ഇരുന്നുറങ്ങണ്ട, സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചക്കുറങ്ങാൻ കഴിയും വിധത്തിലുള്ള കസേരകൾ

By Web TeamFirst Published Jun 27, 2022, 11:45 AM IST
Highlights

പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഇതിന് മുൻപും സ്കൂളുകളിൽ ഉച്ചയുറക്കം പതിവുണ്ടായിരുന്നു. എന്നാൽ അന്ന് അതിന്റെതായ പരിമിതികളും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം വരെ വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിന് ശേഷം മേശപ്പുറത്ത് തലവെച്ചാണ് ഉറങ്ങിയിരുന്നത്.

ഉറക്കം കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു. അവരുടെ ശാരീരികവും, മാനസികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് ഇത്. ഇത് മനസ്സിലാക്കി കൊണ്ട് തന്നെ ചൈനയിലെ ഹൻഡാൻ സിറ്റിയിലെ ചില സ്കൂളുകൾ ഇപ്പോൾ വിദ്യാർത്ഥികൾക്ക് സ്കൂളിൽ ഉച്ചയുറക്കത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കയാണ്. ഹെബെയ് പ്രവിശ്യയിലെ സ്കൂളുകൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിഞ്ഞ് അൽപനേരം തലചായ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡെസ്കുകളും കസേരകളും നിർമ്മിച്ചിരിക്കയാണ്. പുറകിലേക്ക് ചരിച്ച് കിടക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ കസേരകൾ രൂപകൽപന ചെയ്തിരിക്കുന്നത്. അതോടൊപ്പം പുറകിലുള്ള ഡെസ്കുകൾ പൊക്കി ഉയർത്തി വയ്ക്കാനും സാധിക്കും.

ഉറങ്ങുമ്പോൾ ഉപയോഗിക്കാനായി ചാരുകസേരകളിൽ ഒരു പുതപ്പും തലയിണയും കൂടി ഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞുള്ള  ഇടവേളകളിലാണ് അവർ ഉറങ്ങുന്നത്. വീട്ടിലെന്ന പോലെ വിദ്യാർത്ഥികൾ പുതച്ച് കസേരകളിൽ ചാഞ്ഞ് കിടന്ന് സുഖമായിട്ട് ഉറങ്ങുന്നു. വിദ്യാർത്ഥികൾ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ അധ്യാപകർ മുറികൾ തോറും നടന്ന് പരിശോധന നടത്തുന്നു. വിദ്യാർത്ഥികൾ ഉറങ്ങി എഴുന്നേൽക്കുന്നത് വരെ അധ്യാപകർ അവരുടെ അടുത്ത് തന്നെയുണ്ടാകും. അധ്യാപകർ ഉറക്കത്തിനൊടുവിൽ മനോഹരമായ ഒരു സംഗീതം പ്ലേ ചെയ്താണ് വിദ്യാർത്ഥികളെ ഉണർത്തുന്നത്. ആ സംഗീതം കേൾക്കുമ്പോൾ കുട്ടികൾക്ക് അറിയാം തങ്ങൾക്ക് എഴുന്നേൽക്കേണ്ട സമയമായി എന്ന്. അവർ അനുസരണയോടെ കിടക്കകൾ മടക്കി, തലയിണ ഒതുക്കി കസേരയും, ഡെസ്കും പഴയ പടി വയ്ക്കുന്നു. പിന്നീടുള്ള മണിക്കൂറുകളിൽ അവർക്ക് കൂടുതൽ ഉന്മേഷത്തോടെ ക്ലാസുകൾ കേൾക്കാനും, പഠിക്കാനും സാധിക്കുന്നു.  

പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഇതിന് മുൻപും സ്കൂളുകളിൽ ഉച്ചയുറക്കം പതിവുണ്ടായിരുന്നു. എന്നാൽ അന്ന് അതിന്റെതായ പരിമിതികളും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം വരെ വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിന് ശേഷം മേശപ്പുറത്ത് തലവെച്ചാണ് ഉറങ്ങിയിരുന്നത്. എന്നാൽ, ഇങ്ങനെ ഉറങ്ങുമ്പോൾ അവരുടെ കഴുത്തും കൈയും വേദനയിക്കുമെന്നും, വേണ്ട ഉറക്കം അവർക്ക് ലഭിക്കാതെ വരുന്നുവെന്നും സ്കൂളുകളിലെ അധികൃതർ മനസ്സിലാക്കി. അങ്ങനെ കുട്ടികളുടെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരമൊരു സംഭവം അവതരിപ്പിക്കാൻ അവർ തീർച്ചപ്പെടുത്തി. 

മുൻപ് ഉറങ്ങാൻ കഴിയാതെ മിക്ക കുട്ടികളും ഉച്ചയ്ക്ക് ഉണർന്ന് തന്നെ കിടക്കുമായിരുന്നുവെന്ന് ഹൻഡാൻ സിറ്റിയിലെ ചുങ്‌ഗ്വാങ് പ്രൈമറി സ്‌കൂൾ മാനേജ്‌മെന്റ് പറയുന്നു. അങ്ങനെയാണ് ഈ മാറ്റം കൊണ്ട് വന്നതും. 2022 മുതലാണ് ചൈനയിലെ സ്കൂളുകളിൽ ഈ മടക്കുന്ന കസേരകൾ അവതരിപ്പിക്കപ്പെട്ടത്. ഈ സംവിധാനം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. 

click me!