയര്‍പോർട്ടില്‍ നിന്നും ടിക്കറ്റെടുക്കാന്‍ ശ്രമിക്കവേയാണ് തനിക്ക് വലിയൊരു തുക നഷ്ടപ്പെട്ടതെന്നും ട്രിസ്റ്റന്‍ പറയുന്നു. കുട്ടിയുടെ കൂടെയുള്ള സീറ്റിനായി ഞങ്ങൾ ഇരുവരും ശ്രമിച്ചു. യാത്ര ചെയ്യുമ്പോൾ കുടുംബവും അടുത്തടുത്ത സീറ്റുകളിലുണ്ടാകാന്‍ ആരാണ് ആഗ്രഹിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. അധികം പണം ആവശ്യപ്പെട്ടപ്പോൾ എല്ലാരുടെയും സീറ്റ് ഒരുമിച്ച് ആക്കുന്നതിനുള്ള തുകയാണെന്നാണ് കരുതിയത്. എന്നാല്‍ പണം അടച്ചശേഷമാണ് അത് ടിക്കറ്റെടുക്കാന്‍ വൈകിയതിനുള്ള പിഴയായിരുന്നെന്ന് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
'അവരെന്നെ വെറും മാംസം പോലെയാണ് കണ്ട്. എന്‍റെ കൈയില്‍ നിന്നും എത്ര പണം നേടാമെന്നാണ് അവര്‍ ഓരോ തവണ എന്നെ നോക്കിയപ്പോഴും എനിക്ക് തോന്നിയത്', ട്രിസ്റ്റന്‍ തനിക്ക് എയര്‍പോർട്ടില്‍ വച്ചുണ്ടായ അനുഭവം വിവരിക്കവെ മാധ്യമങ്ങളോട് പറഞ്ഞു. 14 വയസില്‍ താഴെയുള്ള കുട്ടിയോടൊപ്പം ഒരു രക്ഷിതാവിനെ എങ്കിലും ഇരിക്കാന്‍ അനുവദിക്കുന്നതാണ് തങ്ങളുടെ രീതിയെന്ന് എയര്‍ വിസ്സ് പിന്നീട് വിശദീകരിച്ചു. അതേസമയം കുടുംബങ്ങൾക്ക് ഒരുമിച്ച് ഇരിക്കാനായി സീറ്റുകൾ തെരഞ്ഞെടുത്ത് പണം അടയ്ക്കാനുള്ള സൌകര്യം തങ്ങൾക്കുണ്ട്. എന്നാല്‍ അത്തരത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടില്ലെങ്കില്‍ കുടുംബാഗങ്ങള്‍ക്ക് എല്ലാം ഒരുമിച്ച് ഇരിക്കാമെന്ന് എയർലൈന്‍ ഉറപ്പ് നൽകില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.